സൂര്യാഘാതം ഒഴിവാക്കാന്‍ ശ്രദ്ധിക്കണം : കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍

alp-chuduകൊല്ലം:  സൂര്യാഘാതത്തിനെതിരെ ജില്ലയിലെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ചില മേഖലകളില്‍ സൂര്യതാപം മൂലം ആളുകള്‍ക്ക് പൊള്ളലേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അന്തരീക്ഷതാപം ഒരുപരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ചെയ്യും.

ഇതിനെത്തുടര്‍ന്ന് ശരീരത്തിന്റെ നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം.വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട നാവ്, ശരീരത്ത് ചുവന്ന നിറം, കുമിളകള്‍ പ്രത്യക്ഷപ്പെടുക, നാഡിയിടിപ്പ് കുറയുക, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഇതേ തുടര്‍ന്ന് അബോധാവസ്ഥയും ഉണ്ടായേക്കാം. ചൂടു കൂടുതലുള്ള സമയങ്ങളില്‍ (ഉച്ചക്ക് 12 മുതല്‍ മൂന്നു വരെ) പുറത്ത് ജോലി ചെയ്യുന്നത് ഒഴിവാക്കണം. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്. പ്രായാധിക്യം ഉള്ളവരും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമുള്ളവരും പ്രതേ്യകം ശ്രദ്ധിക്കണം.

വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകരുത്. ധാരാളം വെള്ളം കുടിക്കണം. സൂര്യാഘാതം ഏറ്റതായി സംശയം തോന്നന്നവരെ തണുപ്പുള്ള സ്ഥലത്തേക്ക് മാറ്റി തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുകയും ശരീരം തണുപ്പിക്കുകയും വേണം. കട്ടി കൂടിയ വസ്ത്രങ്ങള്‍ മാറ്റി ധാരാളം വെള്ളം കുടിക്കാന്‍ നല്‍കണം.സൂര്യാഘാതം മാരകമാകുവാന്‍ സാധ്യതയുള്ളതിനാല്‍ ഉടന്‍ ഡോക്ടറെ കണ്ട് ചികിത്സ തേടണമെന്ന് ഡി എം ഒ അറിയിച്ചു.

Related posts