സഖാവ് എന്റേതാ…! ‘സഖാവ്’ സാമിന്റേതല്ല തന്റേതാണെന്നു പ്രതീക്ഷ ശിവദാസ് എന്ന പ്ലസ് ടു വിദ്യാര്‍ഥിനി രംഗത്ത്; കോടതി കയറാന്‍ ഒരുങ്ങി ഒരു കവിത

kAVITHAവി.ശ്രീകാന്ത്

കോടതി കയറാന്‍ ഒരുങ്ങുകയാണ് ഒരു കവിത.  ബ്രണ്ണന്‍ കോളജിലെ ആര്യ ദയാലെന്ന വിദ്യാര്‍ഥിനി പാടി സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ, ഇപ്പോള്‍  എല്ലാവരുടെയും ചുണ്ടുകളില്‍ തത്തിക്കളിച്ചുകൊണ്ടിരിക്കുന്ന “സഖാവ്’ എന്ന കവിതയാണ് അവകാശവാദത്തിന്റെ പേരില്‍ കോടതി കയറാന്‍ ഒരുങ്ങുന്നത്.

സാം മാത്യൂ എ.ഡി എന്ന പിജി വിദ്യാര്‍ഥി ഡിഗ്രി കാലയളവില്‍ എഴുതി കോട്ടയം സിഎംഎസ് കോളജ് മാഗസിനില്‍ സഖാവ് എന്ന പേരില്‍ പ്രസിദ്ധീകരിച്ച കവിതയാണ് ഇപ്പോള്‍ വിവാദക്കുരുക്കില്‍ പെട്ടിരിക്കുന്നത്. എന്നാല്‍ ഈ കവിതയുടെ രചയിതാവ് താനാണെന്നും കവിത പ്രസിദ്ധീകരിക്കുന്നതിനായി സ്റ്റുഡന്റ് മാഗസിനിലേക്ക് അയച്ചു കൊടുത്തിരുന്നുവെന്നും അവകാശപ്പെട്ട്  പ്രതീക്ഷ ശിവദാസ് എന്ന പ്ലസ്ടു വിദ്യാര്‍ഥിനി എഴുതി തയാറാക്കിയ കുറിപ്പ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ചര്‍ച്ചയ്ക്ക് ചൂടുപിടിച്ചത്.

രണ്ടുപേരെയും അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ വാദ പ്രതിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കെ തന്റെ സഖാവിനായി നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് സാം മാത്യു എ.ഡി. സഖാവിന്റെ ഉടമ ആരാണെന്നറിയാന്‍ ഇരുവരുമായി സംവദിച്ചപ്പോള്‍ രണ്ടു പേരും ഒരേ സ്വരത്തില്‍ പറയുന്നു ഇത് തങ്ങളുടെ കവിതയാണെന്ന്. ഒരു കവിതയ്ക്ക് രണ്ടു അവകാശികള്‍ ഉണ്ടാകില്ലെന്നുള്ളത് വാസ്തവം. എങ്കില്‍ പിന്നെ ആരു പറയുന്നതാവും ശരി.

സത്യം പുറത്തുവരും വരെ പോരാടും: പ്രതീക്ഷ ശിവദാസ് (പ്ലസ് ടു വിദ്യാര്‍ഥിനി ജിഎച്ച്എസ്എസ് ആനമങ്ങാട്, മലപ്പുറം)

“”എന്റെ മനസാക്ഷിക്ക് അനുസരിച്ച് മാത്രമേ എനിക്ക് പ്രവര്‍ത്തിക്കാന്‍ പറ്റു. സഖാവ് കവിത എഴുതിയത് ഞാനാണ്. ഈ കുട്ടിക്ക് ഇങ്ങനെ ഒരു കവിത എഴുതാന്‍ പറ്റുമോ എന്ന് ചോദിക്കുന്നവരുണ്ട്. അവരോട് എനിക്ക് ഒന്നേ ചോദിക്കാനുള്ളു കവിത എഴുതുന്നതിന് പ്രായപരിധിയുണ്ടോ..? സഖാവ് കവിത ആര്യ ദയാല്‍ പാടി ഒരുപാട് പേരിലേക്കെത്തിയതില്‍ സന്തോഷം ഉണ്ട്. എന്നാല്‍ അതിന്റെ രചയിതാവ് മറ്റൊരാളാണെന്ന് രീതിയില്‍ വാര്‍ത്തകള്‍ വന്നപ്പോള്‍ ഏറെ വിഷമം തോന്നി.

എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് 2013-ല്‍ താന്‍ എഴുതിയ കവിത എസ്എഫ്‌ഐ സ്റ്റുഡന്റ് മാഗസിനില്‍ പ്രസിദ്ധീകരിക്കാനായി അയച്ച് കൊടുത്തിരുന്നു. എന്നാല്‍ കവിത പ്രസിദ്ധീകരിക്കപ്പെട്ടില്ല. ഈ കവിത എഴുതിയത് ഞാനാണെന്ന് എന്റെ സുഹൃത്തുക്കള്‍ക്ക് അറിയാം. അതുകൊണ്ട് തന്നെയാണ് അവര്‍ ഈ കവിതയുടെ രചയിതാവ് വേറെ ഒരാളാണെന്ന് പ്രചരിച്ചപ്പോള്‍ എന്നേക്കാള്‍ മുമ്പുതന്നെ പ്രതികരിച്ചത്.

പക്ഷേ തെളിവുകള്‍ എന്റെ പക്കലില്ല. കാരണം ഈ കവിത സാം മാത്യുവിന്റെ പേരില്‍ 2012-13ലെ സിഎംഎസ് കോളജിലെ മാഗസിനില്‍ പ്രസിദ്ധികരിച്ചു.
ഞാന്‍ എഴുതിയ വരികള്‍കൊപ്പം ആറ് വരികള്‍ കൂടി കൂട്ടി ചേര്‍ത്താണ് കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്റ്റുഡന്റ് മാഗസിന് അയച്ചുകൊടുത്ത കവിത എങ്ങനെ കോട്ടയം വരെ പോയെന്ന് അറിയില്ല. എന്തായാലും സാം മാത്യു അതിനുള്ള മറുപടി തരും വരെ എന്റെ പോരാട്ടം തുടരാന്‍ തന്നെയാണ് തീരുമാനം. ഇതുവരെയും സാം മാത്യുവിനെ വിളിച്ചിട്ട് ഫോണ്‍ എടുത്തിട്ടില്ല. അത് എന്തു കൊണ്ടാണെന്ന് എനിക്കറിയില്ല.

വാട്‌സ്ആപ്പില്‍ കുറച്ചുനാള്‍ മുമ്പ് ഈ കവിത ഒരു അജ്ഞാതനായ സുഹൃത്ത് പാടി പലരുവഴി ഫോര്‍വേഡ് ചെയ്ത് തനിക്കും കിട്ടിയിരുന്നു. ആ അജ്ഞാത സുഹൃത്തിനെ അന്വേഷിച്ചുവെങ്കിലും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞട്ടില്ല. തെളിവുകളില്ലാത്തതിന്റെ പേരിലാണ് ഇപ്പോള്‍ താന്‍ തെറ്റിദ്ധരിക്കപ്പെടുന്നത്. എന്നിരുന്നാലും സത്യം പുറത്തുവരുന്ന വരെ എന്റെ പോരാട്ടം തുടര്‍ന്നു കൊണ്ടേയിരിക്കും”.

സഖാവിനു വേണ്ടി കോടതി കയറും: സാം മാത്യു  എ.ഡി (പിജി വിദ്യാര്‍ഥി, എംജി യൂണിവേഴ്‌സിറ്റി)

“”ഞാന്‍ കുറിച്ച വരികള്‍ എന്റേത് മാത്രമാണ്. അതിനിപ്പോള്‍ മറ്റൊരു അവകാശി കൂടി എത്തിയെന്ന് ഞാനും അറിഞ്ഞിരുന്നു. ഹോസ്റ്റല്‍ റൂമില്‍ സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന് ഞാന്‍ എഴുതിയ കവിത എങ്ങനെ മറ്റൊരാളുടേതാവും. 2012-13 കാലഘത്തില്‍ സിഎംഎസ് കോളജ് മാഗസിനില്‍ ഈ കവിത പ്രസിദ്ധീകരിച്ച് വരികയും ചെയ്തിട്ടുണ്ട്. ആര്യ ദയാല്‍ പാടി സഖാവ് കവിത എല്ലാവരിലേക്കുമെത്തിയെന്നുള്ളത് സന്തോഷം നല്കുന്ന കാര്യമാണ്. എന്നാല്‍ അതിന്റെ പുറകെ കൂടിയിരിക്കുന്ന വിവാദം വേദനിപ്പിക്കുന്നതുമാണ്.

2012-ല്‍ തന്നെ ഈ കവിത സിഎംഎസ് കോളജിലെ സുഹൃത്തുക്കള്‍ ഏറ്റെടുത്തതാണ്. അന്ന് കവിത ചൊല്ലി റക്കാര്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പല വേദികളിലും ഈ കവിത ചൊല്ലിയിട്ടുമുണ്ട്. അതില്‍ കൂടുതല്‍ തെളിവൊന്നും ആര്‍ക്ക് മുന്നിലും നിരത്താന്‍ പറ്റില്ല. ഇത്രയും നാള്‍ എന്റേതായിരുന്ന സഖാവ് ഇപ്പോള്‍ മറ്റൊരാളുടെതാണെന്ന് പറയുന്നത് എങ്ങനെ ശരിയാകും. അവകാശവാദം ഉന്നയിച്ച കുട്ടിയുമായി വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെട്ടാന്‍ ഞാനില്ല.
തെളിവുകള്‍ എന്റെ പക്കലുള്ളതിനാല്‍ സഖാവ് എന്റേതാണെന്ന് സ്ഥാപിക്കാനായി നിയമപരമായ പോരാട്ടത്തിലേക്ക് പോകാന്‍ തന്നെയാണ് എന്റെ തീരുമാനം”.

അവര്‍ തന്നെ തെളിയിക്കട്ടെ: എം. വിജിന്‍
(എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, സ്റ്റുഡന്റ് മാഗസിന്‍ ചീഫ് എഡിറ്റര്‍)

“”സ്റ്റുഡന്റ് മാഗസിനിലേക്ക് എത്രയോ വിദ്യാര്‍ഥികള്‍ അവരുടെ രചനകള്‍ അയക്കാറുണ്ട്. മികച്ച രചനകള്‍ യാതൊരു വേര്‍തിരിവുകള്‍ ഇല്ലാതെ ഇന്നും പ്രസിദ്ധീകരിക്കാറുമുണ്ട്. സഖാവ്  കവിതയെ ചൊല്ലി വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ സ്റ്റുഡന്റ് മാഗസിനും അതിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. സഖാവ് എന്ന കവിത എസ്എഫ്‌ഐയുടെ ഔദ്യോഗിക കവിത അല്ലായെന്നുള്ളത് ഓര്‍ക്കണം. ഇതുമായി ബന്ധപ്പെട്ട്  സാം മാത്യുവിനെയും പ്രതീക്ഷയേയും സ്റ്റുഡന്റിന്റെ ഇന്നത്തെ ചീഫ് എഡിറ്റര്‍ എന്ന നിലയില്‍ വിളിച്ചിരുന്നു. രണ്ടുപേരും അവരുടെ വാദങ്ങള്‍ പറയുകയും ചെയ്തു.

ഒരാളുടെ കൈയില്‍ തെളിവുണ്ട്. മറ്റൊരാളുടെ കൈയില്‍ തെളിവില്ല. രണ്ടുപേരും സഖാക്കളും അക്ഷരങ്ങളോട് കൂട്ടു കൂടുന്നവരുമാണ്. അവരുടെ വാദങ്ങളില്‍ അവര്‍ ഉറച്ചു നില്‍ക്കുന്ന നിലയില്‍ അവര്‍ തന്നെ അത് തെളിയിക്കട്ടെ എന്നു മാത്രമേ ഇപ്പോള്‍ പറയാന്‍ പറ്റു. സ്റ്റുഡന്റ് മാഗസിനിലേക്ക് അയക്കുന്ന കവിതകളും കഥകളും പ്രസിദ്ധീകരണ യോഗ്യമാണെങ്കില്‍ തീര്‍ച്ചയായും പ്രസിദ്ധീകരിക്കും. ഒരു കാരണവശാലും സ്റ്റുഡന്റ് മാഗസിനിലേക്ക് അയച്ച കവിത പുറത്തു പോകില്ല. എസ്എഫ്‌ഐയുടെ അന്നത്തെ സംസ്ഥാന നേതാക്കളുമായി ഈ വിഷയത്തെ പറ്റി സംസാരിച്ചപ്പോള്‍ ഇത്തരത്തില്‍ ഒരു കവിത പ്രസിദ്ധീകരിക്കാനായി എഡിറ്റോറിയല്‍ ബോര്‍ഡിനു ലഭിച്ചിട്ടില്ലെന്നാണ് അവര്‍ പ്രതികരിച്ചത്.

രചനകള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്: എസ്.കെ. സജീഷ്
(2012-13 കാലയളവില്‍ സ്റ്റുഡന്റ് മാഗസിന്‍, ചീഫ് എഡിറ്റര്‍)

സ്റ്റുഡന്റ് മാഗസിനിലേക്കായി അയക്കുന്ന വിദ്യാര്‍ഥികളുടെ രചനകള്‍ മുഴു—വന്‍ അക്കാലയളവില്‍ നോക്കിയിരുന്നതും വിലയിരുത്തിയിരുന്നതും ഞാനാണ്. പ്രസിദ്ധീകരണ യോഗ്യമായവ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. സ്കൂള്‍ കുട്ടികളുടെതായി വരുന്ന രചനകള്‍ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ടായിരുന്നു. എന്നാല്‍ അക്കാലയളവില്‍ അങ്ങനെ ഒരു കവിത വന്നതായോ കണ്ടതായോ ഓര്‍ക്കുന്നില്ല. അയക്കുന്ന കവിതയ്‌ക്കൊപ്പം അവരുടെ മേല്‍വിലാസം കൂടി വെച്ചിട്ടുണ്ടെങ്കില്‍ പ്രസിദ്ധീകരിക്കാന്‍ പറ്റാതെ പോയ രചനകള്‍ മടക്കി അയക്കാറുമുണ്ട്. അന്നും ഇന്നും സ്റ്റുഡന്റ് മാഗസിന്റെ പോളിസി ഇതു തന്നെയാണ്. ഒന്നു പറയാം അന്നും ഇന്നും സ്റ്റുഡന്റ് മഗാസിനിലേക്കായി അയക്കുന്ന രചനകള്‍ അയക്കുന്ന വ്യക്തിയുടെ പേരില്‍ തന്നെയാണ് പ്രസിദ്ധീകരിക്കാറുള്ളത്.

വാദപ്രതിവാദങ്ങള്‍ ഇങ്ങനെ നീളുമ്പോഴും വിവാദങ്ങള്‍ ഇപ്പോഴും സഖാവ് എന്ന കവിതയുടെ തലയ്ക്ക് മുകളില്‍ ഒരു മുള്‍ കിരീടം പോലെ നില്‍ക്കുകയാണ്. നിയമക്കുരുക്കിലേക്ക് ഈ വിഷയം തെന്നിമാറുമ്പോള്‍ ഈ രചനയുടെ അവകാശവാദം ഉന്നയിച്ചവര്‍ അവരുടെ ഉറച്ച നിലപാടില്‍ തന്നെ അടിയുറച്ച് നില്‍ക്കുകയാണ്. സാം മാത്യുവും പ്രതീക്ഷയും ഈ കവിതയ്ക്ക് സഖാവ് എന്ന തലക്കെട്ട് തന്നെയാണ് നല്കിയിരിക്കുന്നത്. സാം മാത്യു ഈ കവിത 2012 ഡിസംബറില്‍ എഴുതിയതാണെന്ന് അവകാശപ്പെടുമ്പോള്‍ പ്രതീക്ഷ ഈ കവിത 2013 ജനുവരിയിലാണ് എഴുതിയതെന്നും പറയുന്നു. ആരെ വിശ്വസിക്കണമെന്നുള്ളത് എന്നതിനേക്കാള്‍ ഉപരി യുവഹൃദയങ്ങള്‍ നെഞ്ചിലേറ്റിയ സഖാവ് കവിത സത്യത്തിന്റെ കൈകളിലേക്ക് വന്നു ചേരട്ടേ എന്നുമാത്രമേ ഇപ്പോള്‍ പറയുവാനാകു.

Related posts