ജപ്പാൻ: ജപ്പാൻ ദേശീയ ഫുട്ബോൾ ടീമിലെ റിക്കാർഡ് ഗോൾ വേട്ടക്കാരനായ കുനിഷിഗെ കമാമോട്ടോ (81) അന്തരിച്ചു. കുനിഷിഗെ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ന്യുമോണിയ ബാധിച്ച് ഇന്നലെ പുലർച്ചെ ഒസാക്ക ജില്ലയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യമെന്ന് ജാപ്പനീസ് ഫുട്ബോൾ അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.
1968 ഒളിന്പിക്സിൽ ജപ്പാന് വെങ്കല മെഡൽ നേടാൻ കമാമോട്ടോയുടെ പ്രകടനം നിർണായകമായി. ഒളിന്പിക്സിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരവുമായി (ഏഴ് ഗോളുകൾ). പുരുഷ ഫുട്ബോളിൽ രാജ്യത്തിന്റെ ഏറ്റവും മികച്ച ഗോൾ സ്കോററുമായി.
ഫോർവേഡ് താരമായ കുനിഷിഗെ സമുറായ് ബ്ലൂവിനായി 13 വർഷം കളിച്ചു. പിന്നീട് സെറെസോ ഒസാക്ക എന്നറിയപ്പെടുന്ന യാൻമാർ ഡീസലിൽ ക്ലബ് കരിയർ ചെലവഴിച്ചു. ദേശീയ ടീമിനായി 76 മത്സരങ്ങളിൽ നിന്ന് 75 ഗോളുകൾ നേടി.
മാറ്റ്സുഷിത ഇലക്ട്രിക്, ഗാംബ ഒസാക്ക എന്നീ ടീമുകളെ പരിശീലിപ്പിക്കുകയും 1998 മുതൽ എട്ടുവർഷം ജപ്പാൻ ഫുട്ബോൾ അസോസിയേഷന്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയും ചെയ്തു.