സര്‍വാംഗ സുഗന്ധംപരത്തും കാമിനി മുല്ലകള്‍

jasmineസീമ സുരേഷ്
ഡെപ്യൂട്ടി ഡയറക്ടര്‍, കൃഷിവകുപ്പ്, തിരുവനന്തപുരം

മത്തു പിടിപ്പിക്കുന്ന ഹൃദയഹാരിയായ സുഗന്ധം വാരിവിതറുന്ന ചെറിയ വെളുത്ത പൂക്കള്‍ നിറഞ്ഞ കുറ്റിച്ചെടി… പൂക്കള്‍ക്കെല്ലാം മണിയുടെ ആകൃതി… ഇലകളാകട്ടെ തിളക്കമുള്ള ഇളം പച്ച നിറത്തില്‍ നിറഞ്ഞു വളരുന്നു. ഇലകള്‍ക്കുമുണ്ട് സുഗന്ധം….സര്‍വാംഗ സുഗന്ധം നിറഞ്ഞ ഈ ഉദ്യാന സുന്ദരിയാണ് കാമിനിമുല്ല. കാമിനി എന്നത് ഈ സസ്യസുന്ദരിയുടെ ഹിന്ദിഭാഷയിലെ പേരാണ്. മണിപ്പൂരി ഭാഷയിലും കാമിനി കുസുമം എന്നു തന്നെയാണ് പേര്. മറാഠിയില്‍ കാമിനിയുടെ പേര് കുന്തി എന്നാണ്. മലയാളത്തില്‍ മരമുല്ലയും. ഇംഗ്ലീഷ് ഭാഷയില്‍ ഓമനപ്പേരുകള്‍ ധാരാളം- ഓറഞ്ച് ജാസ്മിന്‍, ചൈനീസ് ബോക്‌സ്, മോക്ക് ഓറഞ്ച്, ലേക്ക് വ്യൂ ജാസ്മിന്‍ ഇങ്ങനെ നീളുന്നു പേരുകളുടെ നിര.

എന്തു പേരു വിളിച്ചാലും കാമിനി മുല്ല അതിസുഗന്ധവാഹിയാണ്. അതുകൊണ്ടു തന്നെ ദേശഭാഷകള്‍ക്കതീതമായി ഇതിന് ആരാധകരേറെ. മനുഷ്യ മനാസില്‍ സ്‌നേഹത്തിന്റെ സുഗന്ധം വിതറാന്‍ കാമിനിമുല്ലയോളം പോന്ന മറ്റു ചെടികള്‍ കുറവാണ് എന്നു തന്നെ പറയാം. ദക്ഷിണ ചൈന, തായ്‌വാന്‍, ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാള്‍, വടക്കു-കിഴക്കന്‍ പാകിസ്ഥാന്‍, ശ്രീലങ്ക, കമ്പോഡിയ, ലാവോസ്, മ്യാന്‍മര്‍, തായ്‌ലന്റ്, വിയറ്റ്‌നാം, ഇന്തൊനേഷ്യ, മലേഷ്യ, ഫിലിപ്പിന്‍സ് തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ കാമിനിമുല്ലയ്ക്ക് വേരോട്ടമുണ്ട്. ഉഷ്ണമേഖലാപ്രദേശങ്ങളില്‍ അനായാസം വളരുന്ന ഇതൊരു നിത്യഹരിത സസ്യവുമാണ്. അത്യാവശ്യം അതിരു ചെടിയായോ അലങ്കാര വൃക്ഷമായോ പോലും മരമുല്ല അഥവാ കാമിനിമുല്ല വളര്‍ത്താം. നാരകച്ചെടിയോട് വളരെയടുത്ത് ബന്ധമുള്ള ഇതിനും ഓറഞ്ചോ ചുവപ്പോ നിറമുള്ള വളരെ ചെറിയ കായ്കള്‍ ഉണ്ടാകാറുണ്ട്. എങ്കിലും ഇത് ഒരു ഫലസസ്യം എന്ന നിലയ്ക്ക് ആരും വളര്‍ത്തുന്നില്ല. സുഗന്ധപുഷ്പങ്ങള്‍ വിടത്തുന്ന ഉദ്യാനസസ്യം എന്ന നിലക്കാണ് വളര്‍ത്തുന്നത്.

പരമാവധി മൂന്നു മീറ്റര്‍ ഉയരം വരെ ഇത് വളരാം. വര്‍ഷം മുഴുവന്‍ പുഷ്പിക്കും എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇലകള്‍ക്ക് സാമാന്യം കട്ടിയും കനവും തിളക്കവുമുണ്ട്. പൂക്കള്‍ ശിഖരാഗ്രഭാഗത്താണ് മൂന്നും നാലും ചേര്‍ന്നു വിടരുക. ചിലപ്പോള്‍ എട്ടുപൂക്കള്‍ വരെ കാണാം. വെളുത്ത പൂക്കളാണെങ്കിലും നിറം മങ്ങുമ്പോള്‍ ക്രീം നിറമായി മാറും. ഓറഞ്ച് മരത്തില്‍ വിടരുന്ന പൂക്കളോട് സമാനമായ സുഗന്ധമുള്ളതിനാലാണ് കാമിനിമുല്ലയ്ക്ക് ഓറഞ്ച് ജാസ്മിന്‍ എന്ന് പേരു കിട്ടിയത്. നല്ല തെളിഞ്ഞ സൂര്യപ്രകാശത്തിലും ഭാഗികമായ തണലത്തും വളരും. സാവധാന വളര്‍ച്ചാ സ്വാഭവമാണിതിന്. വളരുന്ന ചെടിയുടെ തടത്തില്‍ പൂതയിടുന്നതും കമ്പോസ്റ്റ് നിറയ്ക്കുന്നതും ചെടിക്കിഷ്ടമാണ് എന്നു കണ്ടിരിക്കുന്നു. തടം നനയ്ക്കുന്നതും നന്ന്.

നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ ധാരാളം ജൈവവളങ്ങളും ചേര്‍ത്ത് ഇതു നടാം. പുതിയ തൈ നടാന്‍ 60 സെന്റീമീറ്റര്‍ വീതം നീളവും വീതിയും താഴ്ചയുമുള്ള കുഴിയെടുക്കുകയാണ് ചെയ്യുക. കുഴിയില്‍ മൂന്നില്‍ രണ്ടുഭാഗം മേല്‍മണ്ണും മൂന്നില്‍ ഒരുഭാഗം കമ്പോസ്റ്റും കലര്‍ത്തി നിറയ്ക്കുക. ഒപ്പം ഒരു കപ്പ് എല്ലുപൊടിയും. ഇതല്ലെങ്കില്‍ സൂപ്പര്‍ഫോസ്‌ഫേറ്റ് ആയാലും മതി. മിശ്രിതം നന്നായി ഇളക്കി വേണം കുഴി നിറയ്ക്കാന്‍. നിരന്തരം നനയ്ക്കുകയും ചെടി വളര്‍ന്നു തുടങ്ങുമ്പോള്‍ ഏതെങ്കിലും രാസവളമിശ്രിതം ചേര്‍ക്കുകയും ചെയ്യുക. ഇതിന് 17:17:17/ 18:18:18/19:19:19 എന്നിവയില്‍ ഏതെങ്കിലും ഒന്ന് ലഭ്യതയനുസരിച്ച് പ്രയോഗിക്കാം. ചുവട്ടില്‍ പുതയിടണം. ചെടി വളരുന്നതിനുസരിച്ച് കൊമ്പുകോതണം. എങ്കില്‍ മാത്രമേ വേണ്ടവിധം പുഷ്പിക്കുകയുള്ളൂ.

വിത്തു വഴിയും പാതിമൂപ്പെത്തിയ തണ്ടിന്‍ കഷണങ്ങള്‍ മുറിച്ചു നട്ടുമാണ് കാമിനിമുല്ലയില്‍ വംശവര്‍ധന. വളര്‍ന്ന ചെടിയില്‍ നിന്ന് ചുറ്റുവട്ടത്ത് വീഴുന്ന വിത്തുകള്‍ പൊട്ടിമുളച്ച് പുതിയ തൈകളുണ്ടാകുന്നതും പതിവുകാഴ്ചയാണ്. തറയില്‍ വളര്‍ത്തുന്ന തൈ വേരോടിക്കഴിഞ്ഞാല്‍ വലിയൊരു പരിധിവരെ വരള്‍ച്ചയെ ചെറുക്കാനുള്ള കഴിവും കാണിക്കുന്നു. ഏങ്കിലും ചട്ടിയിലാണ് വളര്‍ത്തുന്നതെങ്കില്‍ നന നിര്‍ബന്ധമാണ്. സ്വതസിദ്ധമായ ദൃഢതയും വൈവിധ്യമാര്‍ന്ന മണ്‍തരങ്ങളില്‍ പൊരുത്തപ്പെട്ടു വളരാനുള്ള സിദ്ധിയും കൈമുതലായുള്ളതിനാല്‍ കാമിനിമുല്ല ഉദ്യാനങ്ങളില്‍ സുഗന്ധവും സൗന്ദര്യവും ചൊരിയുന്ന ഒരു സാന്നിധ്യമായി വളര്‍ത്തി വരുന്നു. വായുവില്‍ പതിവച്ചെടുത്ത തൈകളും ഇന്നു നടാന്‍ കിട്ടും.

കാമിനിമുല്ലയെക്കുറിച്ച് രസകരമായ ചില ഐതിഹ്യങ്ങളും നിലവിലുണ്ട്. ഇന്തൊനേഷ്യയില്‍ പ്രത്യേകിച്ച് രാജവംശമായ ജോഗ്ജാ കാര്‍ത്ത സുല്‍ത്താനേറ്റിന്റെ ചരിത്രത്തില്‍ കാമിനിമുല്ലയ്ക്ക് സവിശേഷ പ്രാധാന്യം കല്പിച്ചിരുന്നു. ജാവ ദ്വീപില്‍ വളര്‍ന്നിരുന്ന ഈ ചെടി ഒരു രാജകീയ സസ്യം എന്ന നിലയ്ക്കും ബുദ്ധി പ്രഭാവത്തിന്റെ സൂചകമായുമാണ് കരുതിതിയിരുന്നത്. ഈ ഉദ്യാനസസ്യത്തിന്റെ അടുത്തൂകൂടെ പോകുന്ന വേളയില്‍ രാജാവ് ഒരു നിമിഷം അതിനടുത്ത് നില്‍ക്കുകയും ധ്യാനാത്മകഭാവത്തില്‍ നിശബ്ദത ഭാവിക്കുകയും ചെയ്തിരുന്നു. കൊട്ടാരസദസില്‍ ഏത് യോഗത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോഴും ഇത് അദ്ദേഹത്തിന്റെ പതിവായിരുന്നു. ജാവയിലെ ജനത കാമിനിമുല്ലയെ ഭൂതപ്രേത പിശാചുക്കളില്‍ നിന്നും ദുര്‍മ്മന്ത്രവാദത്തില്‍ നിന്നും തങ്ങളെ കാക്കുന്ന രക്ഷകനായാണ് കണ്ടിരുന്നത്. ജീവിതത്തില്‍ സന്തോഷവും ഭാഗ്യവും കൊണ്ടുവരുന്ന ചെടി എന്ന നിലയ്ക്ക് കാമിനിമുല്ല അവര്‍ തങ്ങളുടെ ഉദ്യാനങ്ങളിലോ വീട്ടുപറമ്പുകളിലോ വളര്‍ത്തുകയും ചെയ്തിരുന്നു. മാത്രവുമല്ല ഇതിന്റെ പൂക്കള്‍ക്കും ഇലകള്‍ക്കും ജീവിതത്തിലെ രണ്ട് പ്രധാനഘട്ടങ്ങളില്‍ അവര്‍ ഉപയോഗവും കണ്ടെത്തിയിരുന്നു.

നവദമ്പതിമാര്‍ക്ക് സുഖകരമായ, അല്ലലില്ലാത്ത ദാമ്പത്യജീവിതത്തിന് അവര്‍ ഇതിന്റെ സുഗന്ധ വാഹിയായ പൂക്കള്‍ ധാരാളം ഉപയോഗിച്ചിരുന്നു. ഇലകള്‍ക്കും സുഗന്ധമുള്ളതാകയാല്‍ മരണാനന്തരച്ചടങ്ങുകളിലും മറ്റും ഇതിന്റെ ഇലകള്‍ ഉപയോഗിക്കുക പതിവായിരുന്നു. മൃതശരീരം അന്ത്യകര്‍മ്മങ്ങള്‍ക്കായി കിടത്തുമ്പോള്‍ ഇതിന്റെ സുഗന്ധവാഹിയായ ഇലകള്‍ അതില്‍ ഒരു മെത്തപോലെ ക്രമീകരിക്കുകയും ചെയ്തിരുന്നു.

കൂടാതെ കാമിനിമുല്ലയുടെ ഇലകള്‍ക്ക് വ്യക്തമായ ഔഷധഗുണങ്ങളുണ്ട് എന്നും കണ്ടെത്തിയിട്ടുണ്ട്. അതിസാര ചികിത്സയിലും വ്രണങ്ങള്‍ പൊറുക്കാനുമെല്ലാം ഇതിന് ഉപയോഗമുണ്ട്. ഈ കുറ്റിച്ചെടിയുടെ തടി, ഉപകരണങ്ങള്‍ക്ക് കൈപ്പിടി തയാറാക്കാന്‍ ഉത്തമമാണ്. വീട്ടുരുപ്പടികള്‍ നിര്‍മിക്കാനും കൊത്തുപണികള്‍ക്കും അനുയോജ്യവും. പൂക്കളെ പോലെ തന്നെ ഇലകളും സൗന്ദര്യവര്‍ധക വസ്തുക്കളും സുഗന്ധ പദാര്‍ഥങ്ങളും നിര്‍മിക്കാന്‍ ഉപയോഗിച്ചുവരുന്നു.

കാമിനിമുള്ളല്ല ഒരേ സമയം ബോള്‍സായി ആക്കി നിലനിര്‍ത്താനും ചെടികളും വേലികളും അലങ്കരികമായി വെട്ടിയൊതുക്കി നിര്‍ത്തുന്ന “ടോപ്പിയറി’ സമ്പ്രദായത്തിലാക്കാനും അനുയോജ്യമായ ചെടിയാണ്. വേനല്‍ക്കാലം മുഴുവന്‍ കാമിനി മുല്ലപ്പൂക്കള്‍ ചൂടി മനംമയക്കുന്ന സുഗന്ധം ചൊരിഞ്ഞുകൊണ്ടേയിരിക്കും എന്നതാണ് ഏറ്റവും വലിയ സവിശേഷത.

Related posts