സിപിഎം പ്രതിസന്ധി നയവ്യതിയാനത്തിന്റെയും ജനാധിപത്യ വിരുദ്ധതയുടെയും ഫലം: ആര്‍എംപി

KKD-NVENUവടകര: സിപിഎം കേന്ദ്ര കമ്മിറ്റിയിലും ബംഗാള്‍ ഘടകത്തിലും രൂപം കൊണ്ട പ്രതിസന്ധി പാര്‍ട്ടിയുടെ ശിഥിലീകരണത്തിന്  വഴിയൊരുക്കുമെന്ന്  ആര്‍എംപി സംസഥാന സെക്രട്ടറി എന്‍. വേണു, ചെയര്‍മാന്‍ ടി.എല്‍. സന്തോഷ്  എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. 34 വര്‍ഷത്തെ ഭരണത്തില്‍ ബംഗാളിലെ പാര്‍ട്ടി ജനവിരുദ്ധ നിലപാടുകളാലും രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്തും കുപ്രസിദ്ധിയാര്‍ജിച്ചു.

തൊഴിലാളികളുടെയും കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും ന്യൂനപക്ഷ ദളിത്  ജനവിഭാഗങ്ങളുടെയും താല്പര്യങ്ങള്‍ക്കെതിരായി മാറിയതിന്റെ ഫലമാണ്  ബംഗാളിലെ തകര്‍ച്ചക്കു കാരണം.   കോണ്‍ഗ്രസുമായി മുന്നണി ഉണ്ടാക്കുകയും ഭരണത്തില്‍ പങ്കാളികളാകുമെന്ന്  ഇരു പാര്‍ട്ടികളുടെയും ദേശീയനേതാക്കള്‍ തന്നെ തെരഞ്ഞെടുപ്പ്  യോഗങ്ങളില്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തത് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ തന്നെ ഒത്താശയോടെയാണ്.

കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച്  വര്‍ഷങ്ങള്‍ നീണ്ട ഉള്‍പാര്‍ട്ടി തര്‍ക്കങ്ങളുടെ ഒടുവിലാണ് 1964 ല്‍ കമ്യൂണിസ്റ്റ്  പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായി സിപിഎം രൂപം കൊണ്ടത്. വര്‍ഗവഞ്ചന നേതൃത്വം സ്വീകരിച്ചപ്പോള്‍ കേന്ദ്രകമ്മറ്റി അംഗം ജഗ്മതി സാംഗ്വാള്‍ എന്ന വനിത പ്രതികരിക്കാന്‍ തയ്യാറായത് അഭിമാനകരമാണ്. ഇത് വരുംനാളുകളില്‍ സിപിഎമ്മിന്റെ ശിഥിലീകരണത്തിന് വഴിയൊരുക്കുമെന്നും ഇരുവരും പ്രസ്താവനയില്‍ പറഞ്ഞു.

Related posts