സൂറിച്ച് (സ്വിറ്റ്സർലൻഡ്): വായുവിൽനിന്നു നേരിട്ട് കാർബൺ ഡയോക്സൈഡ് ( CO2) ആഗിരണം ചെയ്യുന്ന “ഫോട്ടോസിന്തെറ്റിക്’ വസ്തു വികസിപ്പിച്ചെടുത്ത് ശാസ്ത്രജ്ഞർ. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ കെട്ടിടങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന വസ്തുവാണിതെന്ന് ഗവേഷകർ പറഞ്ഞു.
ബ്ലൂ-ഗ്രീൻ ആൽഗകൾ (സയനോബാക്ടീരിയ) ഉപയോഗിച്ച് സ്വിസ് ഗവേഷകരാണ് നൂതന പദാർഥം സൃഷ്ടിച്ചത്. പ്രകാശസംശ്ലേഷണത്തിലൂടെ കാർബൺ ഡയോക്സൈഡ്, സൂര്യപ്രകാശം, ജലം എന്നിവ ഓക്സിജനും പഞ്ചസാരയുമാക്കി മാറ്റാൻ ഇവയ്ക്കു കഴിയുമെന്നു പരീക്ഷണങ്ങൾ തെളിയിച്ചു.
പ്രത്യേക സാഹചര്യങ്ങളിൽ കാർബൺ ഡയോക്സൈഡിനെ കരുത്തുറ്റതും പരിസ്ഥിതി സൗഹൃദവുമായ ചുണ്ണാമ്പുകല്ല് പോലുള്ള ഖര ധാതുക്കളായും മാറ്റാൻ ഇതിനു കഴിവുണ്ട്. ഇത് പദാർഥങ്ങളെ ശക്തിപ്പെടുത്തുന്നതിനൊപ്പം സ്ഥിരമായ കാർബൺ സംഭരണവും നൽകുന്നു.
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജീവജാലങ്ങളിൽ ഒന്നാണ് സയനോബാക്ടീരിയ. പ്രകാശസംശ്ലേഷണത്തിൽ വളരെ കാര്യക്ഷമമാണ് ഈ ബാക്ടീരിയകൾ. ഏറ്റവും ദുർബലമായ പ്രകാശാവസ്ഥയിലും കാർബൺ ഡയോക്സൈഡ്, ജലം എന്നിവയിൽ നിന്ന് ബയോമാസ് ഉത്പാദിപ്പിക്കാനും ഇവയ്ക്കു കഴിയും.
400 ദിവസത്തെ പരീക്ഷണകാലയളവിൽ പദാർഥം തുടർച്ചയായി കാർബൺ ഡയോക്സൈഡ് ആഗിരണം ചെയ്യുന്നുണ്ടെന്നും വേർതിരിക്കപ്പെട്ട കാർബണിന്റെ ഭൂരിഭാഗവും സ്ഥിരതയുള്ള ധാതുരൂപത്തിൽ സംഭരിക്കപ്പെടുന്നുണ്ടെന്നും ഗവേഷണഫലങ്ങൾ തെളിയിച്ചതായി സ്വിസ് ഗവേഷകർ അവകാശപ്പെട്ടു.
ഇറ്റലിയിലെ വെനീസിൽ നടന്ന പ്രദർശനത്തിൽ, മരക്കന്പുപോലുള്ള രൂപത്തിലാണ് പുതിയ പദാർഥത്തെ അവതരിപ്പിച്ചത്. പ്രതിവർഷം 18 കിലോഗ്രാം അല്ലെങ്കിൽ 20 വർഷം പഴക്കമുള്ള ഒരു പൈൻ മരത്തിന്റെ അത്രയും കാർബൺ ഡയോക്സൈഡ് ആഗിരണം ചെയ്യാൻ വസ്തുവിനു കഴിയുമെന്നും ഗവേഷകർ പറഞ്ഞു.