ശക്തിമാന്‍ യാത്രയായി… ബിജെപി എംഎല്‍എ കാലൊടിച്ച കുതിരസേനയിലെ ശക്തിമാന് അന്ത്യം

sakthimanഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ബിജെപി എംഎല്‍എ കാല് അടിച്ചൊടിച്ചതിനെത്തുടര്‍ന്നു ചികിത്സയിലായിരുന്ന പോലീസ് കുതിരസേനയിലെ കരുത്തനായ വെള്ളക്കുതിര ശക്തിമാന് ഇന്നലെ അന്ത്യം.

പ്രതിഷേധ സമരത്തിനിടെ ഗണേഷ് ജോഷി എംഎല്‍എയാണു കുതിരയെ ലാത്തികൊണ്ട് ആക്രമിച്ചത്. ഒടിഞ്ഞുതൂങ്ങിയ കാല്‍ പിന്നീടു മുറിച്ചുമാറ്റി. ഇവിടെ മൃഗാശുപത്രിയില്‍ ചികിത്സയിലായിരുന്ന കുതിരയ്ക്കു കഴിഞ്ഞമാസം അമേരിക്ക ആസ്ഥാനമായ മായാ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടന കൃത്രിമ കാല്‍ സംഭാവന ചെയ്തിരുന്നു.

പിന്‍കാലില്‍ ഗുരുതരമായി ക്ഷതം ഏറ്റതിനാല്‍ അണുബാധയുണ്ടായി കുതിരയുടെ ജീവന്‍ നഷ്ടപ്പെട്ടേക്കാമെന്ന സ്ഥിതിയിലാണ് അടിയന്തരമായി ഇടത്തെ പിന്‍കാല്‍ മുറിച്ചുമാറ്റിയത്.

കുതിരസേനയുടെ അഭിമാനമായിരുന്ന ശക്തിമാന്‍ ഇനിയില്ലാത്തതില്‍ അതീവ ദുഃഖമുണ്ടെന്നും മനോവേദന വാക്കുകള്‍ക്ക് അതീതമാണെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു. ശക്തിമാന്‍ സുഖംപ്രാപിക്കുമെന്നാണു വിശ്വസിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസിന്റെ കരുത്തനായ കുതിരയെ ആക്രമിച്ചത് ഏറെ നിര്‍ഭാഗ്യകരമായിപ്പോയെന്നു കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സര്‍ജേവാല അഭിപ്രായപ്പെട്ടു.

എന്നാല്‍, ശക്തിമാനു നല്‍കിയ ചികിത്സ അപര്യാപ്തമായിരുന്നെന്നും മരണത്തിനു കാരണം സര്‍ക്കാരിന്റെ അലംഭാവമാണെന്നുമാണു ബിജെപി നേതാവ് അജയ് ഭട്ട് ആരോപിച്ചത്.

ശക്തിമാനെ ആക്രമിച്ചതിന്റെപേരില്‍ ഗണേഷ് ജോഷി എംഎല്‍എയ്‌ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍, കഴിഞ്ഞമാസം 22ന് അദ്ദേഹത്തിനു ജാമ്യം ലഭിച്ചു.

Related posts