ശുദ്ധജലവിതരണത്തിന് പത്ത് ടാങ്കുകള്‍ സ്ഥാപിച്ചു; വയറിളക്കം: നന്ദിയോട് ആശുപത്രിയില്‍ പത്തുപേര്‍കൂടി ചികിത്സയ്‌ക്കെത്തി

pkd-kudivellamവണ്ടിത്താവളം: നന്ദിയോട് സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ ഇന്നലെ വയറിളക്കരോഗവുമായി പത്തുപേര്‍ ചികിത്സയ്‌ക്കെത്തി. എട്ടുപേര്‍ പട്ടഞ്ചേരിയിലും പെരുമാട്ടി, മുതലമട എന്നിവിടങ്ങളില്‍ നിന്നുമായി ഓരോപേര്‍വീതവുമാണ് ചികിത്സയ്‌ക്കെത്തിയത്. പത്തുപേര്‍ക്കും പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കോളറ രോഗം കണ്ടെത്തിയ കടുചിറയില്‍ രണ്ടുപേര്‍ക്കുകൂടി വയറിളക്കം ബാധിച്ചിട്ടുണ്ട്.

കടുചിറയിലുള്ള മൂന്നു ജലസംഭരണികളില്‍ നിന്നും വെള്ളംവിതരണം നിര്‍ത്തിവച്ചതും ആശുപത്രി അധികൃതരുടെ സമയോചിതമായുള്ള ചികിത്സ നടപടികളുമാണ് വയറിളക്കരോഗം ഭാഗികമായും തടയാന്‍ കഴിഞ്ഞത്. ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശങ്ങള്‍ ജനം പൂര്‍ണമായും സഹകരിക്കാത്തതാണ് നാമമാത്രമായി രോഗികള്‍ കാണപ്പെടുന്നത്. ജില്ലാ കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ചിറ്റൂര്‍ വാട്ടര്‍ അതോറിറ്റി പുതിയകുടിവെള്ള പദ്ധതി ആരംഭിച്ചതും രോഗ നിയന്ത്രണത്തിനും ഏറെ സഹായിച്ചിട്ടുണ്ട്.

കടുചിറയില്‍ പത്തുസ്ഥലങ്ങളില്‍ ടാങ്ക് സ്ഥാപിക്കുകയും ദിവസേന സ്ഥലത്തു ട്രാക്ടര്‍ വെള്ളം എത്തിക്കുന്നുമുണ്ട്. കൂടാതെ തപാലോഫീസിന് മുമ്പില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കുഴല്‍കിണര്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം കുഴല്‍കിണറില്‍ നിന്നും നേരിട്ട് വീടുകളിലേക്ക് വെള്ളം എത്തിക്കാനാണ് ജലവിതരണവകുപ്പിന്റെ ശ്രമങ്ങള്‍ നടന്നുവരുന്നത്. ഇതോടെ കടുചിറയില്‍ വയറിളക്കരോഗം പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related posts