കായംകുളം: ലോക്ഡൗണിൽ അടച്ചിട്ടിരുന്ന ഏക വരുമാന മാർഗമായ ഹോട്ടലിൽ മോഷണം നടന്നത് മൂലം ജീവിതം വഴിമുട്ടിയ ഹോട്ടലിന്റെ ഉടമയ്ക്ക് കൈത്താങ്ങുമായി ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ.
കായംകുളം ദേശീയപാതയോരത്തെ ഗോൾഡൻ സ്നാക്സ് എന്ന മിനി ഹോട്ടലിന്റെ ഉടമ കണ്ടല്ലൂർ സ്വദേശി രതീഷിനാണ് ഹോട്ടൽ ഉടമകളുടെ സംഘടന സാമ്പത്തിക സഹായം നൽകിയത്.
അസോസിയേഷൻ ആലപ്പുഴ ജില്ലാ ട്രഷറർ എസ് കെ നസീറിന്റെ നേതൃത്വത്തിലുള്ള ഹോട്ടൽ ഉടമകളുടെ സംഘം രതീഷിനെ സന്ദർശിക്കുകയും സാമ്പത്തിക സഹായം നല്‍കുകയുമായിരുന്നു.
രമേശ്, ഷരീഫ് തുടങ്ങിയ യൂണിറ്റ് ഭാരവാഹികളും പങ്കെടുത്തു.കഴിഞ്ഞ ദിവസം ഹോട്ടലിന്റെ പിൻ വശത്തെ വാതിൽ പൊളിച്ചായിരുന്നു മോഷണം. രക്താർബുദം പിടിപെട്ട രതീഷിന്റെ ഏക വരുമാനമാർഗമായിരുന്നു ഈ ഹോട്ടൽ.
2010ൽ വാഹനാപകടത്തെ തുടർന്ന് കാലുകളുടെ സ്വാധീനവും നഷ്ടപ്പെട്ട രതീഷിന് നാട്ടുകാരുടെ സഹായത്തോടെയാണ് ജീവിതത്തിലേക്ക് തിരികെ വന്നത്. പിന്നീട് രക്താർബുദം വില്ലനായതോടെ ജീവിതം വഴിമുട്ടി.
തുടർന്ന് സുമനസുകളുടെ സഹായത്തോടെ ചെറിയ ഹോട്ടൽ ആരംഭിക്കുകയായിരുന്നു. ഏകദേശം ഒന്നര ലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയിരുന്നു. ഹോട്ടലിൽ മോഷണം നടന്നതോടെ ശാരീരികവും മാനസികവുമായി തളർന്ന രതീഷിന് ഹോട്ടൽ സംഘടന കൈത്താങ്ങായി എത്തുകയായിരുന്നു.