സിമന്റ് കമ്പനിയുടെ ഏജന്റ് ചമഞ്ഞു തട്ടിപ്പ്: പാലക്കാട് സ്വദേശിയെ അറസ്റ്റുചെയ്തു

tcr-arrestവടക്കാഞ്ചേരി: വാഴക്കോട് സിമന്റ് കേസിലെ പ്രതിയെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സുല്‍ത്താന്‍പേട്ട് സ്വദേശി കണ്ണറ സ്ട്രീറ്റില്‍ താമസിക്കുന്ന അന്‍വര്‍ മൊയ്തീനാണ് (42) പിടിയിലായത്. കഴിഞ്ഞ ഏപ്രിലില്‍ മുള്ളൂര്‍ക്കര വാഴക്കോട് സ്വദേശി യൂസഫിന്റെ  വീട്ടിലാണ് ഇയാള്‍ 68,000 രൂപയുടെ സിമന്റ് തട്ടിപ്പ് നടത്തിയത്.

വീടുപണി നടക്കുന്ന സ്ഥലത്തു സിമന്റ് കമ്പനിയുടെ നേരിട്ടുള്ള ഏജന്റാണെന്നു പറഞ്ഞെത്തി, താന്‍ മുഖേന സിമന്റ് എടുക്കുമ്പോള്‍ വിലക്കുറവില്‍ ലഭിക്കുമെന്നു വീട്ടുകാരെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പിന്നീട് സമീപത്തെ സിമന്റ് കടയിലെത്തി വീടുപണിക്ക് സിമന്റ് ആവശ്യമുണ്ടെന്നും വീട്ടില്‍ എത്തിച്ചാല്‍ ഉടന്‍ പണം നല്കാമെന്നും പറഞ്ഞു. തുടര്‍ന്നു ലോറിയില്‍നിന്നു സിമന്റ് ഇറക്കുന്നതിനിടെ ഏജന്റ് എന്ന പേരില്‍ പണം വാങ്ങി മുങ്ങുകയായിരുന്നു.

പ്രതിക്കെതിരേ തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലും നിരവധി കേസുകളുണ്ട്. വടക്കാഞ്ചേരി എസ്‌ഐ സുബീഷ്‌മോന്‍, എഎസ്‌ഐ ഫക്കീര്‍ അഹമ്മദ്, സിപിഒ പ്രവീണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂരില്‍നിന്നാണ് ഇയാളെ പിടികൂടിയത്.

Related posts