സെല്‍ഫി ചതിച്ചു: ഒളിച്ചോടിയ കമിതാക്കള്‍ പോലീസ് പിടിയില്‍

ktm-self2മുണ്ടക്കയം: സെല്‍ഫി ചതിച്ചു, ഒളിച്ചോടിയ കമിതാക്കള്‍ പോലീസ് പിടിയില്‍. മുണ്ടക്കയം ചോറ്റി സ്വദേശിയായ യുവാവും തൃക്കൊടിത്താനം സ്വദേശിനിയായ യുവതിയുമാണ് നാലു മാസം മുമ്പ് ഒളിച്ചോടിയത്. ചങ്ങനാശേരിയില്‍ ഒരു സ്ഥാപനത്തില്‍ എംഎല്‍ടി പഠനം നടത്തുകയായിരുന്ന ഇവര്‍ പ്രണയത്തിലാകുകയും ഒളിച്ചോടുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ഇരു കൂട്ടരുടെയും ബന്ധുക്കള്‍പാലീസില്‍ പരാതി നല്‍കി. മൂന്നു മാസം കഴിഞ്ഞിട്ടും കണെ്ടത്താനാവാത്തതിനെ തുടര്‍ന്ന് ഇവര്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കേസന്വേഷണം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വി.യു. കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസിനെ ഏല്‍പ്പിക്കുകയും ചെയ്തു.

കമിതാക്കാള്‍ ഒളിച്ചോടിയ ദിവസം മുണ്ടക്കത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ യുവാവ് വീട്ടില്‍ നിന്ന് എടുത്തിരുന്ന സ്വര്‍ണാഭരങ്ങളില്‍ മൂന്നു പവനോളം പണയംവച്ച് 40,000 രൂപ വാങ്ങിയതായി കണെ്ടത്തി. യുവതിയുടെ കൂട്ടുകാരില്‍ ഒരാള്‍ ഇരുവരും കുമളി ബസില്‍ കയറിപ്പോകുന്നതു കണ്ടിരുന്നു. അന്വേഷണ സംഘം കമിതാക്കളുടെ സുഹൃത്തുക്കളെ പലതവണ ചോദ്യം ചെയ്‌തെങ്കിലും ഒരുവിവരവും ലഭിച്ചില്ല.

യുവാവിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളെയും അവരുടെ ഫോണ്‍ വിളികളും ഷാഡോ പോലീസ് നിരീക്ഷിച്ചിരുന്നു.ഇതിനിടയില്‍ ഇവരിലൊരാളുടെ ഫോണിലെ വാട്‌സ്അപ്പില്‍ യുവാവിന്റെ ഒരു സന്ദേശം എത്തി. സന്ദേശത്തിന്റെ ഉറവിടം കൊഡൈക്കനാലിലെ ടവറിലാണെന്ന് പോലീസ് സംഘം കണെ്ടത്തി. സന്ദേശത്തിലെ യുവാവിന്റെ പ്രൊഫൈല്‍ ചിത്രം കൊടൈക്കനാലില്‍ വച്ച് സെല്‍ഫിയെടുത്തതായിരുന്നു. ഈ ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ടുള്ള സ്ഥാപനം അന്വേഷിച്ച് ഷാഡോ പോലീസ് കെഡൈക്കനാലിലെത്തി. അവിടുത്തെ പോലീസുമായി മേഖലയിലെ റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും പരിശോധിച്ചെങ്കിലും ഇവരെ കണെ്ടത്താനായില്ല.

പിന്നീട് അന്വേഷണ സംഘം യാത്ര ചെയ്യുന്നതിനിടയില്‍ സെല്‍ഫിയുടെ ബാക്ക്ഗ്രൗണ്ടിന് സമാനമായ റെഡ് ആപ്പിള്‍ എന്നപേരിലെ റെസ്‌റ്റോറന്റ് കണെ്ടത്തി. വിശദമായ പരിശോധനയില്‍ ഇവിടെ സപ്ലയര്‍ ജോലിയ്തിരുന്ന യുവാവിനെയും സമീപത്തുള്ള വാടകവീട്ടില്‍ നിന്ന് യുവതിയെയും കസ്റ്റഡിയിലെടുത്തു. ഇരുവരെയും ഇന്നലെ ഹൈക്കോടതിയില്‍ ഹാജരാക്കി. ഇരുവരെയും അതാത് സ്ഥലത്തെ കോടതിയില്‍ ഹാജരാക്കിയ ശേഷം ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞു വിടാന്‍ കോടതി നിര്‍ദേശിച്ചു.ഷാഡോ പോലീസ് എസ്‌ഐമാരായ പി.വി. വര്‍ഗീസ്, ഒ.എം. സുലൈമാന്‍, സിപിഒമാരായ ജോണ്‍സണ്‍, വിജയകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.

Related posts