സമരനായിക ഇറോം ശര്‍മിള നിരാഹാരം അവസാനിപ്പിക്കുന്നു; 2017ല്‍ നടക്കുന്ന മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നും സൂചന

eROMഇംഫാല്‍: മണിപ്പൂരിലെ സമരനായിക ഇറോം ശര്‍മിള നിരാഹാര സമരം അവസാനിപ്പിക്കുന്നു. അടുത്ത മാസം ഒമ്പതിന് സമരം അവസാനിപ്പിക്കുമെന്ന് ഇറോം അറിയിച്ചു. 2017ല്‍ നടക്കുന്ന മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്.

മണിപ്പൂരില്‍ സൈന്യത്തിനു പ്രത്യേക അധികാരം നല്കുന്ന അഫ്‌സ്പ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 16 വര്‍ഷമായി ഇറോം ശര്‍മിള നിരാഹാരസമരം അനുഷ്ഠിക്കുകയായിരുന്നു. ആത്മഹത്യാശ്രമത്തിന്റെ പേരില്‍ നിരവധി തവണ അവര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മൂക്കില്‍ ട്യൂബ് ഘടിപ്പിച്ച് നിര്‍ബന്ധമായി ഭക്ഷണം നല്കുകയും ചെയ്തിരുന്നു. കേസുകളില്‍ നിന്ന് കുറ്റവിമുക്തയാക്കിയിരുന്നെങ്കിലും സമരം അവസാനിപ്പിക്കാന്‍ ഇറോം തയാറായിരുന്നില്ല.

മണിപ്പൂരിലെ ജനങ്ങളുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമായ കരിനിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 2000 നവംബര്‍ രണ്ടിനാണ് ഇറോം ശര്‍മിള നിരാഹാര സമരം ആരംഭിച്ചത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഇറോം ഡല്‍ഹിയിലെത്തി അദ്ദേഹത്തിന്റെ സഹായം അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ നടപടികളൊന്നുമുണ്ടായില്ല. എന്നാല്‍ അടുത്തിടെ, വിഷയത്തില്‍ ഇടപെട്ട സുപ്രീം കോടതി അഫ്‌സ്പ പിന്‍വലിക്കാനുള്ള നിയമനടപടികള്‍ ആരംഭിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയായിരുന്നു.

Related posts