കോഴിക്കോട്: കോഴിക്കോടുനിന്നു കാണാതായ ചിട്ടി നടത്തിപ്പുകാരന് മായനാട് സ്വദേശി ഹേമചന്ദ്രനെ തമിഴ്നാട്ടിലെ ചേരമ്പാടി വനമേഖലയിൽ കൊന്നു കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ മുഖ്യപ്രതിയെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി. ബത്തേരി കൈവട്ടമൂല സ്വദേശി നൗഷാദാണ് വിദേശത്തുള്ളത്.
നൗഷാദ് നടത്തിപ്പ് ചുമതല വഹിച്ചിരുന്ന വീടു കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. നൗഷാദ് രണ്ട് വര്‍ഷത്തോളം കൈവശം വച്ചിരുന്ന കൈവട്ടമൂലയിലെ വീട്ടില്‍ ഹേമചന്ദ്രനെ എത്തിച്ചായിരിക്കാം കൊലപാതകം നടത്തിയന്നെ നിഗമനത്തിലാണ് പോലീസ്. ഹേമചന്ദ്രൻ ഈ വീട്ടിൽ നൗഷാദിനൊപ്പം വന്നിരുന്നതായാണ് പ്രദേശത്തെ ചിലർ വെളിപ്പെടുത്തുന്നത്.
ഹേമചന്ദ്രനെ കൊലപ്പെടുത്തി ചേരമ്പാടി വനത്തിൽ കുഴിച്ചിടുന്നതിനു മുൻപ് ഈ വീട്ടിൽ എത്തിച്ചിരുന്നോ എന്നും ഇവിടെ വച്ചായിരുന്നോ കൊലപാതകമെന്നും പരിശോധിക്കുന്നുണ്ട്. വീട്ടിൽ താമസിച്ചിരുന്ന കുടുംബം ജോലിയുമായി ബന്ധപ്പെട്ട് മലപ്പുറത്തായതിനാൽ അയൽവാസിയായ നൗഷാദിന്റെ കൈവശം താക്കോൽ നൽകി വീട് നോക്കാൻ ഏൽപ്പിക്കുകയായിരുന്നു.
മൂന്ന് മാസം മുന്‍പ് വീട്ടുടമസ്ഥരുടെ മാതാപിതാക്കൾ കൈവട്ടമൂലയിലെ വീട്ടിലെത്തി താമസം തുടങ്ങി. അതിനു ശേഷം ഒരു മാസം കഴിഞ്ഞപ്പോൾ നൗഷാദ് ഗൾഫിൽ പോവുകയും ചെയ്തു.അതേസമയം പോലീസ് അറസ്റ്റ് ചെയ്ത ബത്തേരിമാടക്കര പനങ്ങാര്‍ വീട്ടില്‍ ജ്യോതിഷ് കുമാര്‍, കള്ളുവടി വീട്ടില്‍ ബി.എസ്. അജേഷ് എന്നിവരെ വിശദമായി പോലീസ് ചോദ്യം ചെയ്തു.
രണ്ടു യുവതികള്‍ക്കും കേസില്‍ പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവരുമായി ഹേമചന്ദ്രന് സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. ഇവര്‍ക്ക് നൗഷാദുമായും ബന്ധമുണ്ടായിരുന്നു. കണ്ണൂർ, ഗൂഡല്ലൂർ സ്വദേശിനികളാണ് ഇവരെന്നാണ് വിവരം.
ഒരു സ്ത്രീ ഫോണില്‍ വിളിച്ചതിനെത്തുടര്‍ന്നാണ് 2024 മാര്‍ച്ച് 20-ന് മായനാട്ടെ വീട്ടില്‍ നിന്നും ഹേമചന്ദ്രന് പോയത്. എന്നാല്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ സ്ത്രീ ശബ്ദത്തില്‍ ഫേക്ക് കോള്‍ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 31-നാണ് മെഡിക്കല്‍ കോളജ് പോലീസില്‍ ഹേമചന്ദ്രനെ കാണാതായതായി ഭാര്യ പരാതി നല്‍കിയത്.
ഹേമചന്ദ്രനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയതാണെന്നു കണ്ടെത്തിയെങ്കിലും എങ്ങനെ കൊലപ്പെടുത്തിയെന്നും കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും ഇതുവരെ വ്യക്തമായിട്ടില്ല.അതേസമയം ഊട്ടിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
- സ്വന്തം ലേഖകന്‍