സ്കൂള്‍ തുറക്കാന്‍ ഒരു ദിനം കൂടി; പാഠപുസ്തകം ഈ വര്‍ഷവും വൈകും

PKD-TEXTBOOKപാലക്കാട്: അവധിക്കാലത്തിനു വിടപറഞ്ഞ്  സ്കൂളുകള്‍ തുറക്കാന്‍ രണ്ടുനാളുകള്‍ മാത്രം ബാക്കിയിരിക്കേ ജില്ലയിലെ പാഠപുസ്തക വിതരണം ഇത്തവണയും പ്രതിസന്ധിയിലായേക്കും. ജില്ലയിലെ സ്കൂളുകളിലേക്കുള്ള മുഴുവന്‍ ക്ലാസുകള്‍ പരിശോധിച്ചാലും 50 ശതമാനത്തില്‍ താഴെ പാഠപുസ്തകങ്ങള്‍ മാത്രമേ വിതരണത്തിനെത്തിയിട്ടുള്ളൂ. ആവശ്യമായ പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാകാത്തതാണ് വിതരണത്തിലെ പ്രതിസന്ധിയെന്നാണറിയുന്നത്. മെയ് അവസാനത്തോടെ മുഴുവന്‍ പാഠപുസ്തകങ്ങളും എത്തണമെന്നിരിക്കെ ഏപ്രില്‍, മെയ് മാസങ്ങളിലായി രണ്ടു ഘട്ടങ്ങളില്‍ പകുതിയോളം പുസ്തകങ്ങളേ എത്തിയിട്ടുള്ളൂ. എന്നാല്‍ ആദ്യഘട്ടത്തിലെത്തിയ പുസ്തകങ്ങളാകട്ടെ ഇതിന്റെ വില നിശ്ചയിച്ചിട്ടില്ലെന്നുള്ള കാരണത്താല്‍ വിതരണം വൈകുകയായിരുന്നു.

മാത്രമല്ല ഇപ്പോള്‍ എത്തിയിട്ടുള്ള പുസ്തകങ്ങളാകട്ടെ സ്കൂളുകളിലുള്ള വിദ്യാര്‍ഥികളുടെ എണ്ണത്തിന് ആനുപാതികമായി തികയുന്നില്ലെന്ന ആക്ഷേപവും ഉയര്‍ത്തുന്നുണ്ട്. പല ക്ലാസുകളില്‍ ചില വിഷയങ്ങളില്‍ ഇംഗ്ലീഷ് മീഡിയം പുസ്തകമെത്തിയപ്പോള്‍ മലയാളം മീഡിയത്തിലേക്കുള്ള പുസ്തകള്‍ ഇനിയും എത്തിയിട്ടില്ല. ഇത്  മലയാളം മീഡിയം വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കുകയാണ്. ജില്ലയിലുള്ള എല്‍.പി വിഭാഗത്തില്‍ ആകെ 14 ടൈറ്റില്‍ പുസ്തകങ്ങളാണുള്ളതെന്നിരിക്കെ ഇതില്‍ ആറെണ്ണമാത്രമാണിപ്പോള്‍ വിതരണത്തിനെത്തിയിട്ടുള്ളത്. ഇതില്‍ അഞ്ചാം ക്ലാസിലെ സോഷ്യല്‍ സയന്‍സ്, ഇംഗ്ലീഷ് പുസ്തകങ്ങള്‍ മാത്രമെ ഇപ്പോള്‍ സ്കൂളില്‍ വിതരണത്തിനെത്തിയിട്ടുള്ളൂ.

ഇംഗ്ലീഷ് മീഡിയം ആറാം ക്ലാസില്‍ സയന്‍സ് പുസ്തകം വന്നപ്പോള്‍ മലയാളം മീഡിയത്തിലേക്കുള്ള സയന്‍സ് പുസ്തകം ഇനിയുമെത്തിയിട്ടില്ല ആകെ എത്തിയിട്ടുള്ളത് സോഷ്യല്‍ സയന്‍സിന്റെ പുസ്തകം മാത്രം. ഇംഗ്ലീഷ് മീഡിയത്തിന്റെ മാത്‌സ് ലഭിച്ചപ്പോള്‍ മലയാളം മീഡിയത്തിന് ഇനിയുമെത്തിയിട്ടില്ല. എല്ലാവര്‍ക്കും ഹിന്ദിബുക്ക്മാത്രം ലഭിച്ചു എന്നതാണ് ആകെയുള്ള ആശ്വാസം. എട്ടാം ക്ലാസിലേക്കുള്ള സയന്‍സ്, സോഷ്യല്‍ സയന്‍സ്, മാത്തമാറ്റിക്‌സ് പുസ്തകങ്ങള്‍ മാത്രമാണിപ്പോള്‍ വിതരണത്തിനെത്തിയിട്ടുള്ളത്. എന്നാല്‍ ഇതിനെല്ലാം പുറമെ ഒന്‍പത,് പത്ത് ക്ലാസുകളിലേക്കുള്ള സ്ഥിതിവ്യാത്യാസ്ഥമാണ് ഇവരുടെ ഐ.ടി പുസ്തകങ്ങള്‍ എവിടെയുമെത്താത്ത സ്ഥിതിയാണ്.

ഒന്‍പതാം ക്ലാസിലേക്ക് മലയാളം ഒന്നാം പുസ്തകമൊഴികെയുള്ളവയെല്ലാം എത്തിയിട്ടുണ്ടെങ്കിലും സംസ്കൃതം, അറബി മറ്റുഭാഷാ പുസ്തകങ്ങള്‍ ഒരു ക്ലാസുകളിലേതും ഇനിയും വിതരണത്തിലെത്താത്തത് സ്കൂള്‍ തുറക്കാന്‍ നാളുകള്‍ മാത്രം ബാക്കിയുള്ളതിനാല്‍ വിദ്യാര്‍ഥികളെ ഏറെ ആശങ്കയിലാക്കുകയാണ്. ജില്ലയിലെ 237 ഓളം സ്കൂളുകളിലെ സൊസൈറ്റികളിലേക്ക് തപാല്‍ മാര്‍ഗ്ഗമാണ് പാഠപുസ്തകങ്ങള്‍ എത്തുന്നത്. ഇവിടെ നിന്നും ആവശ്യാനുസരണം സ്കൂളിലേക്ക് നല്‍കുന്നതാണ് രീതി. സര്‍ക്കാരിന്റെഉടമസ്ഥതയിലുള്ളകെ.ബി.പി.എസ് പ്രസിലാണ് സംസ്ഥാനത്തെ സ്കൂളുകള്‍ക്കാവശ്യമായ പാഠപുസ്തകങ്ങള്‍ മുഴുവനും അച്ചടിക്കുന്നത്.

കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ പാഠപുസ്തക അച്ചടിയില്‍ വീഴ്ചവന്നതിനെ തുടര്‍ന്ന് പുസ്തകങ്ങള്‍ വൈകിയിരുന്നു. സ്കൂളുകള്‍ തുറന്ന് പകുതി അധ്യായന വര്‍ഷം പിന്നിട്ടിട്ടും പാഠപുസ്തക വിതരണം ജില്ലയില്‍ പൂര്‍ത്തിയായിരുന്നില്ല. മുന്‍ കാലങ്ങളിലൊക്കെ സ്കൂളുകള്‍ അടച്ചുകഴിഞ്ഞാല്‍ മെയ് മാസത്തില്‍ റിസല്‍ട്ട് വരുന്നതോടെ അതാതുസ്കൂളിലെ ഡിപ്പോകളില്‍ നിന്നും പുതിയ അധ്യായന വര്‍ഷത്തേക്കുള്ള പുസ്തകവിതരണം ആരംഭിക്കുമായിരുന്നു. ഇതുവഴി സ്കൂള്‍ തുറക്കുന്നതോടെ വിദ്യാര്‍ഥികള്‍ക്കാവശ്യമായ പാഠപുസ്തകങ്ങള്‍ ലഭിക്കുമെന്നതും അധ്യയനവും സുഗമമാകുമായിരുന്നു. മതിയായ പാഠപുസ്തകങ്ങളില്ലാത്തതുമൂലം സ്കൂള്‍ തുറന്ന് കഴിഞ്ഞാലും ഇത്തവണയും വിദ്യാര്‍ഥികള്‍ ആശങ്കാകുലരാവും. അതിനാല്‍ എത്രയുംവേഗം  പാഠപുസ്തക വിതരണം പൂര്‍ത്തിയാക്കണമെന്നാണ്  അധ്യാപക- രക്ഷാകര്‍ത്താക്കളുടെ ആവശ്യം.

Related posts