തൃശൂര്‍: എറണാകുളം – ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചടങ്ങിനിടെ വിദ്യാര്‍ഥികൾ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുട്ടികള്‍ പാടിയത് തീവ്രവാദ ഗാനം ഒന്നും അല്ലല്ലോയെന്ന് സുരേഷ് ഗോപി ചോദിച്ചു.
ഇതുമായി ബന്ധപ്പെട്ട വിവാദമൊന്നും കണക്കിലെടുക്കേണ്ടതില്ല. അത് കുട്ടികളുടെ ആഘോഷമായിരുന്നു. ആ കുഞ്ഞുങ്ങള്‍ നിഷ്കളങ്കമായി പാടിയതാണ്. അവര്‍ക്ക് തോന്നിയ ഗാനം ആലപിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
സംഗീതത്തിന് ജാതിയില്ല, മതമില്ല, ഭാഷയില്ല, ഒരു പിണ്ണാക്കുമില്ല. സംഗീതം ആസ്വദിക്കാൻ ഉള്ളതാണ്. അങ്ങനെയുള്ള സംഗീതത്തിന് നിങ്ങൾ അവാർഡും കൊടുക്കുന്നില്ലേയെന്നും സുരേഷ് ഗോപി ചോദിച്ചു.
വന്ദേ ഭാരതിന്റെ വരവ് വലിയ ആഘോഷമാണ്. പ്രധാനമന്ത്രി, റെയിൽവേ മന്ത്രി കേന്ദ്രസർക്കാർ എന്നിവരുടെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നു. കേരളത്തിലെ നാരീശക്തിക്ക് ഏറ്റവുമധികം പിന്തുണ നല്കുന്ന ഒന്നാണ് പുതിയ വന്ദേഭാരത് സര്‍വീസ്. ട്രാക്കുകളുടെ അപര്യാപ്തത കൊണ്ട് ആണ് കൂടുതൽ ട്രെയിനുകൾ സാധ്യമാകാത്തതെന്നും സുരേഷ് ഗോപി പറഞ്ഞു.

