തിരുവനന്തപുരം: സുനാമിത്തിരമാലകള്‍ ആഞ്ഞടിക്കുമ്പോള്‍ എങ്ങനെ സുരക്ഷ ഉറപ്പാക്കാമെന്ന ചിന്തയോടെ ജില്ലാ ഭരണകൂടം നടത്തിയ മോക് ഡ്രില്‍ വിജയം. പരിഭ്രാന്തരാകാതെ രക്ഷാകവചമൊരുക്കാന്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായ ശ്രമങ്ങളെ പ്രദേശവാസികളും അകമഴിഞ്ഞു പിന്തുണച്ചു.പാകിസ്ഥാന്‍ തീരത്തോടടുത്ത് കടലില്‍ ഉണ്ടാകുന്ന വന്‍ ഭൂകമ്പം കേരളത്തെ എങ്ങനെ ബാധിക്കുമെന്നതും സംസ്ഥാനത്തെ സുനാമി മുന്നറിയിപ്പ് സംവിധാനങ്ങളും മറ്റു വകുപ്പുകള്‍ ഈ സാഹചര്യത്തെ എങ്ങനെ നേരിടും എന്നതും പരിശോധിക്കുന്നതിനായാണ് മോക് ഡ്രില്‍ നടത്തിയത്. സുനാമി മോക് ഡ്രില്‍ നടത്തും എന്ന സന്ദേശം മുന്‍കൂര്‍ നല്‍കിയത് മുന്നൊരുക്കങ്ങള്‍ക്കും മുന്‍കരുതലിനും സഹായമായിരുന്നു. ജില്ലാ കളക്ടര്‍ എസ്. വെങ്കിടേസപതിയുടെ നേതൃത്വത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പേ തുടങ്ങിയ മുന്നൊരുക്കങ്ങളും നിര്‍ദേശങ്ങളും വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടായി.
സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയാണ് ശംഖുമുഖത്ത് നടത്തിയ മോക് ഡ്രില്ലിന് ചുക്കാന്‍ പിടിച്ചത്. ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ നിന്ന് രാവിലെ സന്ദേശമെത്തിയതോടെ മോക് ഡ്രില്‍ ആരംഭിച്ചു. രാവിലെ 11.30ന് ഭൂകമ്പം ഉണ്ടായി എന്നും നാലു മണിയോടെ ശംഖുമുഖം തീരത്ത് സുനാമി വീശി അടിക്കുമെന്നുമായിരുന്നു സന്ദേശം.
ഉടനടി കളക്ടറേറ്റില്‍ അടിയന്തര യോഗം ചേരുകയും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കളക്ടര്‍ രാജന്‍ സഹായിയുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ തുറക്കുകയും ചെയ്തു. കളക്ടറുടെ നിര്‍ദേശാനുസരണം ആര്‍ഡിഒ സബിന്‍ സമീദിന്റെ നേതൃത്വത്തില്‍ തഹസില്‍ദാര്‍ കെ.ആര്‍. മണികണ്ഠനും റവന്യു സംഘവും ശംഖുമുഖത്തെത്തി. വായുസേന, തീരസംരക്ഷണ സേന, തീരദേശ പോലീസ്, ഫയര്‍ഫോഴ്‌സ്, എന്‍ഡിആര്‍എഫ്, പോലീസ്, മെഡിക്കല്‍ സംഘം ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുടെ ഏകോപനത്തോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
12 മണിയോടെ എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ സൂനാമി സാധ്യതാ മേഖലയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ തുടങ്ങി. രണ്ടുമണിയോടെ 2000ത്തിലധികം പേരെ സ്ഥലത്തു നിന്ന് മാറ്റി ഒഴിപ്പിക്കല്‍ പ്രക്രിയ പൂര്‍ണമാക്കുകയും ചെയ്തു. 162 പേരെ പ്രത്യേകമായി തയാറാക്കിയ ക്യാമ്പില്‍ എത്തിച്ച് അവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും നല്‍കാന്‍ ജില്ലാ ഭരണകൂടത്തിനായി. ക്യാമ്പില്‍ നില്‍ക്കാന്‍ തയാറാകാത്തവരെ സ്ഥലത്തു നിന്ന് ഒഴിപ്പിച്ച് നിര്‍ത്തി. എയര്‍ഫോഴ്‌സ് വിമാനം വഴി തീരദേശത്ത് ഭക്ഷണ വിതരണവും ഉണ്ടായിരുന്നു.
വൈകുന്നേരം അഞ്ചരയോടെ സൂനാമിയുടെ സന്ദേഹം അവസാനിച്ചുവെന്ന സന്ദേശം ലഭിച്ചു. തുടര്‍ന്ന് സുരക്ഷാക്രമീകരണങ്ങള്‍ വീണ്ടും വിലയിരുത്തിയ ശേഷമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചത്. മാറ്റിപ്പാര്‍പ്പിച്ചവര്‍ക്ക് കുടുംബങ്ങളിലേക്ക് മടങ്ങാന്‍ അനുമതി നല്‍കുകയും ചെയ്തു.