സംസ്ഥാനത്ത് ആയിരം ഗ്രാമങ്ങളിലേക്കുകൂടി ആര്‍എസ്എസ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു

RSSകോഴിക്കോട്: കേരളത്തിലെ ആയിരം ഗ്രാമങ്ങളില്‍ കൂടി അടുത്ത വര്‍ഷത്തോടെ സംഘപ്രവര്‍ത്തനം എത്തിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തതായി ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍. കോഴിക്കോട് ചിന്മയാഞ്ജലി ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന ആര്‍എസ്എസ് പ്രാന്തീയ വാര്‍ഷിക ബൈഠക്കിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ സംഘത്തിന്റെ നിത്യപ്രവര്‍ത്തനം 4600 പ്രദേശങ്ങളില്‍ നടക്കുന്നുണ്ട്. പ്രതിവാര പ്രവര്‍ത്തനങ്ങളടക്കം 5063 സ്ഥലങ്ങളിലാണ് നിലവില്‍ സംഘപ്രവര്‍ത്തനം നടക്കുന്നത്. ആയിരം ഗ്രാമങ്ങളില്‍ കൂടി അടുത്തവര്‍ഷം സംഘപ്രവര്‍ത്തനം എത്തിക്കും. സംഘ പ്രവര്‍ത്തനം കടന്നുചെല്ലാത്ത പ്രദേശങ്ങളില്‍ സംഘാനുകൂല സാഹചര്യമാണ് ഇന്നുള്ളത്. പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലെ 14 റവന്യൂ ജില്ലകളെ 37 സംഘജില്ലകളായും 11 വിഭാഗുകളായും പുനഃക്രമീകരിച്ചത് അദ്ദേഹം പറഞ്ഞു.

ഏകീകൃത സിവില്‍ കോഡ് ഭാരതത്തിന്റെ ഭരണഘടനയില്‍ ഉള്‍പ്പെട്ടതാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു. ഏകീകൃത സിവില്‍ നിയമം നടപ്പാക്കേണ്ടതാണ്. അതില്‍ ആശങ്കപ്പെടുന്ന സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തേണ്ടതുണ്ട്. ഇതിനെക്കുറിച്ച് അഭിപ്രായ സമന്വയം രൂപപ്പെടണം. സംഘ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മുഴുവന്‍ സമയ പ്രവര്‍ത്തകരായ പ്രചാരകന്മാര്‍ സംഘ ആശയമുള്ള വിവിധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഭാരതീയ മസ്ദൂര്‍സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രചാരകനാണ് ഇന്ന് സംഘത്തിന്റെ പ്രാന്ത പ്രചാരകായി പ്രവര്‍ത്തിക്കുന്നത്. ഇത്തരം നിയോഗങ്ങള്‍ സംഘ പ്രവര്‍ത്തനത്തില്‍ സാധാരണമാണ്. ബിജെപിയിലേക്ക് പുതുതായി പ്രചാരകനെ നിയോഗിച്ചത് ഇതേ കീഴ് വഴക്കത്തിന്റെ അടിസ്ഥാനത്തിലാണെന്നും മറ്റുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം മറുപടി പറഞ്ഞു. സംഘ സ്വയംസേവകര്‍ രാഷ്ട്രത്തിലെ പൗരന്മാരെന്ന നിലക്ക് ജനാധിപത്യ പ്രക്രിയയില്‍ പങ്കു ചേരുന്നു. തെരഞ്ഞെടുപ്പ്, രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരം മാത്രമല്ല പൗരസമൂഹത്തിനും അതില്‍ ഉത്തരവാദിത്തമുണ്ട്. സംഘം തെരഞ്ഞെടുപ്പുകളെ സമീപിക്കുന്നത് ഈ കാഴ്ചപ്പാടോടെയാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘത്തിന്റെ ജില്ലാഉപരി കാര്യകര്‍ത്താക്കളും വിവിധക്ഷേത്രങ്ങളുടെ പ്രാന്തീയ തല സംഘടനാ കാര്യദര്‍ശിമാരും അടക്കം 585 പേര്‍ ദ്വിദിന വാര്‍ഷിക ബൈഠക്കില്‍ പങ്കെടുത്തു.

Related posts