ഏറ്റുമാനൂര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വീണ്ടും വിജയകരമായി പൂര്‍ത്തിയാക്കി. ഏഴു മാസത്തിനുള്ളില്‍ രണ്ടാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ഇന്നലെ നടന്നത്.
എറണാകുളം എടവനക്കാട് കൂട്ടുങ്ങല്‍ചിറ രായംമരക്കാര്‍ ബഷീറിലാണ് (55) ഹൃദയം വച്ചുപിടിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കുശേഷം തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയ ബഷീര്‍ സാധാരണ ജീവിതത്തിലേക്കു വന്നുകൊണ്ടിരിക്കുന്നു.
എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍ മസ്തിഷ്കമരണം സംഭവിച്ച യുവാവിന്റെ ഹൃദയമാണു ബഷീറില്‍ വച്ചുപിടിപ്പിച്ചത്. ഇന്നലെ രാവിലെ 8.26ന് ആസ്റ്റര്‍ മെഡിസിറ്റിയില്‍ യുവാവിന്റെ ശരീരത്തില്‍നിന്നു കോട്ടയം മെഡിക്കല്‍ കോളജിലെ വിദഗ്ധസംഘം ഹൃദയം വേര്‍പെടുത്തി. ഒമ്പതിനു ഹൃദയവുമായി ആംബുലന്‍സ് കോട്ടയത്തേക്ക് കുതിച്ചു. മാര്‍ഗമധ്യേ ഒരിടത്തും തടസമുണ്ടാകാതെ പോലീസ് ഗതാഗതം ക്രമീകരിക്കുകയും ആംബുലന്‍സിന് വഴിയൊരുക്കുകയും ചെയ്തു.
തിങ്കളാഴ്ച രാത്രിയില്‍ മെഡിക്കല്‍ കോളജില്‍നിന്നു വിദഗ്ധ സംഘം കൊച്ചിയിലേക്കു തിരിച്ചപ്പോള്‍തന്നെ ബഷീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ശസ്ത്രക്രിയയ്ക്ക് ഒരുക്കിയിരുന്നു.
ഹൃദയവുമായി ആംബുലന്‍സ് തൃപ്പൂണിത്തുറയില്‍ എത്തിയപ്പോള്‍ ബഷീറിന്റെ ശസ്ത്രക്രിയ ആരംഭിച്ചു. 10.18ന് ഹൃദയവുമായി വിദഗ്ധസംഘം ഓപ്പറേഷന് തിയറ്ററില്‍ പ്രവേശിച്ചു. 10.26ന് ബഷീറിന്റെ ഹൃദയം ശരീരത്തില്‍നിന്നു വേര്‍പെടുത്തി. 46 മിനിറ്റിനുള്ളില്‍ എറണാകുളത്തുനിന്നു കൊണ്ടുവന്ന ഹൃദയം വച്ചുപിടിപ്പിച്ചു. 12.15-ന് ശസ്ത്രക്രിയ പൂര്‍ത്തിയാക്കി, ഒരു മണിക്കൂര്‍ നിരീക്ഷണത്തിനുശേഷം 1.15-ന് ബഷീറിനെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി.
യന്ത്രസഹായം പൂര്‍ണമായും ഉപേക്ഷിക്കുകയും വച്ചുപിടിപ്പിച്ച ഹൃദയം തൃപ്തികരമായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വെന്റിലേറ്ററും മാറ്റാന്‍ സാധിക്കും.
ഒരാഴ്ച മുമ്പ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിനായി ബഷീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കുകയും ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയില്‍ മസ്തിഷ്കമരണം സംഭവിച്ച പൂര്‍ണിമയുടെ ഹൃദയം ശേഖരിക്കുന്നതിനായി മെഡിക്കല്‍ കോളജില്‍നിന്നു വിദഗ്ധസംഘം ചാലക്കുടിയില്‍ എത്തുകയും ചെയ്തെങ്കിലും പൂര്‍ണിമയുടെ ഹൃദയത്തിന് അണുബാധ ഉണ്ടായതിനാല്‍ സംഘം മടങ്ങുകയായിരുന്നു.
ബഷീര്‍ 22 വര്‍ഷമായി ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്നു. ഹൃദയത്തിനു വലിപ്പം കൂടുകയും ഇലാസ്തികത നഷ്ടപ്പെടുകയും ചെയ്ത് ശക്തമായ ശ്വാസതടസം അനുഭവപ്പെടുന്ന നിലയിലായിരുന്നു.
നടക്കാന്‍പോലും സാധിക്കാത്ത അവസ്ഥയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ മാത്രമായിരുന്നു ജീവന് നിലനിര്‍ത്താനുള്ള മാര്‍ഗം. നാലു മാസം മുമ്പാണ് കോട്ടയം മെഡിക്കല്‍ കോളജ് കാര്‍ഡിയോ തൊറാസിക് വിഭാഗത്തില്‍ ചികിത്സതേടി എത്തിയത്. അവയവ മാറ്റത്തിനായുള്ള മൃതസഞ്ജീവനി പദ്ധതിയില്‍ പേരു രജിസ്റ്റര്‍ ചെയ്ത് ഹൃദയം ലഭിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു.
രാജ്യത്തെ സംസ്ഥാന സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഹൃദയംമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ഏക മെഡിക്കല്‍ കോളജാണ് കോട്ടയം. 2015 സെപ്റ്റംബര്‍ 15ന് പത്തനംതിട്ട ചിറ്റാര്‍ സ്വദേശി പൊടിമോന്റെ (45) ഹൃദയമാണ് മെഡിക്കല്‍ കോളജില്‍ ആദ്യം മാറ്റിവച്ചത്.
എന്നാല്‍ വൃക്ക, കരള്‍ രോഗങ്ങളെത്തുടര്‍ന്ന് ഒക്ടോബര്‍ നാലിന് പൊടിമോന് മരണമടഞ്ഞു. ഇപ്പോള്‍ രണ്ടാമത് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുമ്പോഴും രാജ്യത്തെ മറ്റൊരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും ഹൃദയം മാറ്റിവയ്ക്കല്‍ നടന്നിട്ടില്ല.
കാര്‍ഡിയോ തൊറാസിക് വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാര്‍, ഡോ. രതീഷ്, ഡോ. വിനീത, ഡോ. ജോസഫ്, ഡോ. ആകാശ് ബാബു, ഡോ. അഷറഫ്, ഡോ. കുണാല്‍ കൃഷ്ണ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. എത്സമ്മ, ഡോ. സജീവ് തമ്പി, ഡോ. രവി, പെര്ഫ്യൂഷണിസ്റ്റുകളായ എം.ആര്. രാജേഷ്, സജി ബാഹുലേയന്, ജഫിന് ജോയി, നഴ്സുമാരായ ലതികമ്മ, അഖില വേണുഗോപാല്‍, ടിറ്റോ, സലിന്, പ്രീതി, ലിസി, എത്സമ്മ, അജീഷ്, അനുജ, അനസ്തേഷ്യ ടെക്നീഷന്മാരായ അരുണ്‍, സിബി, രാഹുല്‍, കോ-ഓര്‍ഡിനേറ്റര്‍ ജിമ്മി എന്നിവരടങ്ങുന്ന സംഘത്തിന്റെ കൂട്ടായ പരിശ്രമമാണ് കോട്ടയം മെഡിക്കല്‍ കോളജിനെ അതുല്യ നേട്ടത്തിലേക്കു നയിച്ചത്.
എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയില്‍നിന്ന് 78 മിനിറ്റുകൊണ്ട് ഹൃദയം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ റോയിക്ക് ഈ നേട്ടത്തില്‍ നിര്‍ണായക സ്ഥാനമുണ്ട്.