വ്യാപാരിയുടെ മരണം: വാണിജ്യ നികുതി ഓഫീസിനു മുമ്പില്‍ മൃതദേഹവുമായി പ്രതിഷേധം

deathആലപ്പുഴ: സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥരുടെ പീഡനത്തെ തുടര്‍ന്നാണ് വ്യാപാരി മരിക്കാനിടയായതെന്നാ രോപിച്ച് മൃതദേഹവുമായി വ്യാപാരികള്‍ ആലപ്പുഴ വാണിജ്യനികുതി ഡപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് ഉപരോധിച്ചു.  ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഇതിനു മുമ്പ് ഇവിടെയെത്തിയ ചിലര്‍ ഓഫീസില്‍ കയറി ഹാഫ്‌ഡോറും കസേരയും തകര്‍ത്തതിനു ശേഷം കുത്തിയിരുന്നു. പോലീസ് എത്തി ഇവരെ നീക്കുകയായിരുന്നു.

ഓഫീസിന്റെ കവാടത്തില്‍ വ്യാപാരികള്‍ മുദ്രാവാക്യം വിളിച്ചു.  ഈ സമയത്താണ് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹവുമായുള്ള ആംബുലന്‍സ് ഓഫീസിലേക്കു കൊണ്ടുവന്നത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ തടഞ്ഞു. വ്യാപാരികള്‍ അകത്തേക്കു കയറാന്‍ ശ്രമം നടത്തിയെങ്കിലും പോലീസ് അനുവദിച്ചില്ല.

ഇതിനിടെ വ്യാപാരി നേതാക്കള്‍തന്നെ മൃതദേഹം പുറത്തിറക്കില്ലെന്നും പ്രതിഷേധിച്ച ശേഷം മടങ്ങുമെന്നും അറിയിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സജു പാര്‍ഥസാരഥി, ജേക്കബ് ജോണ്‍, ടി.വി. ബൈജു തുടങ്ങിയവര്‍ സംസാരിച്ചു. 15 മിനിറ്റോളം നടന്ന പ്രതിഷേധത്തിനു ശേഷം മൃതദേഹവുമായി വ്യാപാരികള്‍ അമ്പലപ്പുഴയിലേക്കു മടങ്ങി.

നേരത്തെ അമ്പലപ്പുഴയില്‍ കളക്ടര്‍ വരാതെ മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു വ്യാപാരികള്‍. ഒടുവില്‍ സബ്കളക്ടര്‍ ബാലമുരളിയെത്തി പ്രവര്‍ത്തകരുമായി സംസാരിച്ച ശേഷമാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയത്. സംഭവത്തിനു ത്തരവാദികളായ സെയില്‍സ് ടാക്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണം എന്നാവശ്യപ്പെട്ട് വ്യാപാരികള്‍ ഏറെ നേരം അമ്പലപ്പുഴ-തിരുവല്ല റോഡ് ഉപരോധിച്ചു. അമ്പലപ്പുഴയില്‍ വ്യാപാരികള്‍ ഇന്നലെ കടകള്‍ അടച്ച് ഹര്‍ത്താലും ആചരിച്ചു.

Related posts