വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് തുക വാങ്ങിയ യുവാവിന്റെ ഭാര്യയെ മരത്തിൽ കെട്ടിയിട്ടു പണമിടപാടുകാരൻ. ആന്ധ്ര ചിറ്റൂർ ജില്ലയിലെ നാരായണപുരത്താണു സംഭവം. സിരിഷ (29)യ്ക്കാണു ദാരുണാനുഭവം നേരിട്ടത്. സംഭവത്തിൽ പലിശക്കാരനെയും നാലു സഹായികളെയും പോലീസ് അറസ്റ്റ് ചെയ്തു.
യുവതിയെ മരത്തിൽ കെട്ടിയിട്ട ശേഷം അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു. പണം തിരിച്ചടച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. മണിക്കുന്നപ്പ എന്ന പണമിടപാടുകാരനിൽനിന്ന് സിരിഷയുടെ ഭർത്താവു മൂന്നുവർഷം മുൻപ് 80,000 രൂപ വായ്പ വാങ്ങിയിരുന്നു.
പണം തിരിച്ചടയ്ക്കാൻ സാധിക്കാത്തതിനാൽ ദമ്പതികൾ കുട്ടികളുമൊത്തു ബംഗളൂരുവിലേക്കു മാറിയിരുന്നു. മകന്റെ എക്സാം സർട്ടിഫിക്കറ്റുകൾ വാങ്ങാനായാണു സിരിഷ വീണ്ടും ഗ്രാമത്തിലെത്തിയത്. സിരിഷയെ കണ്ടയുടനെ ഇയാൾ അടുത്തുള്ള മരത്തിൽ കെട്ടിയിടുകയുമായിരുന്നു. നാട്ടുകാർ അറിയച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി മണിക്കുന്നപ്പയെ കസ്റ്റഡിയിൽ എടുക്കുകയും സിരിഷയെ മോചിപ്പിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.