സ്വന്തം ലേഖകന്‍
കോഴിക്കോട്: ഓണാഘോഷത്തിന് നിയമം ലംഘിച്ച് അടിച്ചുപൊളിക്കാന്‍ എത്തുന്നവരെ കുടുക്കാന്‍ പോലീസും. കടുത്ത ട്രാഫിക് നിരീക്ഷണങ്ങളുമായാണ് പോലീസ് ഈ ഓണക്കാലത്ത് രംഗത്തെത്തിയിരിക്കുന്നത്. ഓണവും പെരുന്നാളും ഒന്നിച്ചുവരുന്നതിനാല്‍ ഇത്തവണ തിരക്ക് നിയന്ത്രിക്കാന്‍ പോലീസിന് ഏറെ പണിപ്പെടേിവരും. അതിനിടയില്‍ ഹെല്‍മറ്റ് വേട്ടയും.. എന്തായാലും കഴിഞ്ഞ തവണത്തേതുപോലെ ഒറ്റയ്ക്ക് കാറില്‍ വരുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. കഴിഞ്ഞ തവണ ഫലപ്രദമായി നടപ്പിലാക്കിയ ഈ പദ്ധതി ഇത്തവണയും നടപ്പിലാക്കും.
അതേസമയം പന്നിയങ്കര മേല്‍പ്പാല പ്രവൃത്തികള്‍ ഇഴഞ്ഞുനിങ്ങുന്നത് ഇതുവഴിയുള്ള ഗതാഗതം താറുമാറാക്കും. നഗരത്തിലേക്ക് എത്തുന്ന പ്രധാന റോഡുകളില്‍ ഒന്നാണിത്. അതിനു പുറമേ മാങ്കാവ് -കാളൂര്‍ റോഡ്, എന്നിവിടങ്ങളില്‍ റോഡ് പ്രവൃത്തികള്‍ പൂര്‍ത്തിയാകാത്തതും ഉല്‍സവ സീസണുകളില്‍ നഗരത്തില്‍ എത്തുന്നവര്‍ക്ക് വെല്ലുവിളിയാണ്. ചെറിയ പെരുന്നാള്‍ ആഘോഷസമയത്ത് മണിക്കൂറുകള്‍ നീണ്ട ബ്ലോക്കായിരുന്നു നഗരത്തില്‍. തൊണ്ടയാട് -രാമനാട്ടുകര ബൈപാസില്‍ ഹൈലൈറ്റ് മാളിനു മുന്‍വശം നിയന്ത്രണാതീതമായ തിരക്കായിരുന്നു അനുഭവപ്പെട്ടത്.
അതിനു പുറമേയാണ് നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലെ കാമറകള്‍ മിഴയടച്ചിരിക്കുന്നത്. മാവൂര്‍ റോഡ് ജംഗ്ഷന്‍, പാവമണിറോഡ്, പുഷ്പ ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ ഒന്നിലധികം പോലീസുകാരാണ് ട്രാഫിക് നിയന്ത്രിക്കുന്നത്. സിഗ്നലുകള്‍ പണിമുടക്കിയതാണ് കാരണം. ഒരുമാസത്തിലധികമായി ഇതാണ് സ്ഥിതി. സിഗ്നലുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഉദ്യോഗസ്ഥരെ കൂടുതലായി ഇവിടേക്ക് നിയോഗിക്കേണ്ട അവസ്ഥയിലാണ്. ഓണക്കാലത്ത് വലിയ ട്രാഫിക് ബ്ലോക്കിന് ഇതുവഴിയൊരുക്കും.
സിഗ്നലില്ലാത്തതിനാല്‍ തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങളെ പിടികൂടി പിഴ ഈടാക്കുകയാണ് നിലവില്‍ ചെയ്യുന്നത്. ഓണക്കാലത്ത് പോലീസിന് ഇത് ചാകരയാകുകയും ചെയ്യും. എന്തായാലും പുതിയ ട്രാഫിക് പരിഷ്കാരങ്ങള്‍ കൊണ്ടുവന്നെങ്കില്‍ മാത്രമേ കഴുത്തുഞെരിക്കുന്ന ട്രാഫിക് ബ്ലോക്കുകളില്‍ നിന്നും രക്ഷനേടാന്‍ കഴിയൂ. എന്നാല്‍ അതിന് ശ്രമിക്കാതെ മണിക്കൂറുകള്‍ ബ്ലോക്കില്‍കിടന്ന് എതുവിധേനയും ലക്ഷ്യസ്ഥാനത്തെത്താന്‍ കുതിക്കുന്നവരെ കുടുക്കാനാണ് ട്രാഫിക് ഉദ്യോഗസ്ഥര്‍ ലക്ഷ്യമിടുന്നത്. ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം എന്നനിലയിലാണ് കാര്യങ്ങള്‍.