സംസ്ഥാനത്തു വിത്തുവിതരണം പ്രതിസന്ധിയില്‍

tcr-seedsവിനീഷ് വിശ്വം
തൃശൂര്‍: സംസ്ഥാന വിത്തുവികസന അഥോറിറ്റിയുടെ വിത്തുവിതരണം പ്രതിസന്ധിയില്‍. ഏപ്രില്‍, മേയ് മാസങ്ങളില്‍ വിരിപ്പ്, ഇരുപ്പൂ, കോള്‍കൃഷികള്‍ക്കു വിത്തിടേണ്ട കര്‍ഷകര്‍ക്ക് ഇതുവരേയും വിത്ത് എത്തിയില്ല. 4000 ടണ്‍ വിത്താണ് ഈ സീസണില്‍ സാധാരണ വിതരണം ചെയ്യുന്നത്. സീസണ്‍ കൃഷിക്കായി പ്രത്യേകം വികസിപ്പിച്ചും ഇരട്ടിപ്പിച്ചും എടുത്ത ടണ്‍കണക്കിന് നെല്‍വിത്താണ് അഥോറിറ്റിക്കു കീഴിലുള്ള ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത്. വിഷുവിനോട് അനുബന്ധിച്ച് മഴ ലഭിക്കാത്തതുമൂലം കര്‍ഷകര്‍ വിത്ത് ആവശ്യപ്പെട്ടിട്ടില്ല എന്ന ന്യായമാണ് അഥോറിറ്റി നിരത്തുന്നത്. വിതരണത്തിനുള്ള പുതുക്കിയ കരാറിലെ തിരിമറിയാണ് വിത്തുവിതരണം വൈകുന്നതിനു പിന്നിലെന്നാണ് ആക്ഷേപം.

തൃശൂര്‍ ആസ്ഥാനമായ വിത്തുവികസന അഥോറിറ്റിയാണ് സംസ്ഥാനതലത്തില്‍ വിത്തുവിതരണം നടത്തുന്നത്. വിത്തിന്റെ ശേഖരണം, ഇരട്ടിപ്പിക്കല്‍, വിതരണം എന്നിവയാണ് അഥോറിറ്റിയുടെ ചുമതല. ഏകദേശം 10,000 ടണ്‍ വിത്ത് അഥോറിറ്റി പ്രതിവര്‍ഷം കൈകാര്യം ചെയ്യുന്നുണ്ട്. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കരാര്‍ ഏപ്രില്‍ ആറിന് അവസാനിച്ചതോടെയാണ് വിതരണം നിലച്ചത്. മാര്‍ച്ച് 31ന് ഇ-ടെന്‍ഡര്‍ മുഖേന ടെന്‍ഡറുകള്‍ നടത്തി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരുപറഞ്ഞ് കുറഞ്ഞ നിരക്കു രേഖപ്പെടുത്തിയ ആള്‍ക്ക് ഇതുവരേയും ഉടമ്പടിവയ്ക്കാന്‍ അനുവദിച്ചില്ല. തെരഞ്ഞെടുപ്പു കഴിഞ്ഞു മാത്രമേ പുതിയ ഉടമ്പടി നല്കൂവെന്നാണ് അഥോറിറ്റി നിലപാട്.

ചട്ടത്തിന്റെ മറവില്‍ തിരിമറി നടത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതാണ് വിത്തുവിതരണം പ്രതിസന്ധിയിലാക്കിയതെന്നാണ് ആരോപണം. ഏഴുവര്‍ഷമായി കരാറെടുക്കുന്ന ആള്‍ മുഖേന കഴിഞ്ഞവര്‍ഷത്തെ നിരക്കില്‍(കിലോമീറ്ററിന് 28.95 രൂപ) ലോറികള്‍ ഓടിക്കാനായിരുന്നു ശ്രമം. അഞ്ചു ടണ്‍ കപ്പാസിറ്റിയുള്ള ലോറിക്കു കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.5 രൂപ കുറവാണ് പുതിയ കരാറുകാരന്‍ രേഖപ്പെടുത്തിയത്. പത്തു ടണ്‍ കപ്പാസിറ്റിയുള്ള ലോറിക്കു കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40 പൈസയും കുറച്ചിരുന്നു. കരാറെടുത്ത തൃശൂര്‍ സെന്‍ട്രല്‍ എന്‍ജിനീയറിംഗ് കമ്പനി സീഡ് അഥോറിറ്റി ടെന്‍ഡര്‍ നടപടികള്‍ പാലിക്കുന്നില്ലെന്ന പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്.

മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലേക്കാണ് അഥോറിറ്റി മുഖേന കൂടുതലും വിത്ത് വിതരണം ചെയ്യുന്നത്. വാടക ഇനത്തില്‍ മാത്രം ഏകദേശം ഒന്നരക്കോടി രൂപയുടെ ഓട്ടം അഥോറിറ്റി നടത്തുന്നുണ്ട്. പാലക്കാട്, ആലപ്പുഴ ജില്ലകളിലേക്കാണ് ഈ മാസങ്ങളില്‍ അടിയന്തരമായി വിത്തുകള്‍ എത്തിക്കേണ്ടത്. വിത്തുവിതരണം കോടതി കയറിയതോടെ, വണ്ടി വാടകയ്ക്ക് ആവശ്യപ്പെട്ട് അഥോറിറ്റി തിങ്കളാഴ്ച അടിയന്തരമായി നോട്ടീസ് ഇറക്കി. അഥോറിറ്റിയുടെ വിവിധ പാടശേഖരങ്ങള്‍/ഗോഡൗണുകളില്‍നിന്നും കൃഷിഭവനുകളിലേക്ക് വിത്തുവിതരണം നടത്തുന്നതിന് താത്കാലികമായാണ് ലോറികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

1.5 രൂപ കുറച്ച് പുതിയ ടെന്‍ഡര്‍ നിരക്ക് രേഖപ്പെടുത്താതെ കഴിഞ്ഞവര്‍ഷത്തെ “കുറഞ്ഞ ടെന്‍ഡര്‍ നിരക്കിലാണ്’ വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും സമ്മതപത്രം ക്ഷണിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചിനു മുമ്പുതന്നെ താത്പര്യമുള്ളവര്‍ ഹാജരാകണമെന്നും അഥോറിറ്റിയുടെ അഡീഷണല്‍ ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ പുറപ്പെടുവിച്ച അടിയന്തര നോട്ടീസിലുണ്ട്. പഴയ കരാറുകാരനെത്തന്നെ വിതരണം ഏല്പിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് ആക്ഷേപം. 400 ലോഡ്(4000 ടണ്‍) വിത്താണ് അടിയന്തരമായി ആലപ്പുഴ, പാലക്കാട് ജില്ലകളിലേക്ക് കൊണ്ടുപോകേണ്ടത്.

രജിസ്റ്റേഡ് സീഡ് ഗ്രോവേഴ്‌സ് പ്രോഗ്രാം(ആര്‍എസ്ജിപി) വഴിയാണ് അഥോറിറ്റി വിത്തുല്പാദനം നടത്തുന്നത്. സര്‍ക്കാര്‍ ഫാമുകള്‍, സര്‍വകലാശാല എന്നിവിടങ്ങളില്‍ ഉത്പാദിപ്പിച്ച വിത്തുകള്‍ തെരഞ്ഞെടുക്കപ്പെട്ട നെല്‍കര്‍ഷകര്‍ക്കു നല്കും. അവര്‍ വിത്ത് ഇരട്ടിപ്പിച്ച് അടുത്ത സീസണില്‍ തിരികെ നല്കും. ഈ വിത്തുകളാണ് 30 കിലോഗ്രാം വീതമുള്ള പായ്ക്കുകളില്‍ സീഡ് അഥോറിറ്റി കര്‍ഷകര്‍ക്കു വിതരണം ചെയ്യുന്നത്. ഉമ, ജ്യോതി, ശ്രേയസ്, ജയ, അന്നപൂര്‍ണ വിത്തുകളാണ് പ്രധാനമായും ഇത്തരത്തില്‍ ഇരട്ടിപ്പിക്കുന്നത്. പാലക്കാട് എരുത്തേംപതിയിലും ആലപ്പുഴ കളര്‍കോട്ടും ആണ് സീഡ് അഥോറിറ്റിക്കു കീഴിലുള്ള പ്രോസസിംഗ് യൂണിറ്റുകള്‍.

ഈ സീസണിലെ വിതരണ പ്രതിസന്ധി സെപ്റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ മുണ്ടകന്‍ വിതയ്ക്കുള്ള വിത്തുവിതരണത്തെയും ബാധിക്കുമെന്നു കര്‍ഷകര്‍ പറയുന്നു. തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ 1000 ഹെക്ടര്‍ കൃഷിക്ക് ഏകദേശം 80 ടണ്‍ വിത്തു വേണ്ടിവരും. മുണ്ടകന്‍ കൃഷിക്കും കൂടി 160 ടണ്‍ വിത്ത് അഥോറിറ്റി തൃശൂരില്‍ മാത്രം ശേഖരിക്കുന്നുണ്ടെന്നു ഡപ്യൂട്ടി ഡയറക്ടര്‍ ലത്തീഫ് അറിയിച്ചു. കര്‍ഷക സമിതികളുടെ കീഴിലുള്ള പുല്ലഴി, കാഞ്ഞാണി ഗോഡൗണുകളിലാണ് ഇവ ശേഖരിക്കുന്നത്. നിലവില്‍ എത്ര ടണ്‍ ശേഖരണം ഉണ്ട്, വിതരണത്തിനു എത്ര ടണ്‍ വിത്ത് തയാറുണ്ട് എന്നീ കാര്യങ്ങളില്‍ അധികൃതര്‍ക്കു വ്യക്തമായ മറുപടിയില്ല.

Related posts