മരണംവരെയും രാഷ്ട്രസേവനവും ജോലി ചെയ്ത വകുപ്പിനോടുള്ള ആത്മാർഥതയും ഉള്ളിൽ സൂക്ഷിച്ച തോമസ് കുഞ്ഞുകുഞ്ഞ് വിട പറഞ്ഞു. എല്ലാദിവസവും വീട്ടുമുറ്റത്ത് ദേശീയ പതാക ഉയർത്തി അതിനെ വന്ദിക്കുകയും വൈകുന്നേരം അതു താഴ്ത്തിവയ്ക്കുകയും ചെയ്ത ദേശാഭിമാനിയായിരുന്നു കുളനട തറയിൽ ജോസ് ഭവനിൽ തോമസ് കുഞ്ഞൂകുഞ്ഞ് എന്ന റിട്ടയേഡ് പോലീസുകാരൻ.
തിരുവിതാംകൂർ പോലീസിൽ ഉദ്യോഗപർവ്വം ആരംഭിച്ച അദ്ദേഹം വിടവാങ്ങിയത് 95 ാം വയസിലാണ്. ആ പരന്പരയിലെ ഏറ്റവും അവസാനത്തെ കണ്ണിയായിരുന്നു അദ്ദേഹം. പത്തനംതിട്ട ജില്ലയിലെ ഏറ്റവും മുതിർന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനായിരുന്ന തോമസ് കുഞ്ഞൂകുഞ്ഞിന് നാളെ സേന പ്രത്യേകമായ അന്തിമോപചാരം അർപ്പിക്കും. ചന്ദനത്തോപ്പ് വെടിവയ്പ് കേസിലെ സാക്ഷിയായിരുന്ന അദ്ദേഹം ആ നിരയിലും അവസാനത്തെ ആളായിരുന്നു.
ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കേരളത്തിൽ അധികാരമേറ്റ ആദ്യ കമ്യൂണിസ്റ്റ് ഭരണത്തിൽ നടന്ന കിരാത വെടിവയ്പിൽ സാക്ഷിയായിരുന്നു ഇദ്ദേഹം. 1958 ജൂലൈ 26 നു വൈകുന്നേരം 4. 30ന് കൊല്ലം ജില്ലയിൽ ചന്ദനത്തോപ്പിൽ ഗണേഷ് ഹിന്ദുസ്ഥാൻ ക്യാഷ്യൂഫാക്ടറിക്ക് മുമ്പിൽ ശമ്പള വർധനയ്ക്കായി സമരം ചെയ്ത തൊഴിലാളികളെ നേരിടാനാണ് പോലീസ് വെടിവച്ചത്. സംഭവത്തിൽ രണ്ട് തൊഴിലാളികൾ ദാരുണമായി കൊല്ലപ്പെട്ടിരുന്നു.
അന്ന് സർവീസിൽ ഉണ്ടായിരുന്ന തോമസ് ഇതിന് സാക്ഷിയായിരുന്നു. ആലപ്പുഴ ജില്ല രൂപീകരിക്കുന്നതിന് മുന്പ് ആരംഭിച്ചതും മൂന്നു പതിറ്റാണ്ടിലേറെ നീണ്ടുനിന്നതുമായ പോലീസ് ജീവിതത്തിലെ അവിസ്മരണീയ സംഭവങ്ങൾ തോമസിനു നിരവധിയുണ്ടായി. ഇവയെല്ലാം പലപ്പോഴായി മാധ്യമങ്ങളിലൂടെ അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു.