ന്യൂഡൽഹി: ഉത്തർപ്രദേശിലെ നോയിഡയിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ തീകൊളുത്തി കൊന്നു. കേസിൽ ഭർത്താവ് വിപിൻ ഭാട്ടിയെ കോടതി പോലീസ് കസ്റ്റഡിയിൽവിട്ടു. തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ വിപിൻ പോലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. തുടർന്ന് പോലീസുകാർ പ്രതിയെ വെടിവച്ചു വീഴ്ത്തി പിടികൂടുകയായിരുന്നു.
കൂടെയുണ്ടായിരുന്ന പോലീസുകാരന്റെ തോക്ക് തട്ടിയെടുത്ത് മറ്റു പോലീസുകാരെ ആക്രമിക്കാനും ശ്രമിച്ചു. ഇതിനിടെയാണ് വിപിനെ പോലീസ് വെടിവച്ച് വീഴ്ത്തിയത്.
കേസിൽ വിപിൻ ഭാട്ടിയുടെ അമ്മയും കസ്റ്റഡിയിലാണ്. കൊലപാതകത്തിന് തൊട്ടുമുന്പ് യുവതിയെ വിപിനും അമ്മയും ചേർന്ന് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ വിപിൻ സ്ഥിരമായി മർദിക്കുമായിരുന്നെന്നും യുവതിയുടെ പിതാവും വെളിപ്പെടുത്തി.
പോലീസ് നടപടിയെടുക്കാതെ വന്നതോടെ പ്രതിഷേധത്തെ തുടർന്നാണ് ഇന്നലെ നിക്കിയുടെ ഭർത്താവ് വിപിൻ ഭാട്ടിയെ പോലീസ് പിടികൂടിയത്. ഓഗസ്റ്റ് 21നാണ് വിപിനും ഇയാളുടെ മാതാപിതാക്കളും ചേർന്ന് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയത്.