സ്വന്തം ലേഖകന്‍
തൃശൂര്‍: ശബ്ദപ്പെരുമ ഒട്ടും കുറയ്ക്കാതെ മാനത്ത് കൊട്ടിക്കലാശിച്ച വെടിക്കെട്ടും തൃശൂര്‍ പൂരത്തെ അതി’ഗാംഭീര്യ’മാക്കി. രാത്രി വെടിക്കെട്ടിനു കോടതി പ്രഖ്യാപിച്ച വിലക്കുകളും ഇളവുകളും തേക്കിന്‍കാട്ടിലെ പൂരാവേശത്തില്‍ പൊട്ടിച്ചിതറുന്നതു കാണാന്‍ പതിവളല്ക്കവിഞ്ഞെത്തിയ ജനസഞ്ചയം ആര്‍പ്പുവിളികള്‍ മുഴക്കി. പൂരം വെടിക്കെട്ടിന്റെ കൂട്ടപ്പൊരിച്ചിലില്‍ ദിക്കുകളെട്ടും വിറപൂണ്ടു. മാനത്ത് അഗ്നിപ്പൂക്കളങ്ങളായി പൊട്ടിവിരിഞ്ഞ അമിട്ടുകളുടെ വര്‍ണചാരുത ഒപ്പിയെടുത്ത ജനസഹസ്രങ്ങള്‍ ഹര്‍ഷാരവങ്ങളില്‍ മുങ്ങി. പൂരത്തിനു സമാപനം കുറിച്ചുകൊണ്ട് ഇന്നുച്ചയ്ക്കു നടക്കുന്ന പകല്‍ വെടിക്കെട്ട് അതിഗംഭീരമാക്കുമെന്നു വ്യക്തമായ സൂചന നല്‍കിക്കൊണ്ടാണ് ഇന്നു പുലര്‍ച്ചെ പൂരം വെടിക്കെട്ടിന്റെ കമ്പക്കെട്ടുകള്‍ പൊട്ടിച്ചിതറയിത്.
തിരുവമ്പാടിയുടേയും പാറമേക്കാവിന്റെയും എഴുന്നള്ളിപ്പുകള്‍ നായ്ക്കനാല്‍, മണികണ്ഠനാല്‍ പന്തലുകളില്‍ അവസാനിച്ചതോടെ നഗരം വെടിക്കെട്ടിന്റെ ആദ്യ ഹുങ്കാരത്തിനായി കാതോര്‍ത്തു. മൂന്നു മണിക്ക് വടക്കുന്നാഥന്റെ നിയമവെടി മുഴങ്ങി. പിന്നെ കാത്തിരിക്കേണ്ടി വന്നില്ല. പാറമേക്കാവ് വിഭാഗം 3.25 ന് ആദ്യ വെടിക്കെട്ടിനു തിരികൊളുത്തി. അടയ്ക്കാപ്പെട്ടികളും പൂത്തിരികളും ചൈനീസ് അമിട്ടുകളും വര്ണപ്പൂക്കള് വിരിയിച്ചുകൊണ്ട് ഏഴു മിനിറ്റു നീണ്ട വെടിക്കെട്ടിനൊടുവിലെ കൂട്ടപ്പൊരിച്ചിലില്‍ നഗരവും പരിസരപ്രദേശങ്ങളും കുലുങ്ങി.
പിന്നെ ഒരു മണിക്കൂറോളം കഴിഞ്ഞ് നാലേകാലോടെയാണ് തിരുവമ്പാടി കമ്പക്കെട്ടിനു തീ പകര്‍ന്നത്. അതുവരെ ജനം അക്ഷമരായി സ്വരാജ് റൗണ്ടില്‍ കാത്തുനിന്നു. തിരുവമ്പാടിയുടെ വെടിക്കോപ്പുകള്‍ പൊട്ടിത്തീരാന്‍ എട്ടു മിനിറ്റോളം വേണ്ടിവന്നു. ഒാലപ്പടക്കങ്ങളും ഗുണ്ടുകളും ചേര്‍ന്നുള്ള വെടിക്കെട്ട് പൊട്ടിക്കയറിയത് കുഴിമിന്നുകളും ഡൈനകളും ഒരുക്കിയ ഉഗ്രസ്ഫോടനങ്ങളുടെ കൂട്ടപ്പൊരിച്ചിലിലേക്ക്. കാതടപ്പിക്കുന്ന കൂട്ടപ്പൊരിച്ചിലില്‍ പൂരപ്പറമ്പ് അഗ്നികുണ്ഠമായി മാറി. പ്രദക്ഷിണവഴിയില്‍ ആര്‍പ്പുവിളിച്ചു സുധീരരായി നിന്നിരുന്ന ജനം ചെവിയടച്ചുപിടിച്ച്് പിന്നോട്ടു ചുവടുവച്ചു.
പിന്നെ തിരുവമ്പാടി, പാറമേക്കാവ് വിഭാഗക്കാരുടെ ആകാശപ്പൂരമായി. അമിട്ടുകളുടേയും അടയ്ക്കാപ്പെട്ടികളുടേയും പൂരം. അവ പല വര്‍ണങ്ങളില്‍ മാനത്ത് അഗ്നിപ്പൂക്കളമൊരുക്കി. വെള്ളി നിറത്തിലും സ്വര്‍ണവര്‍ണത്തിലും അവ ആകാശത്തു പൊട്ടിവിരിഞ്ഞപ്പോള്‍ ജനം ആര്‍പ്പുവിളിച്ചു. പച്ച, നീല, ചുവപ്പ്, വയലറ്റ് തുടങ്ങിയ നിറങ്ങളിലായി മാനം തിളങ്ങി. നിലയമിട്ടുകളും അമിട്ടുകള്‍ക്കൊപ്പം പറന്ന കുടകളുമെല്ലാം മാനത്തെ വിസ്മയക്കാഴ്ചകളായി.
തിരുവമ്പാടിക്കുവേണ്ടി മുണ്ടത്തിക്കോട് സതീശനും പാറമേക്കാവിനുവേണ്ടി ചാലക്കുടി സ്വദേശി സ്റ്റിബിന്‍ സ്റ്റീഫനുമാണ് വെടിക്കെട്ട് ഒരുക്കിയത്. വെടിക്കെട്ടിനു മുന്നോടിയായി, ശ്രീമൂലസ്ഥാനത്ത് രാത്രിപ്പൂരങ്ങള് അവസാനിക്കുന്നതിനുമുമ്പേ പോലീസ് വടംകെട്ടി തേക്കിന്‍കാട്ടിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചു. സബ് കളക്്ടര്‍ ഹരിത വി. കുമാര്‍, എഡിഎം കെ. ശെല്‍വരാജ്, എക്സ്പ്ലോസീവ് വിദഗ്ധര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘം വെടിക്കെട്ട് ഒരുക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.