സൂര്യ തക്ക സമയത്ത് ഇടപെട്ടില്ലായിരുന്നെങ്കില്‍…! സ്ത്രീയുടെ കാര്‍ തടഞ്ഞ യുവാക്കളെ അടിച്ചെന്ന കേസ്: നടന്‍ സൂര്യയെ പിന്തുണച്ചു കാര്‍ യാത്രിക; കേസ് പിന്‍വലിച്ചെന്നു സൂചന

Suryaചെന്നൈ: സ്ത്രീയുടെ കാര്‍ തടഞ്ഞ യുവാക്കളെ അടിച്ചെന്ന പരാതിയെത്തുടര്‍ന്നു കേസില്‍ അകപ്പെട്ട തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യയെ പിന്തുണച്ചു കാര്‍യാത്രിക രംഗത്ത്. സൂര്യ തക്ക സമയത്ത് ഇടപെട്ടില്ലായിരുന്നെങ്കില്‍ യുവാക്കള്‍ തന്റെ മേല്‍ കൈവച്ചേനെയെന്നു അവര്‍ ട്വിറ്ററില്‍ കുറിച്ചു. യുവാക്കള്‍ തന്റെ കാര്‍ തകര്‍ക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും അവരുടെ സന്ദേശത്തില്‍ പറയുന്നു. കാര്‍യാത്രികയുടെ സന്ദേശം ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ അവര്‍ക്കു നന്ദി പറഞ്ഞുകൊണ്ടു സൂര്യയും രംഗത്തുവന്നു.

കേസും നാടകങ്ങളും അരങ്ങേറുന്നതിനിടയില്‍ സത്യം പറയാന്‍ ധൈര്യം കാട്ടിയതിനെ അഭിനന്ദിക്കുന്നുവെന്നും നടന്നത് എന്താണെന്ന് എല്ലാവരും അറിയട്ടെയെന്നുമാണ് സൂര്യയുടെ മറുപടി. യുവാക്കളില്‍നിന്നു സൂര്യ തന്നെ രക്ഷിക്കുകയായിരുന്നെന്ന കാര്‍യാത്രികയുടെ സന്ദേശത്തിനു പിന്നാലെ സൂര്യയ്‌ക്കെതിരേ യുവാക്കളുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന എഫ്‌ഐആര്‍ പിന്‍വലിച്ചതായി റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ മുപ്പതിനാണ് ചെന്നൈയില്‍ സൂര്യയുടെ വീടിന് അടുത്ത് അഡയാര്‍ പാലത്തിനു സമീപം പുഷ്പ ഓടിച്ചിരുന്ന കാറാണ് ഫുട്‌ബോള്‍ കളി കഴിഞ്ഞു മടങ്ങുകയായിരുന്ന രണ്ടു യുവാക്കളുടെ ബൈക്കുമായി ഉരസിയത്. വളരെ ചെറിയ അപകടമായിരുന്നിട്ടും യുവാക്കള്‍ കാര്‍ തടഞ്ഞു നഷ്ടപരിഹാരം വേണമെന്നു പറഞ്ഞു ബഹളം കൂട്ടുകയായിരുന്നത്രേ.
പണം തന്നില്ലെങ്കില്‍ കാറിന്റെ ചില്ലു തകര്‍ക്കുമെന്നു യുവാക്കള്‍ ഭീഷണി മുഴക്കുന്നതിനിടയിലാണു സൂര്യ അവിടെ എത്തിയതും പ്രശ്‌നത്തില്‍ ഇടപെട്ടതും.

സ്ത്രീകളുടെ ദേഹത്തു കൈവയ്ക്കരുതെന്നു കര്‍ശനമായി പറഞ്ഞ് അവരെ പിന്തിരിപ്പിക്കുകയാണുണ്ടായതെന്നാണ് സൂര്യയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. എന്നാല്‍, സംഭവത്തിനു ശേഷം സൂര്യ മര്‍ദിച്ചെന്ന് ആരോപിച്ചു യുവാക്കള്‍ പോലീസില്‍ പരാതി കൊടുക്കുകയായിരുന്നു. സംഭവം വലിയ വാര്‍ത്തയാവുകയും സൂര്യ കേസില്‍ കുടുങ്ങുകയും ചെയ്തതോടെയാണ് കാര്‍ യാത്രികയായിരുന്ന സ്ത്രീ സൂര്യയെ പിന്തുണച്ചു രംഗത്തുവന്നത്.  സ്ത്രീ പരാതികൊടുത്താല്‍ തങ്ങളും കുടുങ്ങും എന്നു തിരിച്ചറിഞ്ഞു യുവാക്കള്‍ പരാതി പിന്‍വലിച്ചെന്നാണ് കരുതുന്നത്.

Related posts