ശബരിമല ഭണ്ഡാരം കവര്‍ച്ചാകേസ് വിജിലന്‍സ് ഏറ്റെടുത്തു; കവര്‍ച്ചയുമായി ബന്ധപ്പെട്ട് ആറ് ജീവനക്കാരെ ദേവസ്വം വിജിലന്‍സ് പിടികൂടി

sabarimalaപത്തനംതിട്ട : ശബരിമല ഭണ്ഡാരം കവര്‍ച്ചാകേസ് വിജിലന്‍സ് ഏറ്റെടുത്തു. പത്തനംതിട്ട വിജിലന്‍സ് സിഐ ബൈജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി ദേവസ്വം ബോര്‍ഡ് നിരവധി തവണ സര്‍ക്കാരിനെ സമീപിച്ചിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. 2015 ജനുവരിയിലാണ് ഭണ്ഡാരം കവര്‍ച്ചയുമായി ബന്ധപ്പെട്ട് ആറ് ജീവനക്കാരെ ദേവസ്വം വിജിലന്‍സ് പിടികൂടിയത്. 10.62 ലക്ഷം രൂപയും 111 ഗ്രാം സ്വര്‍ണവും ഇവരില്‍ നിന്ന് കണ്ടെടുത്തി രുന്നു.

സന്നിധാനം പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. ശബരിമലയിലെ ഏറ്റവും വലിയ ഭണ്ഡാര കവര്‍ച്ച ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പലതവണ സര്‍ക്കാരിന് കത്ത് നല്‍കിയിട്ടും നടപടി വൈകുന്ന സാഹചര്യത്തിലാണ് വിജിലന്‍സ് കേസ് ഏറ്റെടുത്തത്. ജീവനക്കാരെ പിടികൂടിയ ദേവസ്വം വിജിലന്‍സ് എസ്‌ഐ ആര്‍. പ്രശാന്തില്‍ നിന്ന് കഴിഞ്ഞ ദിവസം വിജിലന്‍സ് സംഘം വിവരങ്ങള്‍ ശേഖരിച്ചു.

പോലീസ് പരിശോധിക്കാന്‍ തയാറാകാതിരുന്ന സിസിടിവി ദൃശ്യങ്ങളും പിടിയിലായവരുടെ കുറ്റസമ്മത മൊഴിയും വിജിലന്‍സ് തെളിവായി എടുത്തിട്ടുണ്ട്. കേസ് അന്വേഷണത്തില്‍ പമ്പ പോലീസ് വീഴ്ച വരുത്തിയത് സംബന്ധിച്ച് സംസ്ഥാന ഇന്റലിജന്‍സ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് തീരുമാനം. സന്നിധാനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുമെങ്കിലും തുടര്‍ അന്വേഷണം നടത്തേണ്ടത് പമ്പ പോലീസാണ്.

Related posts