തിരുവനന്തപുരം: മലയാള സിനിമാ മേഖലയെ പിടിച്ചുകുലുക്കിയ ഹേമക്കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലെടുത്ത കേസുകള്‍ അവസാനിപ്പിക്കുന്നു. സിനിമാ മേഖലയിലെ വനിതകള്‍ക്കു നേരെയണ്ടായ ചൂഷണങ്ങള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അവസാനിപ്പിക്കാനുള്ള നടപടികളുമായി പ്രത്യേക അന്വേഷണ സംഘം.
ദുരനുഭവങ്ങള്‍ നേരിട്ട ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 35 കേസുകള്‍ പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചത്. എന്നാല്‍ കേസുമായി മുന്നോട്ട് പോകാനും തുടര്‍നടപടികള്‍ക്ക് താല്‍പ്പര്യമില്ലെന്നുമുള്ള നിലപാടാണ് മൊഴി നല്കിയവര് അന്വേഷണ സംഘത്തെ അറിയിച്ചത്.
പോലീസ് സംഘം നല്കിയ നോട്ടീസിന് പലരും മറുപടിയും നല്‍കിയില്ല. കേസുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്ന് മൊഴി നല്കിയവര് വ്യക്തമാക്കിയതോടെ കേസുകള്‍ അവസാനിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ 21 കേസുകള്‍ അവസാനിപ്പിക്കാന്‍ അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 14 കേസുകള്‍ അവസാനിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഈ മാസം തന്നെ 14 കേസുകളും അവസാനിപ്പിച്ച് കൊണ്ട് കോടതിയില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കും.
നടിയെ ആക്രമിച്ച കേസിന്റെ പശ്ചാത്തലത്തിലാണ് ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്കാന് സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായ സമിതിയെ നിയോഗിച്ചത്. ഹേമ കമ്മീഷന് മുന്‍പാകെയാണ് പല ചലച്ചിത്ര പ്രവര്‍ത്തകരും പുരുഷന്മാരായ നടന്മാര്ക്കെതിരെയും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെയും മൊഴി നല്‍കിയത്.
മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത് വരികയും കോടതി ഇടപെടുകയും ചെയ്തതോടെയാണ് കോടതി നിര്‍ദേശാനുസരണം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
സംസ്ഥാന പോലീസ് മേധാവി ഡോ. ഷേഖ് ദര്‍ബേഷ് സാഹിബിന്റെ നിര്‍ദേശാനുസരണമാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ്, ഐജി. സ്പര്‍ജന്‍കുമാര്‍, ഡിഐജി. അജിതാബീഗം, ജി. പൂങ്കുഴലി എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. തിരുവനന്തപുരം, എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലകളിലെ വിവിധ കോടതികളിലാണ് കേസുകള്‍ നിലവിലുള്ളത്.