കൊയ്ത്ത് പാതിവഴിയില്‍, വേനല്‍മഴ ശക്തിപ്പെട്ടു; കര്‍ഷകര്‍ അങ്കലാപ്പില്‍

alp-koithuതിരുവല്ല: അപ്പര്‍കുട്ടനാട് പാടശേഖരത്തിലെ കൊയ്ത്ത് പാതിവഴിയില്‍ എത്തിനില്‍ക്കേ വേനല്‍മഴ ശക്തിപ്പെടുകയും യന്ത്രങ്ങള്‍ ലഭ്യമല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യം കര്‍ഷകരെ ആശങ്കയിലാഴ്ത്തി. നാട്ടില്‍ കൊയ്ത്തു യന്ത്രങ്ങള്‍ക്കു ക്ഷമമായതോടെ തമിഴ്‌നാട്ടില്‍ നിന്നും യന്ത്രങ്ങള്‍ എത്തിച്ചാണ് അപ്പര്‍കുട്ടനാട്ടില്‍ കൊയ്ത്ത് തുടങ്ങിയത്. എന്നാല്‍ കൊയ്ത്ത് യന്ത്രം തീയിട്ടതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ കുടുങ്ങി കൊയ്ത്ത് പൂര്‍ത്തീകരിക്കാന്‍ വൈകുന്നതാണ് കര്‍ഷകരെ അങ്കലാപ്പിലാക്കിയിരിക്കുന്നത്.തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ വിഴിപ്പുറത്തുനിന്നാണ് കൊയ്ത്തു യന്ത്രങ്ങള്‍ എത്തിച്ചിരുന്നത്. നാട്ടിലെ യന്ത്രങ്ങള്‍ ഉപയോഗിച്ച് സമയബന്ധിതമായി കൊയ്ത്തു മെതി പൂര്‍ത്തീകരിക്കാനാകില്ലെന്നു കണ്ടതോടെയാണ് തമിഴ്‌നാട്ടില്‍ നിന്നു യന്ത്രങ്ങള്‍ കൊണ്ടുവരേണ്ടിവന്നത്. ഇതുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കുള്ള നഷ്ടവും ഏറെയാണ്.

കോട്ടയം, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിയിലുള്ള പുതുക്കാട് കൈപ്പുഴക്കപ്പാടത്ത് കൊയ്ത്തിനെത്തിച്ച യന്ത്രങ്ങളിലൊരെണ്ണം സാമൂഹ്യവിരുദ്ധര്‍ കഴിഞ്ഞദിവസം തീയിട്ടിരുന്നു. ഇതേത്തുടര്‍ന്നുള്ള വിവാദങ്ങള്‍ കെട്ടടങ്ങിയില്ല. തിരുവല്ല – മേപ്രാല്‍ – കിടങ്ങറ റോഡില്‍ കോമങ്കേരിച്ചിറയ്ക്കു സമീപം നിര്‍ത്തിയിട്ടിരുന്ന യന്ത്രത്തിനാണ് തീയിട്ടത്. സംഭവത്തിനു പിന്നിലുള്ളവരെ കണ്ടെത്തണമെന്നാവശ്യവുമായി യന്ത്രം പ്രവര്‍ത്തിപ്പിക്കുന്ന ജീവനക്കാരും കര്‍ഷകരും രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് രണ്ടുദിവസമായി കൊയ്ത്ത് ഭാഗികമായി മുടങ്ങുകയും ചെയ്തു.400 ഏക്കറോളം വരുന്ന കൈപ്പുഴാക്കപ്പാടത്ത് കൊയ്ത്ത് പാതിവഴിയിലാണ്. മഴയ്ക്കുമുമ്പേ കൊയ്ത്ത് പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലായിരുന്നു കര്‍ഷകര്‍. ഇതിനിടെ കൊയ്ത്തു മുടങ്ങുന്നത് ദുരിതമാകും.

വിളവെത്തിയ നെല്ല് സമയത്തിനു കൊയ്‌തെടുക്കാതിരിക്കുകയും മഴ പെയ്യുകയും ചെയ്യുമ്പോള്‍ നെല്ല് കിളിര്‍ക്കാന്‍ തുടങ്ങും.പന്തളം: കൊയ്ത്തു മെതിയന്ത്രത്തിന്റെ അഭാവത്തില്‍ മാവര, തോട്ടുകര പാടങ്ങളിലെ നെല്‍കര്‍ഷകരും ആശങ്കയിലായി. തുടര്‍ച്ചയായ വേനല്‍മഴ കാരണം കൃഷി വെള്ളത്തിലാകുന്ന സ്ഥിതിയുണ്ട്. വേനല്‍മഴയിലെ വെള്ളവും കനാല്‍ വെള്ളവും പാടത്തു നിറഞ്ഞ് കൃഷി വെള്ളത്തിലാകുമെന്ന ഭയമാണ് കര്‍ഷകര്‍ക്കുള്ളത്. രണ്ടു പാടശേഖരങ്ങളിലും രണ്ടാഴ്ചയിലേറെയായി നെല്ല് കൊയ്ത്തിനു പാകമായി കിടക്കുകയാണ്.പന്തളത്തെ കൊയ്ത്ത് യന്ത്രം കേടായി കിടക്കുന്നുണ്ട്. പഞ്ചായത്ത് ആയിരുന്ന സമയത്ത് വാങ്ങിയ യന്ത്രങ്ങളാണിവ. പന്തളം കൃഷി ഓഫീസിലാണ് രണ്ട് യന്ത്രങ്ങളും കേടായി കിടക്കുന്നത്. യന്ത്രം വാടകയ്‌ക്കെടുത്തെങ്കില്‍ മാത്രമേ കൊയ്ത്ത് നടക്കുകയുള്ളൂവെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

വാടക നല്‍കിയാലും യന്ത്രം കിട്ടാനില്ലാത്ത സ്ഥിതിയാണ്. തൊഴിലാളികളെ ഉപയോഗിച്ചു സമയബന്ധിതമായി കൊയ്ത്ത് പൂര്‍ത്തീകരിക്കാനുമാകുന്നില്ല.വേനല്‍മഴ തുടരുകയും കല്ലട ജലസേചനപദ്ധതിയില്‍ നിന്നുള്ള കനാല്‍ജലവും പാടത്തു നിറഞ്ഞാല്‍ നെല്‍കൃഷി മുങ്ങിപ്പോകുന്ന സ്ഥിതിയുണ്ടാകും. കൊയ്ത്തിനു പാകമായ നെല്ല് വെള്ളത്തില്‍ മുങ്ങുന്നതോടെ കര്‍ഷകര്‍ക്കു നഷ്ടം ഇരട്ടിക്കും. പാടത്തു നിറയുന്ന വെള്ളം വറ്റിക്കാനും ബുദ്ധിമുട്ടാകും. തോട്ടുകര പാടത്തെ വെള്ളം വറ്റിക്കണമെങ്കില്‍ സമീപത്തുകൂടിയുള്ള വലിയതോടിന്റെ ആഴം വര്‍ധിപ്പിക്കേണ്ടിവരും.

Related posts