ശബരിമലയിലെ വെടിവഴിപാട് നിരോധിച്ച ജില്ലാ കളക്ടറുടെ ഉത്തരവിനു ഹൈക്കോടതി സ്റ്റേ

sabarimalaകൊച്ചി: ശബരിമലയിലെ നേര്‍ച്ച വെടിവഴിപാട് നിരോധിച്ച പത്തനംതിട്ട ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. വെടിവഴിപാട് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റീസ് കെ. ഏബ്രഹാം മാത്യു, ജസ്റ്റീസ് പി.ബി. സുരേഷ്കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ശബരിമലയിലെ പൂജയുടെ ഭാഗമായുള്ള നിരുപദ്രവകരമായ നേര്‍ച്ചയാണു വെടിവഴിപാടെന്നു പരിഗണിക്കാതെയാണു കളക്ടറുടെ ഉത്തരവ് എന്ന വാദം അംഗീകരിച്ചാണു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ചെറിയ കതിന ഉപയോഗിച്ചാണു വെടിവഴിപാട് നടത്തുന്നതെന്നു ഹര്‍ജിയില്‍ പറയുന്നു.

ഇതുമൂലം ചെറിയ ശബ്ദം മാത്രമാണുണ്ടാകുന്നത്. മലിനീകരണ പ്രശ്‌നങ്ങളില്ല. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചട്ടങ്ങള്‍ ശബരിമലയില്‍ പാലിക്കുന്നുമുണ്ട്. മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നില്ല. അപകടമുണ്ടാക്കുന്ന കമ്പക്കെട്ടുമായോ വെടിക്കെട്ടുമായോ ഇതിനെ താരതമ്യപ്പെടുത്തരുതെന്നു ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു.

പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണു പത്തനംതിട്ട ജില്ലാ കളക്ടര്‍ കഴിഞ്ഞ 12ന് വെടിവഴിപാട് നിരോധിച്ച് ഉത്തരവിറക്കിയത്. ഇതുമായി ബന്ധപ്പെട്ടു ദേവസ്വം ബോര്‍ഡിനു നോട്ടീസ് നല്‍കിയിരുന്നില്ല.

വെടിമരുന്നു സൂക്ഷിക്കുന്നതിന്റെ ലൈസന്‍സ് കാലാവധി മാര്‍ച്ച് 31ന് കഴിഞ്ഞെന്നു കാണിച്ചു ജില്ലാ പോലീസ് സൂപ്രണ്ട് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കളക്ടറുടെ നടപടി. 2008ലെ എക്‌സ്‌പ്ലോസീവ്‌സ് നിയമം അനുശാസിക്കുന്ന തരത്തില്‍ നിശ്ചിത സമയത്തുതന്നെ ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കിയിരുന്നുവെന്നും കരാറുകാരനു ലൈസന്‍സുണ്ടായിരുന്നുവെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

Related posts