കൊച്ചി: സംവിധായകന്‍ രാജന്‍ ശങ്കരാടിയുടെ വിയോഗത്തിലൂടെ മലയാളസിനിമയ്ക്കു നഷ്ടമായത് മുപ്പതിലേറെ വര്‍ഷങ്ങള്‍ ഒപ്പം സഞ്ചരിച്ച കലാപ്രതിഭയെ. ഒരു സംവിധായകനാകണമെന്ന അഭിലാഷം മനസില്‍ കൊണ്ടുനടന്ന ഇദ്ദേഹം ആദ്യം ചെറിയ വേഷങ്ങള്‍ ചെയ്തു സിനിമയില്‍ നില യുറപ്പിക്കുകയായിരുന്നു. നടനെന്ന നിലയിലും പിന്നീടു സംവിധായകനെന്ന നിലയിലും സിനിമാ മേഖലയിലെ സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു രാജന്‍.
സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ക്കു നടുവിലും സിനിമയുമായും സഹപ്രവര്‍ത്തകരുമായും ഒത്തിണങ്ങി പോകുന്ന സ്വഭാവക്കാരനായിരുന്ന ഇദ്ദേഹത്തിന് വലിയൊരു സുഹൃത്‌വലയം തന്നെ ഉണ്ടായിരുന്നു. സിനിമയ്‌ക്കൊപ്പം സഞ്ചരിക്കണമെന്ന നിര്‍ബന്ധമല്ലാതെ താന്‍ എന്ന ചിന്ത ഒട്ടും സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നില്ല. സ്വന്തമായി ഒത്തിരി സിനിമകള്‍ സംവിധാനം ചെയ്യണമെന്നുള്ള ആഗ്രഹം മനസിലുണ്ടായിരുന്നെങ്കിലും ചുരുക്കം സിനിമകള്‍ സംവിധാനം ചെയ്യാന്‍ ലഭിച്ച അവസരം ഭംഗിയായി തന്നെ ഇദ്ദേഹം നിറവേറ്റി.
വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രം സംവിധാനം ചെയ്ത് ചലച്ചിത്ര ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനായിരുന്നു രാജന്‍ ശങ്കരാടി. പതിറ്റാണ്ടുകള്‍ നീണ്ട സിനിമാജീവിതത്തില്‍ മൂന്നു ചിത്രങ്ങള്‍ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും സഹസംവിധായകനായും നടനായുമെല്ലാം സിനിമയോടുള്ള പ്രണയം തുടര്‍ന്നുപോന്നു.
ബാലചന്ദ്രമേനോന്റെ ചിത്രങ്ങളില്‍ സഹസംവിധായകനായി തുടങ്ങി പിന്നീട് ജോഷി ചിത്രങ്ങളിലും വര്‍ഷങ്ങളോളം സഹസംവിധായകനായിരുന്നിട്ടുണ്ട്. മോഹന്‍ലാല്‍ പ്രധാനവേഷം ചെയ്ത 1985ല്‍ പുറത്തിറങ്ങിയ ഗുരുജി ഒരു വാക്ക് എന്ന ചിത്രമായിരുന്നു ആദ്യമായി സംവിധാനം ചെയ്തത്. സ്വതന്ത്ര സംവിധായകനായശേഷവും ജോഷിയോടൊപ്പം സഹസംവിധായകനാകാന്‍ മടികാണിച്ചില്ല. വിജി തമ്പി, സിബി മലയില്‍, ഫാസില്‍, കെ. മധു എന്നിവരുടെ അസോസിയേറ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1998ല്‍ പുറത്തിറങ്ങിയ “മീനത്തില്‍ താലികെട്ട് ആയിരുന്നു രണ്ടാമത്തെ ചിത്രം. ദിലീപിനെ ജനപ്രിയ നായക പദവിയിലേക്ക് ഉയര്‍ത്തിയ ചിത്രമായിരുന്നു ഇത്. ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, മുഖം, ഓഗസ്റ്റ് ഒന്ന് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ബാലചന്ദ്രമേനോന്റെ ഉത്രാടരാത്രിയില്‍ അസിസ്റ്റന്റ് ഡയറക്ടറായാണു രാജന്‍ ശങ്കരാടി സിനിമയിലെത്തുന്നത്. വീണ്ടും വലിയൊരു ഇടവേളയ്ക്കുശേഷം 2013ലാണ് അവസാനമായി സ്വതന്ത്രസംവിധായകനായ “ക്ലിയോപാട്ര’ പുറത്തിറങ്ങിയത്.