തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ മുഖ്യപ്രതി നാരായണദാസിനെ തൃശൂരിൽ എത്തിച്ചു. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യും. ബംഗളൂരുവിൽനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പ്രത്യേക പോലീസ് സംഘമാണ് പ്രതിയെ ഇന്നലെ പിടികൂടിയത്.നേരത്തെ നാരായണദാസിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുന്പാകെ ഹാജരാകാനായിരുന്നു നിർദേശം. പോലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്.
72 ദിവസമാണ് വ്യാജ ലഹരിക്കേസിൽ ഷീല സണ്ണിക്ക് ജയിലിൽ കഴിയേണ്ടി വന്നത്.വ്യാജ ലഹരി സ്റ്റാന്പുകൾ ഷീല സണ്ണിയുടെ ബന്ധുക്കൾ തന്നെ ബാഗിൽ വയ്ക്കുകയായിരുന്നുവെന്നാണു കണ്ടെത്തൽ.
ഷീല സണ്ണിയുടെ മകന്റെ ഭാര്യയുടെ സഹോദരി നാരായണ ദാസുമായി ചേർന്ന് ലഹരി സ്റ്റാന്പുകൾ ബാഗിൽ വയ്ക്കുകയും പിന്നീട് എക്സൈസിനെകൊണ്ട് കേസിൽ പെടുത്തുകയുമായിരുന്നു എന്നാണു കണ്ടെത്തൽ.