തമിഴ് ചിത്രം അദേഴ്സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ് മീറ്റിനിടെ നടി ഗൗരി കിഷനെ ബോഡിഷെയ്മിങ് ചെയ്ത സംഭവത്തിൽ വിശദീകരണവുമായി യൂട്യൂബർ ആർ.എസ്. കാർത്തിക് എത്തിയിരുന്നു. കാര്‍ത്തിക്കിന്റെ ഖേദപ്രകടനം അംഗീകരിക്കില്ലെന്ന് നടി ഗൗരി ജി. കിഷന്. ഒട്ടും പശ്ചാത്താപമില്ലാതെ പൊള്ളയായ വാക്കുകളാൽ നടത്തിയ ക്ഷമാപണം സ്വീകരിക്കാൻ തയാറല്ലെന്നാണു നടി മറുപടി നൽകിയത്.
ഉത്തരവാദിത്തം ഏറ്റെടുക്കാതെയുള്ള ഖേദപ്രകടനം ഒരു ക്ഷമാപണമല്ല. പ്രത്യേകിച്ച് അവൾ ചോദ്യം തെറ്റിദ്ധരിച്ചു- അതൊരു രസകരമായ ചോദ്യമായിരുന്നു, ഞാൻ ആരുടെ യും ശരീരത്തെ അപമാനിച്ചിട്ടില്ല എന്നൊക്കെ പറഞ്ഞ് അവഗണിക്കുമ്പോൾ. ഞാൻ ഒരുകാര്യം വ്യക്തമായി പറയട്ടെ. പ്രകടനാത്മകമായ പശ്ചാത്താപമോ പൊള്ളയായ വാക്കുകളോ ഞാൻ സ്വീകരിക്കില്ല- ഗൗരി കിഷൻ പറഞ്ഞു.
തന്റെ ചോദ്യം നടി തെറ്റിദ്ധരിച്ചുവെന്നായിരുന്നു ഖേദപ്രകടനം നടത്തിയ വീഡിയോയില്‍ കാര്‍ത്തിക് പറഞ്ഞിരുന്നത്. നടിയെ ബോഡിഷെയിംഗ് ചെയ്തിട്ടില്ല. അതൊരു തമാശചോദ്യമായിരുന്നു. നടിക്ക് മനോവിഷമമുണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു കാര്‍ത്തിക്കിന്റെ പ്രതികരണം. യൂട്യൂബറുടേത് ഖേദപ്രകടനമാണെന്ന് തോന്നുന്നില്ലെന്ന് താരസംഘടന അമ്മ പ്രസിഡന്റ് ശ്വേതാ മേനോനും അഭിപ്രായപ്പെട്ടിരുന്നു.
നടിയുടെ ഭാരം എത്രയെന്നായിരുന്നു യൂട്യൂബർ സിനിമയിലെ നായകനോട് ചോദിച്ചത്. (സിനിമയിൽ നായികയെ നായകൻ എടുത്തുയർത്തുന്ന ഒരു രംഗമുണ്ട്) ഈ ചോദ്യമാണ് നടിയെ ചൊടിപ്പിച്ചത്. സിനിമയെക്കുറിച്ച് ചോദിക്കാതെ ഇത്തരം ചോദ്യങ്ങൾ എന്തിനു ചോദിക്കുന്നു എന്നായി ഗൗരി. പിന്നാലെ, പ്രസ് മീറ്റിൽ കൂടിയ മാധ്യമപ്രവർത്തകരെല്ലാംതന്നെ നടിക്കുനേരേ തിരിയുകയായിരുന്നു.
പ്രസ് മീറ്റിൽ നിന്നുള്ള വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഗൗരിയെ പിന്തുണച്ച് സിനിമാമേഖലയിൽ കൂടുതൽ പേർ രംഗത്തെത്തിയിരുന്നു. മാന്യമല്ലാത്ത ചോദ്യങ്ങൾ! തമിഴ് സിനിമാലോകം എത്ര പിന്നിലെന്നതിന്റെ തെളിവാണ് ഇപ്പോൾ പുറത്തുവന്നതെന്ന് സംവിധായകൻ പാ രഞ്ജിത്ത് പ്രതികരിച്ചു. താരത്തിനു പിന്തുണയുമായി നടി ഖുശ്ബു സുന്ദർ, നടന് കവിന്, ഗായിക ചിന്മയി ശ്രീപദ തുടങ്ങി നിരവധി പേര് രംഗത്തെത്തിയിരുന്നു.

