കോട്ടയം: സിവില്‍ സര്‍വീസ് മോഹം ബാക്കിയാക്കി അമ്പിളി ഫാത്തിമ മടങ്ങി. ഇന്നു രാവിലെ 11ന് ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു വിധേയയായ അമ്പിളി ഫാത്തിമ(22) മരണത്തിനു കീഴടങ്ങിയത്. കോട്ടയം സിഎംഎസ് കോളജില്‍ അവസാന വര്‍ഷ എംകോം വിദ്യാര്‍ഥിയായ അമ്പിളി ഫാത്തിമയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സിവില്‍ സര്‍വീസ്.
രണ്ടാമത്തെ വയസില്‍ ബോധംകെട്ടുവീണപ്പോഴാണ് അമ്പിളിയുടെ ഹ്യദയത്തിലൊരു സുക്ഷിരമുള്ളത് കണ്ടെത്തിയത്. ഹ്യദയത്തിന്റെ മുകളിലെ അറയിലെ ഈ സുക്ഷിരം വഴി ശുദ്ധരക്തവും അശുദ്ധരക്തവും കൂടിച്ചേരുന്നതോടെ ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനവും നിലയ്ക്കുന്ന അപൂര്‍വരോഗമാണ് അമ്പിളിക്കുണ്ടായിരുന്നത്്. ഹ്യദയവും ഇരു ശ്വാസകോശങ്ങളും മാറ്റിവയ്ക്കുകയാണ് അമ്പിളിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള ഏകമാര്‍ഗം. ശസ്ത്രക്രീയക്ക് പണം കണ്ടെത്താനാവാതെ പിതാവ് ബഷീര്‍ ഏറെ വിഷമിച്ചു. അമ്പിളിയുടെ ദുരന്തകഥ സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായപ്പോള്‍ അമ്പിളിയുടെ ഹ്യദയമിടിപ്പിന് കരുത്താകാന്‍ അനേകായിരം സ്‌നേഹ ഹൃദയങ്ങള്‍ പിന്തുണയുമായി എത്തുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 15ന് അമ്പിളിയുടെ ഹൃദയവും ശ്വാസകോശവും മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ നടന്നു. ശസ്ത്രക്രിയ കഴിഞ്ഞുമൂന്നുമാസം ആരോഗ്യകരമായി കടന്നുപോയപ്പോള്‍ അമ്പിളി ഫാത്തിമയെ തേടി വീണ്ടും വിധിയുടെ പരീക്ഷണം കാത്തിരുന്നു. ഡോക്ടര്‍മാരുടെ ജാഗ്രതയോടെയുള്ള നിരീക്ഷണത്തിനിടയിലും ശക്തമായ അണുബാധ അമ്പിളിയുടെ ഹൃദയത്തെ ബാധിച്ചു. രക്തം പമ്പ് ചെയ്യുന്ന കുഴലുകളില്‍ നീര്‍ക്കെട്ട്. ഏറ്റവും അടിയന്തിരമായി ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നവംബര്‍ അഞ്ചിനു അമ്പിളിയില്‍ നടത്തി.
രണ്ടാമത്തെ ശസ്ത്രക്രിയയും കഴിഞ്ഞതോട അമ്പിളിയുടെ ജീവന്‍ തിരിച്ചുപിടിക്കാന്‍ വേണ്ടിവന്നത് ഒരു കോടി കോടി രൂപയ്ക്കടുത്താണ്. മലയാളികള്‍ അകമഴിഞ്ഞു നല്‍കിയ 70 ലക്ഷം രൂപ ആദ്യ സര്‍ജറിയില്‍ തന്നെ ചെലവായിരുന്നു. ദിവസവും മരുന്നിന് തന്നെ പതിനായിരത്തോളമാണ് വേണ്ടിവന്നിരുന്നത്്. കേരളസര്‍ക്കാരിന്റെയും സുമനസുകളുടെ കാരുണ്യത്തിലും അമ്പിളി പുതുജീവതത്തിലേക്ക തിരികെയെത്തിയപ്പോഴായിരുന്നു വിധി അമ്പിളിയെ കവര്‍ന്നെടുത്തത്. ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അമ്പിളിയെ കാണാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സിനിമാ താരം മഞ്ജു വാര്യര്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.