മലയാളിയുടെ തീൻമേശയിൽ ഉച്ച ഊണിനൊപ്പം കറികളും ശീലമാണ്. എന്നാൽ ഇപ്പോൾ വീട്ടമ്മമാരെ കുഴയ്ക്കുന്നത് ഊണിനൊപ്പം എന്തു കറി നൽകുമെന്നതാണ്. എല്ലാത്തിനും തൊട്ടാൽ പൊള്ളുന്ന വിലയാണ്.
ഭൂരിപക്ഷം വീടുകളിലും മീൻ കറി ഉണ്ടങ്കിൽ വലിയ കുഴപ്പമില്ലാതെ പോകും. എന്നാൽ മത്സ്യലഭ്യത ഇല്ലാതായതോടെ മീൻ കൂട്ടിയുള്ള ഊണ് ഇല്ലാതായി. മൂന്ന് മാസങ്ങൾക്ക് മുൻപ് വരെ മത്തി രണ്ട് കിലോ നൂറ് ആയിരുന്നുവെങ്കിൽ ഇപ്പോൾ ഒരു കിലോക്ക് 400 രൂപയോളമായി.
ട്രോളിംഗ് ആയതിനാൽ മത്സ്യ ബന്ധനം നമ്മുടെ തീരങ്ങളിൽ നടക്കുന്നില്ല. കടൽ പ്രക്ഷുബ്ധമായതിനാൽ വള്ളങ്ങളിലുള്ള മത്സ്യബന്ധനവും അസാധ്യമായി. ഇതെല്ലാം മുതലെടുത്താണ് ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന മത്സ്യങ്ങൾക്ക് തീവിലയായത്. മത്തിക്കു മാത്രമല്ല അയല, കിളിമീൻ തുടങ്ങിയവയ്ക്കും വലിയ വിലയാണ്.
ഒരു മാസം മുന്പുവരെ, ചൂര, ഓലക്കൊഴുവ എന്നീ വലിയ മീനുകൾക്ക് കിലോ 300 നിരക്കിൽ ലഭിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ 600 മുതലാണ് വില. മീൻ വേണ്ട ഇറച്ചി വാങ്ങാമെന്ന് കരുതിയാൽ, നൂറ് രൂപയിൽ താഴെയായിരുന്ന കോഴി വില 150 ന് മുകളിലേക്ക് ഉയർന്നു. 400 രൂപക്ക് ലഭിച്ചിരുന്ന പോത്തിറച്ചിക്കു 470 മുതലായി.
മീനും ഇറച്ചിയും വില കൂടിയതിനാൽ പച്ചക്കറി ഉപയോഗിക്കാമെന്ന് കരുതിയാൽ അതിനും തീവില.100 രൂപക്ക് ലഭിച്ചിരുന്ന സാമ്പാർ കഷണങ്ങൾക്ക് പെട്ടെന്ന് 200 ആയി. കാരറ്റ്, ബീറ്റ്റൂട്ട്, പടവലങ്ങ, വെണ്ടയ്ക്ക, കാബേജ് എന്നിവയുടെ വിലയും ക്രമാതീതമായി കൂടി.
ചമ്മന്തിയാക്കാമെന്ന് കരുതിയാൽ തേങ്ങക്കും തീവിലയാണ്. തേങ്ങ ഒഴിവാക്കി മുളകും ഉള്ളിയും വച്ച് ചമ്മന്തി ഉണ്ടാക്കി അതിൽ അല്പം വെളിചെണ്ണ ഒഴിക്കണമെങ്കിൽ അതിനും കഴിയില്ല. വെളിച്ചെണ്ണ വില 400ന ടുത്താണ്. കറി വയ്ക്കുന്ന എല്ലാതരം സാധനങ്ങൾക്കും വില വർധിച്ചതോടെ വീട്ടമ്മമാർ വിഷമാവസ്ഥയിലായിരിക്കുകയാണ്.
- ഡൊമിനിക് ജോസഫ്