ശ്രീകൃഷ്ണ ജയന്തി ദിനപരിപാടികള്‍: കണ്ണൂരില്‍ കനത്ത പോലീസ് സുരക്ഷ

ktm-kannanകണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭയാത്രയും സിപിഎമ്മിന്റെ നേതൃത്വത്തില്‍ ‘നമ്മളൊന്ന്’ പേരില്‍ ഘോഷയാത്രയും സംഘടിപ്പിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ സംഘര്‍ഷസാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് പോലീസ് സുരക്ഷ കര്‍ശനമാക്കി.

പരിപാടികളുടെ ഭാഗമായി ഇരുവിഭാഗവും ഉയര്‍ത്തിയ ബോര്‍ഡുകളും കൊടിതോരണങ്ങളും പലയിടത്തും പരസ്പരം നശിപ്പച്ചത് സംഘര്‍ഷസാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അഴീക്കോട്, ചാവശേരിപറമ്പ് തുടങ്ങിയവിടങ്ങളില്‍ കൊടിതോരണങ്ങള്‍ നശിപ്പിച്ചിരുന്നു. ഇവിടെ പോലീസ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിപാടി നടക്കുന്ന സാഹചര്യത്തില്‍ 24, 25 തീയതികളില്‍ അവധിയില്‍ പ്രവേശിക്കരുതെന്ന മുന്നറിയിപ്പും പോലീസ് സേനാംഗങ്ങള്‍ക്ക് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുണ്ട്.

ഇരുവിഭാഗത്തിന്റെയും പരിപാടികള്‍ക്ക് എല്ലാകേന്ദ്രങ്ങളിലും പ്രത്യേക സമയം പോലീസ് ക്രമീകരിച്ചുനല്‍കിയിട്ടുണ്ട്. സിപിഎം നേതൃത്വത്തില്‍ 206 കേന്ദ്രങ്ങളിലാണ് നമ്മളൊന്ന് എന്ന പേരില്‍ ഘോഷയാത്രയും സമ്മേളനവും സംഘടിപ്പിക്കുന്നത്. ബാലഗോകുലം ജില്ലയിലെ മുന്നൂറു കേന്ദ്രങ്ങളില്‍ ശോഭയാത്ര സംഘടിപ്പിക്കുന്നുണ്ട്. ശ്രീകൃഷ്ണ ജയന്തി ദിനമായ നാളെ വൈകുന്നേരമാണ് ഇരുവിഭാഗത്തിന്റെയും പരിപാടി നടക്കുന്നത്. ജില്ലയില്‍ അടുത്തിടെ നടന്ന സിപിഎം-ബിജെപി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുവിഭാഗവും ശക്തിതെളിയിക്കാനുള്ള അവസരം കൂടിയായാണ് നാളത്തെ പരിപാടിയെ കാണുന്നത്.

സമയക്രമം പാലിക്കാതെ ഘോഷയാത്ര നടത്തുകയാണെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനം. അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ പ്രകടനവും ഘോഷയാത്രയും സംഘടിപ്പിക്കുകയാണെങ്കില്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാനും പോലീസിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ജില്ലയില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം നിലനില്‍ക്കുന്ന പയ്യന്നൂര്‍, തലശേരി, ചക്കരക്കല്‍, മട്ടന്നൂര്‍ തുടങ്ങിയ മേഖലയില്‍ പോലീസിന് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഘര്‍ഷത്തിനും ഗതാഗതകുരുക്കിനും ഘോഷയാത്രയും ശോഭായാത്രയും വഴിവെച്ചാല്‍ സംഘാടകര്‍ക്കും നേതാക്കള്‍ക്കുമെതിരേ കേസെടുക്കുമെന്ന് ചൂണ്ടിക്കാട്ടി പോലീസ് ഇരുവിഭാഗം നേതാക്കള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

Related posts