ഹൈക്കോടതി ജുഡീഷ്യല്‍ അടിയന്തരാവസ്ഥയ്ക്ക് തുനിയുന്നു: സെബാസ്റ്റിയന്‍പോള്‍

kkd-sebastianവടകര: മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നതിലൂടെ ഹൈക്കോടതി ജുഡീഷ്യല്‍ അടിയന്തരാവസ്ഥക്ക് ശ്രമിക്കുകയാണെന്ന് ഡോ.സെബാസ്റ്റിയന്‍പോള്‍. ഹൈക്കോടതി റിപ്പോര്‍ട്ടിംഗിനു നിയമബിരുദവും പ്രവൃത്തി പരിചയവും വേണമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പതിയാരക്കര കോറമ്പത്ത് ദാമോദരക്കുറുപ്പിന്റെ 43-ാം  രക്തസാക്ഷിത്വ വാര്‍ഷികദിനാ ചരണത്തിന്റെ ഭാഗമായി നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സെബാസ്റ്റ്യന്‍പോള്‍. കോടതി മുന്നോട്ടു വച്ച വ്യവസ്ഥ ഏകപക്ഷീയമാണ്.

കോടതിയില്‍ ഇനിയും സംഘര്‍ഷം തന്നെയാണ് ഉണ്ടാകുകയെന്നതിന്റെ സൂചന കൂടിയാണിതെന്നും അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തിയതിന് സമാന നടപടിയാ ണിതെന്നും അദ്ദേഹം പറഞ്ഞു. കോടതി അഭിഭാഷകരുടെ സ്വകാര്യസ്വത്തല്ല. കോടതി ചേരുമ്പോള്‍ കേസ് വാദിക്കുകയല്ലാതെ കോടതിയുടെ നിയന്ത്രണം വക്കീലന്മാരുടെ ചുമതലയല്ല. കോടതിയില്‍ ആരു വരണം, ആര് വരേണ്ട എന്ന് നിശ്ചയിക്കുന്നത് അഭിഭാഷകരല്ല. കോടതി പ്രവര്‍ത്തിക്കേണ്ട തെങ്ങനെയെന്ന് പറയേണ്ടത് ജഡ്ജിമാരാണെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തരാവസ്ഥ പല രൂപത്തിലും ഭാവത്തിലുമാണ് വരിക. അതിന്റെ സൂചനയാണ് കോടതി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വെച്ച വ്യവസ്ഥ. നരേന്ദ്രമോദി നോട്ടു പിന്‍വലിച്ചത് ഉള്‍പെടെയുള്ള നടപടികളും അടിയന്തരാവസ്ഥയുടെ ഭാഗം തന്നെയെന്ന് സെബാസ്റ്റ്യന്‍പോള്‍ പറഞ്ഞു. ടി.സി.രമേശന്‍ അധ്യക്ഷത വഹിച്ചു.

അനുസ്മരണ സമ്മേളനം സി.ഭാസ്കരന്‍ ഉദ്ഘാടനം ചെയ്തു. മതനിരപേക്ഷ കേരളം എന്ന വിഷയത്തില്‍ പി.ഹരീന്ദ്രനും മുത്തലാക്കും ഏക സിവില്‍ കോഡും എന്ന വിഷയത്തില്‍ കാനത്തില്‍ ജമീലയും കേരളത്തിന്‍റെ 60 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ ആര്‍.ബാലറാമും ക്ലാസെടുത്തു. പുതുക്കുടി മുക്കില്‍ സ്ഥാപിച്ച രക്തസാക്ഷി സ്തൂപം കെ.ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. പി.കെ.ദിവാകരന്‍, കെ.പുഷ്പജ, പി.പി.ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.കെ.ഷാജി സ്വാഗതവും ജി.കെ.ജിഗീഷ് നന്ദിയും പറഞ്ഞു.

Related posts