കടുത്തുരുത്തി: ജനകീയ മുന്നേറ്റത്തോടെ ആരംഭിച്ച മുണ്ടാര്‍ പാലം നിര്‍മാണം സമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രതിസന്ധിയില്‍. നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട മുണ്ടാര്‍ പ്രദേശത്തുനിന്നും എഴുമാംകായലിനു കുറുകെ നിര്‍മിക്കാന്‍ ലക്ഷ്യമിട്ട പുതിയ പാലം നിര്‍മാണമാണ് പാതിവഴി പോലും എത്തും മുമ്പേ നിന്നുപോയത്. സര്‍ക്കാരുകളുടെയോ ജനപ്രതിനിധികളുടെയോ ത്രിതല പഞ്ചായത്തുകളുടെയോ സഹായം ലഭിക്കാതെ വന്നതോടെയാണ് പൂര്‍ണമായും നാട്ടുകാര്‍ തന്നെ സ്വരൂപിച്ചെടുത്ത പണമുപയോഗിച്ച് നിര്‍മാണം ആരംഭിച്ച പാലം പണി പൂര്‍ത്തിയാക്കാനായത്. ഏറെ പ്രതീക്ഷയോടെ ആരംഭിച്ച പാലം നിര്‍മാണം സ്വപ്നം മാത്രമായി മാറാതിരിക്കണമെങ്കില്‍ സര്‍ക്കാരിന്റെയോ ജനപ്രതിനിധികളുടെയോ സഹായം കൂടിയ തീരൂ. പാലം നിര്‍മാണത്തിന് ആരില്‍ നിന്നും സഹായം ലഭിക്കാതെ വന്നതോടെയാണ് ജനങ്ങള്‍ സംഘടിച്ചു രംഗത്തുവന്നത്.
കടുത്തുരുത്തി പഞ്ചായത്തിലെ കൊല്ലങ്കേരിയിലേക്കാണ് എഴുമാംകായലിനു കുറുകെ നടപ്പാലം നിര്‍മിക്കാന്‍ ലക്ഷ്യമിട്ടത്. പാലത്തിന്റെ ആദ്യഘട്ടപ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായിരുന്നു. ഏഴുമാംകായലില്‍ പാലത്തിനായുള്ള കോണ്‍ക്രീറ്റ് തൂണുകള്‍ പൂര്‍ത്തിയാക്കി. പാലത്തിനായി രണ്ടരലക്ഷം രൂപയായിരുന്നു ചെലവ് പ്രതീക്ഷിച്ചത്. മുണ്ടാറിലെയും കൊല്ലങ്കേരിയിലുമുള്ള ഒരോ വീട്ടുകാരും 1000 രൂപ വീതം പാലം നിര്‍മാണ ഫണ്ടിലേക്ക് നല്‍കണമെന്നായിരുന്നു തീരുമാനം. ബാക്കി തുക നാട്ടുകാരില്‍നിന്നു പിരിച്ച് പാലം നിര്‍മിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എഴുമാംകായലിനു കുറുകെ 57 മീറ്റര്‍ നീളത്തിലാണ് മുണ്ടാര്‍ പാറേകോളനി-കൊല്ലങ്കേരി പാലം നിര്‍മിക്കാന്‍ ലക്ഷ്യമിട്ടത്. കായലിനു കുറുകെ സ്ഥാപിച്ച കോണ്‍ക്രീറ്റ് തൂണുകളില്‍ കേഡര്‍ സ്ഥാപിച്ച ശേഷം ഇരുമ്പു തകിട് ഇട്ട് പാലം നിര്‍മിക്കുകയായിരുന്നു ലക്ഷ്യം.
കര്‍ഷക തൊഴിലാളികളും കര്‍ക്ഷകരും അധിവസിക്കുന്ന കല്ലറ പഞ്ചായത്തിലെ മുണ്ടാറിലേക്ക് റോഡോ പാലമോ ഇല്ലാത്ത സ്ഥിതിയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുണ്ടാറിലേക്ക് കൊല്ലങ്കേരിയില്‍നിന്നു പാലവും റോഡും നിര്‍മിക്കാനായി പദ്ധതി തയാറാക്കിയിരുന്നെങ്കിലും അതും നടന്നില്ല. ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് അനുവദിച്ച ഒരു തോണി മാത്രമാണ് മുണ്ടാറുകാരുടെ സഞ്ചാരത്തിനായി ഉള്ളത്. സ്ത്രീകളും സ്കൂള്‍ വിദ്യാര്‍ഥികളുമടക്കം ഈ തോണി വലിച്ചാണ് അക്കരെ ഇക്കരെ കടക്കുന്നത്.
രാത്രിയായാല്‍ കിലോമീറ്ററുകളോളം ദൂരം പൊന്തക്കാടുകളിലൂടെ നടന്ന് വേണം നാട്ടുകാര്‍ക്ക് മുണ്ടാറിലെത്താന്‍. ഇരുനൂറിലധികം വീടുകളും 2000ത്തിലധികം ജനസംഖ്യയുമുള്ള മുണ്ടാറിലേക്ക് പാലവും റോഡും വേണമെന്നുള്ള ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നാട്ടുകാരുടെ നിവേദനങ്ങളും അപേക്ഷകളും അധികൃതര്‍ നിരാകരിച്ചതോടെയാണ് നാട്ടുകാര്‍ തന്നെ നടപ്പാലം നിര്‍മിക്കാന്‍ രംഗത്ത് എത്തിയത്. കൂലിപ്പണിയും കര്‍ഷകത്തൊഴിലാളികളുമായ ഇവിടത്തുകാരുടെ വീട്ടുകാര്യം തന്നെ കഷ്ടിച്ചാണ് നടക്കുന്നത്. പാലത്തിനായി പിരിവെടുക്കുന്നത് വന്‍സാമ്പത്തിക ബാധ്യതയായി മാറിയതോടെ പാലം നിര്‍മാണം താത്കാലികമായി ഉപേക്ഷിക്കേണ്ട അവസ്ഥയാണ്.