ചെന്നൈ: കരൂർ ദുരന്തത്തിന് പിന്നാലെ സമ്മർദം താങ്ങാനാവാതെ ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി. വിഴുപ്പുറത്തെ ബ്രാഞ്ച് സെക്രട്ടറി വി. അയ്യപ്പനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യാകുറിപ്പിൽ മുൻമന്ത്രിയും ഡിഎംകെ നേതാവുമായ സെന്തിൽ ബാലാജിക്കെതിരെ പരാമർശമുണ്ട്. സെന്തിൽ ബാലാജിയുടെ സമ്മർദം കാരണം കരൂരിലെ പരിപാടിക്ക് സുരക്ഷയൊരുക്കിയില്ലെന്നാണ് ആരോപണം.
ദിവസവേതനക്കാരനായ അയ്യപ്പൻ മുൻപ് വിജയ് ആരാധകകൂട്ടായ്മയുടെ ഭാരവാഹി ആയിരുന്നു. ടിവി വാർത്തകൾ കണ്ട് അയ്യപ്പൻ അസ്വസ്ഥൻ ആയിരുന്നതായി കുടുംബം പറഞ്ഞു. അയ്യപ്പന്റെ ഫോൺ പോലീസ് പിടിച്ചെടുത്തു.
അതേസമയം, കരൂരിലെ അപകടത്തിൽ കൂടുതൽ ടിവികെ നേതാക്കളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.