തലശേരി: ഹൈക്കോടതി ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങൾ നീക്കം ചെയ്യാനെത്തിയ പോലീസ് സംഘത്തിനു നേരേ സിപിഎം പ്രവർത്തകരുടെ ഭീഷണിയും കൊലവിളിയും കൈയേറ്റവും. ചൊക്ലി മേനപ്രം വേട്ടക്കൊരുമകൻ ക്ഷേത്രത്തിനടുത്തായി ആർഎസ്എസ്, സിപിഎം പ്രവർത്തകർ നാട്ടിയ കൊടിതോരണങ്ങൾ നീക്കം ചെയ്യുമ്പോഴാണു സംഭവം.
പാർട്ടികളുടെ കൊടി തോരണങ്ങൾ സംഘർഷത്തിന് ഇടയാക്കിയേക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുമുണ്ടായിരുന്നു. ഇതേത്തുടർന്ന് ചൊക്ലി എസ്ഐ ആർ. രാകേഷും സംഘവും സ്ഥലത്തെത്തി കക്ഷിരാഷ്ട്രീയ ഭേദമന്യേ കൊടി തോരണങ്ങൾ നീക്കുന്നതിനിടെയാണ് ഒരു സംഘം സിപിഎം പ്രവർത്തകർ പോലീസിന്റെ നടപടി ചോദ്യം ചെയ്തത്.
പോലീസിനെ തടഞ്ഞ സംഘം അസഭ്യം പറയുകയും “നിന്നെ പോലത്തവരെയൊന്നും ചൊക്ലി സ്റ്റേഷനിൽ നിർത്തില്ലെന്നും കത്തിക്ക് വരഞ്ഞ് തീർക്കുമെന്നും’ ഭീഷണി മുഴക്കി കൈയേറ്റം ചെയ്യുകയായിരുന്നു.
സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി ടി.ജയേഷ്, ഷിനോജ്, കിരൺ കരുണാകരൻ, നവാസ്, വിജേഷ്, ജിബിൻ, റിനീഷ് എന്നിവരടക്കം കണ്ടാലറിയാവുന്ന 20 പേർക്കെതിരേ പോലീസ് കേസെടുത്തു. പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തൽ, കൈയേറ്റം, വധഭീഷണി ഉൾപ്പടെയുള്ള പരാതികൾ പ്രകാരമാണു കേസ്.