ന്യൂഡൽഹി: വോട്ട് കൊള്ള ആരോപണത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറഞ്ഞേ മതിയാവൂയെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. രാജ്യമാകെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാംഗ്മൂലത്തിനായി കാത്തിരിക്കുകയാണെന്നും എല്ലാ സംസ്ഥാനങ്ങളിലെയും ക്രമക്കേടുകൾ പുറത്തുകൊണ്ടുവരുമെന്നും ബിഹാറിലെ ഗയയിലെ റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു.
രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര രണ്ടാം ദിനവും ബിഹാറിൽ പര്യടനം തുടരുകയാണ്. വസിർഗഞ്ചിലെ പുനാമയിൽ തുടങ്ങി ബർബിഘയിൽ അവസാനിക്കും വിധമാണ് യാത്രയുടെ പദ്ധതി. തേജസ്വിയാദവും രാഹുൽ ഗാന്ധിക്കൊപ്പമുണ്ട്.
തന്നോട് സത്യവാംഗ്മൂലം ചോദിച്ച കമ്മീഷന്റെ സത്യവാംഗ്മൂലത്തിനായി രാജ്യം കാത്തിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. ജനം കമ്മീഷനെ പാഠം പഠിപ്പിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സംസ്ഥാനങ്ങളിൽ കമ്മീഷനെതിരേ പ്രതിഷേധം വ്യാപിപ്പിക്കാനും നീക്കമുണ്ട്.