പയ്യന്നൂര്‍: ഹൈക്കോടതി ഉത്തരവ് പ്രകാരം പയ്യന്നൂരിലെ ഹക്കീം വധക്കേസ് അന്വേഷണം സിബിഐ ഏറ്റെടുത്ത് ആറുമാസം പിന്നിട്ടിട്ടും കുറ്റവാളികളെ പിടികൂടാനായില്ല. കൊറ്റി തെക്കേ മമ്പലത്തെ കൊല്ലപ്പെട്ട ഹക്കീമിന്റെ ഭാര്യ സീനത്തും സംയുക്ത സമരസമിതിയും ആവശ്യപ്പെട്ടതനുസരിച്ചാണു കഴിഞ്ഞ സെപ്റ്റംബര്‍ ഒമ്പതിനു ഹക്കീം വധക്കേസ് അന്വേഷണം സിബിഐക്കു കൈമാറി ഹൈക്കോടതി ഉത്തരവിട്ടത്. ഹക്കീം വധക്കേസിന്റെ അതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് സിബിഐക്കു കൈമാറണമെന്ന കോടതി ഉത്തരവ് പ്രകാരം 2,600 ഓളം പേജുള്ള വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സംഘം സിബിഐക്കു കൈമാറിയിരുന്നു.
ക്രൈംബ്രാഞ്ച് കൈമാറിയ അന്വേഷണ റിപ്പോര്‍ട്ടുകളെപ്പറ്റിയുള്ള ഒരുമാസത്തെ പ്രാഥമിക പരിശോധനയ്ക്കുശേഷമാണു സിബിഐ എസ്പി ജോസ് മോഹന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ ഡാര്‍വിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചത്. കുറ്റവാളികളെന്നു സംശയിക്കുന്നവരെയും സഹായികളെന്നു കരുതുന്നവരെയും സിബിഐ സംഘം പലവട്ടം ചോദ്യംചെയ്തിരുന്നു. ക്രൈംബ്രാഞ്ച് സംഘം നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്ന നിഗമനങ്ങളിലാണു സിബിഐ സംഘവും എത്തിയതെന്നാണു സൂചന.
ഇതിനായി പയ്യന്നൂരിലെ ചില ബാങ്ക്-സ്ഥലമിടപാടുകളെക്കുറിച്ചും സിബിഐ സംഘം വിശദമായി അന്വേഷിച്ചിരുന്നു. ഹക്കീമിന്റെ മൃതദേഹത്തിനു ചുറ്റും വിതറാനായി പാതിരാത്രിയില്‍ മുളകുപൊടി എത്തിച്ചവരെയും സിബിഐ തിരിച്ചറിഞ്ഞിരുന്നു. അന്വേഷണം നടന്നിട്ടും പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സിബിഐ സംഘത്തിനും കഴിയാത്തതു വീണ്ടും പ്രതിഷേധമുയരാനിടയാക്കിയിട്ടുണ്ട്.
2014 ഫെബ്രുവരി പത്തിനു രാവിലെയാണു കൊറ്റി ജുമാ മസ്ജിദ് ജീവനക്കാരനായിരുന്ന ഹക്കീമിന്റെ മൃതദേഹം കത്തിത്തീരാറായനിലയില്‍ പള്ളിവളപ്പില്‍ കണെ്ടത്തിയത്. ഹക്കീം വധക്കേസ് സംബന്ധിച്ച ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലാതെ വന്നപ്പോള്‍ കേസന്വേഷണം തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിച്ചു. അതോടൊപ്പം ക്രൈംബ്രാഞ്ച്് അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഒരുവര്‍ഷത്തോളം നീണ്ട ക്രൈംബ്രാഞ്ചിന്റെ കേസന്വേഷണം അനിശ്ചിതത്വത്തിലായതോടെയാണു സിബിഐ അന്വേഷണത്തിന് ആവശ്യമുയര്‍ന്നതും അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചതും.