കൊച്ചി: കാലിന് ഇപ്പോള്‍ എങ്ങനെയുണ്ടെന്ന നടന് മമ്മൂട്ടിയുടെ ചോദ്യം കേട്ട് സന്ധ്യയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. “എല്ലാം ശരിയാകും, കൂടെ ഞങ്ങളൊക്കെയില്ലേ. കൃത്രിമക്കാലിനുള്ള സംവിധാനം ഏര്‍പ്പാടാക്കാം” മലയാളത്തിന്റെ മഹാനടന് നല്കിയ ആ ഉറപ്പില്‍ സന്ധ്യയുടെ ജീവിതം ഇനി മുന്നോട്ടു നടക്കും.
ഒക്ടോബര്‍ 25ന് അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സന്ധ്യയുടെ ഇടതുകാല് മുട്ടിന് മുകളില്‍വച്ച് നീക്കം ചെയ്യേണ്ടിവന്നിരുന്നു.
സന്ധ്യയുടെ ആരോഗ്യവിവരം അറിയാനാണ് മമ്മൂട്ടി രാജഗിരി ആശുപത്രി വൈസ് പ്രസിഡന്റ് (ഹെല്‍ത്ത് കെയര്‍ പ്രമോഷന്‍സ്) ജോസ് പോളിന്റെ ഫോണിലേക്ക് വീഡിയോ കോള്‍ വിളിച്ചത്.
കൃത്രിമക്കാല്‍ നൽകാമെന്നു വാക്കു നൽകിയതിനൊപ്പം അടിമാലിയില്‍ വീട് നിര്‍മിക്കുന്നതിനുള്ള ഇടപെടല്‍ നടത്താമെന്നും അദ്ദേഹം ഉറപ്പുനൽകി.
സന്ധ്യയുടെ കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ മമ്മൂട്ടി നേരത്തേതന്നെ ചികിത്സാച്ചെലവുകള്‍ പൂര്‍ണമായും ഏറ്റെടുത്തിരുന്നു. കൃത്രിമകാല് വയ്ക്കുന്നതിനു വേണ്ട സഹായം നല്കാന് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ചെയര്മാന് കെ. മുരളീധരന് നിര്‍ദേശവും നൽകി.
മണ്ണിടിച്ചിലില്‍ വീട് പൂര്‍ണമായും തകര്‍ന്നതിനാല്‍ 38 ദിവസം നീണ്ട ആശുപത്രി വാസത്തിനുശേഷം വാടകവീട്ടിലേക്കാണ് സന്ധ്യയുടെ മടക്കം. ദുരന്തത്തില്‍ സന്ധ്യയുടെ ഭര്‍ത്താവ് ബിജു മരിച്ചിരുന്നു.
തകര്‍ന്ന വീട്ടില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന സന്ധ്യയെ രാജഗിരി ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഇടതുകാലിലേക്കുള്ള രക്തയോട്ടം പൂര്‍ണമായും തടസപ്പെടുകയും അസ്ഥികള്‍ പലയിടങ്ങളിലായി ഒടിഞ്ഞ് മസിലുകളും കോശങ്ങളും ചതഞ്ഞരഞ്ഞ നിലയിലുമായിരുന്നു.
എട്ടു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ രക്തയോട്ടം പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിഞ്ഞെങ്കിലും ചതഞ്ഞരഞ്ഞ മസിലുകളും കോശങ്ങളും പുറപ്പെടുവിച്ച വിഷാംശം വര്‍ധിച്ച് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്ന അവസ്ഥയിലാണ് ഇടതുകാൽ മുട്ടിനു മുകളിൽ വച്ച് നീക്കം ചെയ്യേണ്ടതായി വന്നത്.
മുറിവുകള്‍ പൂര്‍ണമായി ഉണങ്ങിയതോടെ ഫിസിയോ തെറാപ്പിയില്‍ പരസഹായത്തോടെ നടത്തം പുനരാരംഭിക്കാന്‍ സന്ധ്യക്കു കഴിഞ്ഞു. ഇനിയുള്ള രണ്ടാഴ്ച ഫിസിയോ തെറാപ്പി തുടരണമെന്നാണു ഡോക്ടര്‍മാരുടെ നിര്‍ദേശം.
പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. ജിജി രാജ് കുളങ്ങര, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഗെലി ഇറ്റെ, ഡോ. എ. ജെ. പ്രവീണ്‍, ജനറല്‍ സര്‍ജറി വിഭാഗത്തിലെ ഡോ. രവികാന്ത്, ഡോ. എസ്. അര്‍ച്ചന , ഓര്‍ത്തോ വിഭാഗത്തിലെ ഡോ.ടോം ജോസ് എന്നിവര്‍ ചികിത്സയ്ക്കു നേതൃത്വം നല്കി. രണ്ടാഴ്ചയ്ക്കുശേഷം കൃത്രിമ കാല് സ്ഥാപിക്കാന്‍ സാധിക്കുമെന്ന് ഡോ. ഗെലി ഇറ്റെ പറഞ്ഞു.
മണ്ണിടിച്ചിലില്‍ ഭര്‍ത്താവും കാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മകനും മരിച്ചതോടെ, നഴ്സിംഗ് വിദ്യാര്‍ഥിനിയായ മകള്‍ മാത്രമാണ് സന്ധ്യക്കു തുണ

