സിപിഎം വിട്ടവരെ സിപിഐയില്‍ ചേര്‍ത്തത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താന്‍: കാനം

KKD-KANAMതൃപ്പൂണിത്തുറ: മതേതരത്വവും ജനാധിപത്യവും ഇല്ലാതാകുന്ന വര്‍ത്തമാനകാലത്ത് ആ വലിയ വെല്ലുവിളി നേരിടുന്നതിന് ഇടതുപക്ഷം ശക്തിപ്പെടേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നു തിരിച്ചറിഞ്ഞാണു സിപിഎം വിട്ടു വന്നവരെ സിപിഐ ചേര്‍ക്കാന്‍ തീരുമാനിച്ചതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഉദയംപേരൂരില്‍ സിപിഎം വിട്ടുവന്ന പ്രവര്‍ത്തകരെ സ്വീകരിക്കുന്നതിനായി നടന്ന ലയനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം പുറത്താക്കിയവരാണെങ്കിലും ജനഹൃദയങ്ങളില്‍ സ്ഥാനമുള്ളവരെ സിപിഐ സ്വീകരിക്കും. ഇടതുപക്ഷ പാര്‍ട്ടികളില്‍നിന്ന് ആരെങ്കിലും വിട്ടുപോകുമ്പോള്‍ അവര്‍ സവര്‍ണ ആശയങ്ങള്‍ക്കു പിന്നാലെ പോകുന്നതു തടയാന്‍ കഴിയണം. അല്ലെങ്കില്‍ അപകടകരമായ രാഷ്ട്രീയസാഹചര്യം നാട്ടില്‍ ഉടലെടുക്കുമെന്നും കാനം പറഞ്ഞു.

സിപിഎം വിട്ടുവരുന്നവര്‍ വര്‍ഗീയ പാര്‍ട്ടികളില്‍ പോകാതെ സിപിഐയിലേക്കു വരുന്നത് അവരുടെ കമ്യൂണിസ്റ്റ് ബോധത്തിന്റെ ഭാഗമാണ്. അതുകൊണ്ട് അവരെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണെ്ടന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. സിപിഎം വിട്ടുവന്ന ടി. രഘുവരനെ അദ്ദേഹം രക്തഹാരം അണിയിച്ചു സ്വീകരിച്ചു.

സംഘാടക സമിതി ചെയര്‍മാന്‍ എന്‍.എന്‍. സോമരാജന്‍ അധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍, സിപിഐ ജില്ലാ സെക്രട്ടറി പി. രാജു, മഹിളാസംഘം സംസ്ഥാന സെക്രട്ടറി കമല സദാനന്ദന്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.എന്‍. സുഗതന്‍, മണ്ഡലം സെക്രട്ടറി പി.വി. ചന്ദ്രബോസ്, എളങ്കുന്നപ്പുഴ മുന്‍ സിപിഎം ലോക്കല്‍ സെക്രട്ടറി കെ.എല്‍. ദിലീപ് കുമാര്‍, മുന്‍ ഏരിയാ കമ്മിറ്റിയംഗം കെ.എസ്. പവിത്രന്‍, മുന്‍ ലോക്കല്‍ സെക്രട്ടറി എസ്.എ. ഗോപി, പള്ളുരുത്തിയിലെ മുന്‍ ഏരിയാ കമ്മിറ്റിയംഗം. വി.ഒ. ജോണി, നേരിയമംഗലം മുന്‍ ലോക്കല്‍ സെക്രട്ടറി പി.ടി. ബെന്നി, കവളങ്ങാട് മുന്‍ ഏരിയാ സെക്രട്ടറി ജോളി വര്‍ഗീസ് കെ.എം. ദിനകരന്‍, കെ.കെ. അഷറഫ്, ടി.സി. സന്‍ജിത്ത്തു, ഇ.കെ. ശിവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഉദയംപേരൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ടി. രഘുവരന്‍ സ്വാഗതവും എസ്.എ. ഗോപി നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള 573 പേരാണ് ഇന്നലെ സിപിഐയില്‍ ചേര്‍ന്നത്. വിപ്ലവ ഗായിക പി.കെ. മേദിനിയുടെ വിപ്ലവഗാനത്തോടെയാണു പുതിയ പ്രവര്‍ത്തകരെ സ്വാഗതം ചെയ്തത്. സിപിഎം വിമതരെ സിപിഐയില്‍ ചേര്‍ക്കുന്നതിനേ സിപിഎം നേതൃത്വം വിമര്‍ശിച്ചിരുന്നു.

Related posts