ബോഡി ഷെയ്മിംഗിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി ബനിത സന്ധു. കരിയറിന്റെ തുടക്കത്തിലാണിത് നേരിട്ടതെന്ന് അവർ പറഞ്ഞു. ദക്ഷിണേന്ത്യൻ സിനിമയിൽ അഭിനയിക്കാനെത്തിയപ്പോഴാണ് തനിക്ക് കടുത്ത പരിഹാസം നേരിടേണ്ടിവന്നെന്നും അവർ വ്യക്തമാക്കി. 2018ൽ ‘ഒക്ടോബർ’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് ബനിത സന്ധു. ഒരു ദക്ഷിണേന്ത്യൻ സിനിമ ചെയ്തശേഷം ചിലർ വൃത്തികെട്ടവൾ എന്നാണ് തന്നെ വിശേഷിപ്പിച്ചതെന്ന് ബനിത സന്ധു തുറന്നുപറഞ്ഞു. ബോഡി ഷെയിമിംഗ് നേരിട്ടത് ഞാൻ ഓർക്കുന്നു.
ഞാൻ ചുള്ളിക്കമ്പുപോലെ മെലിഞ്ഞിരുന്നതിനാൽ ആളുകൾ എന്നെ വൃത്തികെട്ടവൾ എന്നാണ് വിളിച്ചത്. ഇത്രയും മെലിഞ്ഞിരിക്കുമ്പോൾ സിനിമയിലെ സഹഅഭിനേതാവിന് എന്നോട് എങ്ങനെ ആകർഷണം തോന്നും എന്നും അവർ ചോദിച്ചു .ഇത് വിചിത്രമായി തോന്നി. വ്യത്യസ്ത സംസ്കാരമുള്ള ചുറ്റുപാടിൽ വളർന്നതുകൊണ്ട് എനിക്കെതിരെ ഉയർന്ന ട്രോളുകൾ അസാധാരണമായാണ് അനുഭവപ്പെട്ടത്.
വെയിൽസിലെ കാർലിയോണിലാണ് ജനിച്ചതും വളർന്നതും. അതുകൊണ്ട് ഈ പരിഹാസങ്ങൾ എന്നെ അത്രയധികം വേദനിപ്പിച്ചൊന്നുമില്ല. ഈ പ്രദേശത്തെ സൗന്ദര്യ സങ്കൽപം ഞാൻ കാണുന്നതിൽനിന്ന് വ്യത്യസ്തമാണെന്ന് കരുതി. അങ്ങനെയേ ഞാൻ അതെടുത്തിട്ടുള്ളൂ.
ഞാൻ ഇപ്പോൾ ഒരുപാട് തടി വയ്ക്കണം എന്നൊന്നും കരുതിയിട്ടില്ല.
ഞാൻ സ്വാഭാവികമായിട്ടും വളരെ മെലിഞ്ഞ പ്രകൃതക്കാരിയാണ്. ഞാൻ ഒരുമിച്ച് ജോലി ചെയ്ത ഏത് നിർമാതാവിനോടും നിങ്ങൾക്ക് ചോദിക്കാം; സെറ്റിൽ ഏറ്റവും കൂടുതൽ ഭക്ഷണം കഴിക്കുന്നത് ഞാനാണ്. ആളുകൾ പറയുന്ന നെഗറ്റീവ് കമന്റുകളെ കാര്യമായി എടുക്കരുത്- ബനിത വ്യക്തമാക്കി. വരുൺ ധവാൻ നായകനായ ഒക്ടോബറിലൂടെ അരങ്ങേറിയ ശേഷം അമേരിക്കൻ സയൻസ് ഫിക്ഷൻ പരമ്പരയായ പാണ്ടോറയിലും തമിഴ് ചിത്രമായ ആദിത്യ വർമയിലും ബനിത പ്രധാനവേഷത്തിലെത്തി. ദിൽജിത് ദോസഞ്ജിനൊപ്പം ഡിറ്റക്ടീവ് ഷെർദിൽ എന്ന സിനിമയാണ് ഓടുവിൽ തിയറ്ററുകളിലെത്തിയത്. ചിത്രം ജൂൺ 20നാണ് റിലീസ് ചെയ്തത്.