സ്ഥാനമാനങ്ങളുടെ പിന്നാലെ പോകുന്ന ആളാണോ? കേരളത്തിന്റെ കാവലാളായി ജനങ്ങളോടൊപ്പം ഉണ്ടാകും: വി.എസ്

vsതിരുവനന്തപുരം: കേരളത്തിന്റെ കാവലാളായി എന്നും ജനങ്ങളോടൊപ്പം ഉണ്ടാകുമെന്ന് വി.എസ് അച്യുതാനന്ദന്‍. ജനകീയ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ട് തിരുവനന്തപുരത്ത് തന്നെ കാണുമെന്നും വി.എസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നും മാറുന്നതിനു മുന്നോടിയായാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.

എല്‍ഡിഎഫിനെ വിജയിപ്പിച്ച കേരളത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദിപറയുകയാണ്. ജിഷ വധക്കേസിലും സോളാര്‍ കുംഭകോണം അടക്കമുള്ള കേസുകളില്‍ സത്യസന്ധമായ അന്വേഷണം ജനങ്ങള്‍ ആഗ്രഹിക്കുന്നു. ഇതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കും. ഇതുവരെ കേരളം കണ്ട ഭരണമായിരിക്കില്ല എല്‍ഡിഎഫിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയ പാര്‍ട്ടിക്കും മുന്നണിക്കും ജനങ്ങള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും അദ്ദേഹം വിവാദ പരാമര്‍ശങ്ങളൊന്നും നടത്തിയില്ല. സ്ഥാനമാനങ്ങള്‍ എന്തെങ്കിലും പാര്‍ട്ടി വാഗ്ദാനം ചെയ്തിട്ടുണ്‌ടോ എന്ന ചോദ്യത്തിന് സ്ഥാനമാനങ്ങളുടെ പിന്നാലെ പോകുന്ന ആളാണോ താന്‍ എന്ന് നിങ്ങള്‍ക്ക് അറിയില്ലേ എന്നാണ് വി.എസ് ചോദിച്ചത്.

Related posts