ശക്തമായി തിരിച്ചുവരും! മദ്യനയം തെരഞ്ഞെടുപ്പില്‍ ിരിച്ചടിയായില്ല; കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സുധീരന്‍

Sudeeranതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പരാജയത്തിന്റെ പേരില്‍ താന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയേണ്ടതില്ലെന്ന് വി.എം.സുധീരന്‍ കെപിസിസി നിര്‍വാഹക സമിതി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മദ്യനയം തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയായില്ല. തോല്‍വിയെക്കുറിച്ച് മുന്‍ മന്ത്രി കെ.ബാബു നടത്തിയ വിമര്‍ശനത്തിന് താന്‍ മറുപടി പറയാനില്ല. തോല്‍വിയെക്കുറിച്ച് മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെയും സാന്നിധ്യത്തില്‍ രണ്ടു ദിവസത്തെ ക്യാമ്പ് എക്‌സിക്യൂട്ടീവ് നടത്തും. ജൂണ്‍ നാല്, അഞ്ച് തീയതികളിലാവും ഇത്. തോല്‍വിയെക്കുറിച്ചുള്ള കാരണങ്ങള്‍ കണ്‌ടെത്തി ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്ത മുഴുവന്‍ ജനങ്ങളോടും നന്ദിയുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടാകും. ക്രിയാത്മകമായ പ്രതിപക്ഷമായി യുഡിഎഫ് പ്രവര്‍ത്തിക്കുമെന്നും പ്രതിപക്ഷ നേതാവിനെ തര്‍ക്കമില്ലാതെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമ സംഭവങ്ങളെ കെപിസിസി യോഗം അപലപിച്ചു. സിപിഎം-ബിജെപി പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിന് ശേഷം 142 ഓളം അക്രമങ്ങള്‍ നടത്തി. പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയാണ് ആക്രമണങ്ങള്‍ നടക്കുന്നതെന്നും കേരളത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കരുതെന്നും വി.എം.സുധീരന്‍ ആവശ്യപ്പെട്ടു.

Related posts