സ്വന്തമായി വിമാനം നിര്‍മിച്ച ബധിര മൂക യുവാവിന് അംഗീകാരത്തിന്റെ പൊന്‍തൂവല്‍! കൊല്‍ക്കത്തയിലെ സ്വകാര്യ ഏവിയേഷന്‍ കമ്പനിയില്‍ ജോലി; സജിയുടെ ജീവിത കഥ ഉടനെ സിനിമയായും പുറത്തിറങ്ങും

Sajiതൊടുപുഴ: സ്വന്തമായി വിമാനം നിര്‍മിച്ചു വിസ്മയം സൃഷ്ടിച്ച ബധിര മൂക യുവാവിന് ഒടുവില്‍ അംഗീകാരത്തിന്റെ പൊന്‍തൂവല്‍. കൊല്‍ക്കത്ത ആസ്ഥാനമായുള്ള സ്വകാര്യ ഏവിയേഷന്‍ കമ്പനിയില്‍ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്് ടെക്‌നീഷ്യനായാണ് തൊടുപുഴ തട്ടക്കുഴ അഴകനാല്‍ തോമസിന്റെ മകന്‍ സജിക്ക് നിയമനം ലഭിച്ചത്.

ജൂണ്‍ പത്തിനു ജോലിയില്‍ പ്രവേശിച്ച സജിക്ക് ആറു മാസത്തേക്ക് പ്രൊബേഷനാണ് കമ്പനി നല്‍കിയിരിക്കുന്നത്. ജന്മനാ ബധിരനും മൂകനുമായ സജിക്ക് ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളത്. ജോലി കിട്ടാന്‍ വേണ്ടി ഒന്നും പഠിച്ചിട്ടില്ല. അതിനുള്ള സര്‍ട്ടിഫിക്കറ്റൊന്നുമില്ല. ഏക മകന്‍ ജോഷ്വാ ഏഴാം ക്ലാസില്‍ തട്ടക്കുഴ ഗവണ്‍മെന്റ് സ്കൂളില്‍ പഠിക്കുന്നു.

സജി നിര്‍മിച്ച വിമാനം കഴിഞ്ഞ വര്‍ഷമാണ് പരീക്ഷണപ്പറക്കല്‍ നടത്തിയത്. എയര്‍ഫോഴ്‌സിലെ റിട്ടേയര്‍ഡ് വിംഗ് കമാന്‍ഡര്‍ എസ്.കെ.ജെ. നായര്‍ തമിഴ്‌നാട്ടിലെ തിരുനല്‍വേലിക്കടുത്തുള്ള അംബാസമുദ്രത്തില്‍ സജിയെയുമിരുത്തി വിമാനം പറപ്പിക്കുകയായിരുന്നു. ഏഴുവര്‍ഷം കൊണ്ടാണു സജി വിമാനം ഉണ്ടാക്കിയത്. സാമ്പത്തിക പരാധീനതകള്‍ മൂലമാണു പണി നീണ്ടുപോയത്. സ്വന്തമായുണ്ടായിരുന്ന ജീപ്പ് വിറ്റും ഇലക്ട്രീഷന്‍ ജോലിചെയ്തും റബര്‍ കൃഷിയിലെ വരുമാനം ഉപയോഗിച്ചും സജി വിമാനമുണ്ടാക്കാനുള്ള യന്ത്രഭാഗങ്ങള്‍ വാങ്ങി. രാജ്യത്തെ പ്രമുഖ വിമാന ക്കമ്പനികളില്‍ നേരിട്ടു ചെന്നു സാങ്കേതിക വിദ്യ പരിചയപ്പെട്ടു.

ബംഗളുരുവില്‍നിന്നും വിമാനത്തിന്റെ പാര്‍ട്‌സുകള്‍ വാങ്ങി. ഇന്റര്‍നെറ്റിന്റെയും പുസ്തകങ്ങളുടെയും സഹായത്തോടെ സംശയങ്ങള്‍ ദൂരീകരിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. നിര്‍മാണം പകുതിയായപ്പോള്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിക്ക് മാതൃക അയച്ചു കൊടുത്തു.

സജി ആദ്യമായി ഉണ്ടാക്കിയ ഹെലികോപ്ടറിന്റെ മാതൃകയെപ്പറ്റി കേട്ടറിഞ്ഞ് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി സജിക്കു ജോലി വാഗ്ദാനം ചെയ്തു. എന്നാല്‍, രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ ആ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു. പിന്നീട് കുറെ നാളുകള്‍ക്കുശേഷം ബൈക്കിന്റെ എന്‍ജിന്‍ ഉപയോഗിച്ച് ഉണ്ടാക്കിയ വിമാനം 2005ല്‍ തൊടുപുഴ കാര്‍ഷിക മേളയില്‍ പ്രദര്‍ശിപ്പിച്ചു. കാര്‍ഷിക മേളയിലെത്തിയ മുന്‍രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാമും സജിയെ അഭിനന്ദിച്ചിരുന്നു.

പറക്കാന്‍ ശേഷിയില്ലാതിരുന്ന ആദ്യ വിമാനം മറ്റക്കരയിലെ വിശ്വേശ്വരയ്യ എന്‍ജിനിയറിംഗ് കോളജ് വിലയ്ക്കു വാങ്ങി. കുറെക്കാലം ഈ കോളജിലെ വിദ്യാര്‍ഥികളെ വിമാനത്തിന്റെ സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്ന ജോലിയായിരുന്നു സജിക്ക്. പിന്നീട് എയര്‍ഫോഴ്‌സിലെ വിംഗ് കമാന്‍ഡറായിരുന്ന എസ്.കെ. ജെ.നായരുടെ ഉപദേശം സ്വീകരിച്ചു വിമാന നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു. ഇത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ജനശ്രദ്ധ നേടുകയും ചെയ്തു.

ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇതു റിപ്പോര്‍ട്ടു ചെയ്തു. ഇതു കോല്‍ക്കത്തയിലുള്ള സ്വകാര്യ ഏവിയേഷന്‍ കമ്പനിയുടെ ശ്രദ്ധയില്‍പ്പെടുകയും സജിക്ക് ജോലി വാഗ്ദാനം ചെയ്യുകയുമായിരുന്നു. സജി തോമസിന്റെ ജീവിത കഥ ഉടനെ സിനിമയായും പുറത്തിറങ്ങുന്നുണ്ട്. മൂകനും ബധിരനുമായ ആള്‍ വിമാനം നിര്‍മിക്കുന്നതും എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ ഇന്ത്യന്‍ വ്യോമസേന ആ വിമാനം വാങ്ങുന്നതുമാണ് പൃഥ്വിരാജ് നായകനായ സിനിമയുടെ പ്രമേയം.

Related posts