ഏത് പോലീസിനും അബദ്ധം പറ്റുമെന്ന് നമ്മളൊക്കെ പറയാറുള്ളൊരു ചൊല്ലാണ്. എന്നാൽ അതിപ്പോൾ യാഥാർഥ്യമായെന്ന് തെളിയിക്കുന്നൊരു വാർത്തയാണ് സോഷ്യൽ മീഡിയിയൽ വൈറലാകുന്നത്. ട്രാഫിക് നിയമങ്ങൾ തെറ്റിച്ചാൽ തക്കതായ പിഴയും നമ്മൾ അടയ്ക്കേടി വരാറുണ്ട്. എന്നാൽ വന്ന പിഴ കണ്ട് കണ്ണ് തള്ളിയാൽ എങ്ങനിരിക്കും. അതാണ് സൈബറിടങ്ങളിലെ ചർച്ച.
പിഴയിട്ടപ്പോൾ ചെറിയൊരു അബദ്ധം, ട്രാഫിക് നിയമലംഘനത്തിനു യുപിയിലെ ബൈക്കുകാരന് ഗാന്ധി കോളനി പോലീസ് പിഴയിട്ടത് 20.74 ലക്ഷം. മുസഫർനഗറിലെ അൻമോൽ സംഗലിനാണ് 20.74 ലക്ഷം പിഴയടയ്ക്കാൻ നോട്ടീസ് വന്നത്. ഹെൽമറ്റില്ലാതെ ബൈക്ക് ഓടിക്കൽ, ലൈസൻസ് ഇല്ല, വാഹനത്തിന് സർട്ടിഫിക്കറ്റുകൾ ഇല്ല തുടങ്ങി നിരവധി വകുപ്പുകൾ ചുമത്തിയിട്ടുണ്ടായിരുന്നു.
എന്നാലും പിഴ ലക്ഷങ്ങൾ പിന്നിട്ടത് എങ്ങനെയെന്നത് സംബന്ധിച്ച് ആർക്കും ഒരു പിടിയും കിട്ടിയില്ല. ചലാന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് വൈറലായി. ഇതോടെ സംഭവം അന്വേഷിച്ച് പോലീസ് തന്നെ രംഗത്തെത്തി. യഥാർഥത്തിൽ 4000 രൂപ മാത്രമായിരുന്നു പിഴ.
മോട്ടോർ വാഹന നിയമത്തിലെ 207-ാം വകുപ്പ് പ്രകാരമായിരുന്നു പോലീസ് നടപടിയെടുത്തത്. പോലീസുകാരൻ ചലാൻ തയാറാക്കിയപ്പോൾ വകുപ്പിന്റെ നമ്പറും അബദ്ധത്തിൽ പിഴയോടൊപ്പം എഴുതി. ഇതോടെ പിഴത്തുക 2074000 ആയി. ഇക്കാര്യം പരിശോധനയിൽ വ്യക്തമായതായും പിഴത്തുക 4000 ആക്കി പുതിയ ചലാൻ അയച്ചെന്നും ട്രാഫിക് എസ്പി അതുൽ ചൗബേ പറഞ്ഞു.

