ടെഹ്റാൻ: ആണവകേന്ദ്രങ്ങൾക്കുനേരേ ആക്രമണമുണ്ടാകുന്നതിനു മുമ്പ് ഇറാൻ 10 അണുബോംബുകൾ വികസിപ്പിക്കാനുള്ള യുറേനിയം രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായി അമേരിക്ക. 400 കിലോഗ്രാം യുറേനിയമാണ് ഇറാൻ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (ഐഎഇഎ) മേധാവി റാഫേൽ മരിയാനോ ഗ്രോസിയും പറഞ്ഞു. ഇറാനുമായുള്ള ആണവചർച്ചകളിൽ ഇക്കാര്യം പ്രധാനവിഷയമാകുമെന്ന് ജെ.ഡി. വാൻസ് എബിസി ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
400 കിലോഗ്രാം യുറേനിയം ശേഖരം ഇറാൻ മാറ്റിയതായി ഐഎഇഎ മേധാവി ഗ്രോസി ന്യൂയോർക്ക് ടൈംസിനോടു പറഞ്ഞു. ഇറാന്റെ ആണവപദ്ധതികൾ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രയേലും അമേരിക്കയും ആക്രമണം നടത്തിയത്. ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ ആ ണവകേന്ദ്രങ്ങൾ പൂർണമായും തകർത്തതായി ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ അവകാശവാദം വീമ്പിളക്കൽ മാത്രമാണെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ തന്നെ പ്രാഥമിക നിഗമനം.
ആക്രമണത്തിനു മുമ്പും ശേഷവുമുള്ള ഉപഗ്രഹചിത്രങ്ങളിൽനിന്ന് വ്യക്തമാകുന്നത് ഇറാൻ സമർഥമായി അമേരിക്കൻ, ഇസ്രേലി ആക്രമണങ്ങളെ മറികടന്നെന്നാണ്. ആക്രമണത്തിനു മുമ്പുള്ള ദൃശ്യങ്ങളിൽ 16 ട്രക്കുകൾ ഫോർഡോ ആണവനിലയത്തിന്റെ പ്രവേശന കവാടത്തിനടുത്ത് നിർത്തിയിട്ടിരിക്കുന്നതു കാണുന്നുണ്ട്.
എന്നാൽ ശേഷമുള്ള ഉപഗ്രഹ ചിത്രത്തിൽ വാഹനങ്ങളെ കാണാനില്ല. 24 മണിക്കൂറിനുള്ളിൽ വാഹനങ്ങൾ വന്നും പോയുമിരുന്നു. ഏതാനും കിലോമീറ്റർ ദൂരത്തേക്കു തിരിച്ചറിയാത്ത വസ്തുക്കൾ നീക്കുന്നതായി തോന്നിയതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഫ്രീ പ്രസ് റിപ്പോർട്ട് ചെയ്തു. യുഎസ്, ഇസ്രയേൽ ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് ഈ നീക്കത്തെക്കുറിച്ച് അറിയാമായിരുന്നു, പക്ഷേ നടപടിയെടുക്കാൻ തുനിഞ്ഞില്ല. പകരം ആക്രമണത്തിനുള്ള ട്രംപിന്റെ ഉത്തരവിനായി കാത്തിരുന്നുവെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.